Posted By
ലേഖിക :ഡോ. സ്മിതി സനൽ ,സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് &
ലാപ്പറോസ്‌കോപ്പിക് സർജൻ,കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ കാക്കനാട്
തെല്ല് പരിഭ്രമമോടെയാണ് ഏതാണ്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞുമായി ആ ദമ്പതികൾ കടന്നുവന്നത്. രാജുവും റീനിയും. രാജു ബാങ്കുദ്യോഗസ്ഥനാണ്, റീനി അദ്ധ്യാപികയും. കാര്യമായ മുഖവുര കൂടാതെ തന്നെ അവർ വിഷയത്തിലേക്കു കടന്നു. ''ഡോക്ടർ, ഞങ്ങളുടെ കുഞ്ഞിന് ആറുമാസമേ ആയിട്ടുള്ളൂ. ഇപ്പോഴിതാ റീനി രണ്ടാമതും ഗർഭിണിയായിരിക്കുന്നു.'' ഈ സിസേറിയനോടുകൂടി പ്രസവം നിർത്തുന്ന സർജറി കൂടി നടത്തിത്തരണം. അവരുടെ മാനസിക സംഘർഷം എനിക്കൂഹിക്കാവുന്നതേയുള്ളൂ. രണ്ടുപേരും ജോലിക്കാർ. ഒരു കുഞ്ഞിനെത്തന്നെ നോക്കിയെടുക്കാൻ വളരെ ബുദ്ധിമുട്ടുന്ന അവസ്ഥ. അതിനിടയിലാണ് തൊട്ടടുത്തുതന്നെ ഒരു കുഞ്ഞ്. ഇനിയും അത്തരമൊരു അസൗകര്യം ഒഴിവാക്കാനാണ് ഇങ്ങനെയൊരു തീരുമാനത്തിലവർ എത്തിയിരിക്കുന്നത്. നമുക്കവരെ കുറ്റപ്പെടുത്താനാവില്ല. എന്നാലും കുറച്ചുകൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ് പ്രസവം നിർത്തൽ എന്നു പറയാതെ വയ്യ സിസേറിയനോടുകൂടി പ്രസവം നിർത്തുന്ന പരിപാടി കേരളത്തിൽ വളരെ സാധാരണമാണ്. ഏതാണ്ട് 80% സ്ത്രീകളും രണ്ടാമത്തെ സിസേറിയനോടുകൂടി പ്രസവം നിർത്തുവാൻ ഡോക്ടറോട് ആവശ്യപ്പെടുകയാണ്. ഈ പെൺകുട്ടികളുടെ അപ്പോഴത്തെ പ്രായമാകട്ടെ 22-24 ഒക്കെ ആയിരിക്കും. വാസ്തവത്തിൽ ഇതു പെട്ടെന്നെടുക്കുന്ന തീരുമാനമാണെന്നും, പല പ്രശ്‌നങ്ങളും ഇതിന് പിന്നിലുണ്ടെന്നും മറക്കരുത്.
ഒന്നാമത്തെ പ്രശ്‌നം ഇതാണ്. സിസേറിയൻ കഴിഞ്ഞ് കുഞ്ഞിനെ പുറത്തെടുത്തു കഴിഞ്ഞാൽ കുഞ്ഞൊന്നു കരയുന്ന ഉടനെ ഡോക്ടർ പറയും കുഞ്ഞിനു കുഴപ്പമൊന്നുമില്ലായെന്ന്. അതു കഴിഞ്ഞ് അപ്പോൾ ത്തന്നെ പ്രസവം നിർത്താനുള്ള സർജറി കൂടി ചെയ്യുകയാണ്. ഗർഭധാരണശേഷി നിത്യമായി ഇല്ലാതാക്കുന്ന സർജറി. അണ്ഡവും ബീജവും തമ്മിൽ യോജിക്കാതിരിക്കത്തക്കവണ്ണം അണ്ഡവാഹിനിക്കുഴലിന്റെ ഒരു ഭാഗം മുറിച്ചുകളഞ്ഞ് കെട്ടിടുന്നതാണ് ഈ സർജറി. ഇവിടെ കുഞ്ഞ് ഒന്നു കരഞ്ഞു കേട്ടു എന്നല്ലാതെ ആ കുഞ്ഞിന്റെ ശാരീരിക മാനസിക സ്ഥിതിയെപ്പറ്റി നമുക്ക് ഒന്നും അറിഞ്ഞുകൂടാ. കുഞ്ഞ് കമിഴ്ന്നുവീഴണം, മുട്ടുകുത്തി നീന്തണം, പിടിച്ചെണീക്കണം, നടക്കണം, കാണണം, കേൾക്കണം ഇങ്ങനെ എത്രയെത്ര ഘട്ടങ്ങളിലൂടെ ആ കുഞ്ഞിന് കടന്നുപോകേണ്ടതുണ്ട്. ഇതിനൊക്കെയുള്ള കഴിവ് കുഞ്ഞിനുണ്ടോ എന്നൊന്നും അപ്പോൾ കണ്ടെത്താനാവില്ലല്ലോ. ഒരു ഡോക്ടർക്കും അതറിയാൻ കഴിയില്ല.
കുഞ്ഞിന്റെ ആദ്യത്തെ ഒരു വർഷം വളരെ പ്രധാനപ്പെട്ടതാണ്. ആ കാലഘട്ടത്തിനിടയിൽ കുഞ്ഞ് സ്വാഭാവികമായ വളർച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയാൽ പിന്നെ വലിയ പ്രശ്‌നങ്ങളില്ല. അല്ലാതെ ജനിച്ച ഉടനെത്തന്നെ ഒരു കുട്ടിയുടെ ഭാവിയും ആരോഗ്യവും ശരിയാണെന്നു കരുതുന്നത് ശരിയല്ല. ശരിയാണ്, സ്‌കാനിംഗിലൂടെ ചില കാര്യങ്ങളൊക്കെ കണ്ടെത്താനാകും. എന്നാലും ഓർക്കണം, വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയാണ് നാം സ്‌കാൻ ചെയ്യുന്നത്. അപ്പോൾ ആ കുഞ്ഞിന്റെ ഹൃദയവും കിഡ്‌നിയുമൊന്നും സ്വയമായി പ്രവർത്തിക്കുന്നില്ല. ജനിച്ച് പൊക്കിൾക്കൊടി മുറിച്ചുകഴിഞ്ഞേ സ്വന്തമായി കുഞ്ഞിന്റെ ആന്തരാവയവങ്ങൾ പ്രവർത്തിക്കുകയുളളൂ. അതുകൊണ്ടുതന്നെ ജനിച്ച ഉടനെ എടുക്കുന്ന ഇത്തരം തീരുമാനങ്ങൾ വളരെ അപകടകരമാണ്.
രണ്ടാമത്തെ കാര്യം - അണ്ഡവാഹിനിക്കുഴൽ മുറിച്ച് കെട്ടിടുന്നതാണ് ഈ ഓപ്പറേഷനിൽ ചെയ്യുന്നതെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. ഒരു ഗർഭപാത്രത്തിന്റെ സാധാരണവലുപ്പം 8-10 സെന്റീമീറ്ററാണ്. ഗർഭാവസ്ഥയിൽ ഇത് ഏതാണ്ട് ഇരുപതിരട്ടി വികസിക്കുന്നുണ്ട്. ആ സമയത്ത് അണ്ഡവാഹിനിക്കുഴലും സ്വാഭാവികമായി വികസിക്കുന്നുണ്ട്. പ്രസവം കഴിഞ്ഞ് ഏതാണ്ട് ഒരു ആറാഴ്ച കഴിയുമ്പോൾ മാത്രമാണ് അത് പൂർവ്വസ്ഥിതിയിലാകുന്നത്. അതുകൊണ്ട് പ്രസവിച്ചയുടനെ ശസ്ത്രക്രിയയിൽ എത്ര മുറുക്കിക്കെട്ടിയാലും ആ കെട്ട് അയയുവാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ ആ ഓപ്പറേഷൻ തന്നെ പരാജയപ്പെടുന്നതിനിടയാകുന്നു. വീണ്ടും ഗർഭിണിയാകാനുള്ള സാധ്യതയുണ്ടാകുന്നു. അതുകൊണ്ട് പ്രസവം നിർത്തണമെന്ന് നിർബന്ധമുള്ളവർ ആറുമാസമോ ഒരു വയസ്സോ കഴിഞ്ഞതിനുശേഷം മാത്രമേ ചെയ്യാവൂ. അല്ലാതെ പെട്ടെന്നുള്ള ഒരു വൈകാരിക തലത്തിൽ നിന്നുമാത്രം തീരുമാനമെടുക്കേണ്ട കാര്യമല്ല.
മറ്റൊന്ന് രണ്ടു സിസേറിയൻ കഴിഞ്ഞാൽ മൂന്നാമതൊരു സിസേറിയൻ പാടില്ല എന്നു പറയുന്നതും അടിസ്ഥാനമില്ലാത്തതാണ്. ആവശ്യത്തിന് ആരോഗ്യവും വിശ്രമിക്കാനും മറ്റുമുള്ള സാഹചര്യങ്ങളുമുണ്ടെങ്കിൽ വീണ്ടും സിസേറിയൻ നടത്തുന്നതിൽ യാതൊരു പ്രശ്‌നവുമില്ല എന്നുകൂടി ഓർമ്മിപ്പിക്കട്ടെ.
Female sterilization