Posted By
ലേഖകൻ: Dr Rajeev Jayadevan, Senior Consultant Gastroenterologist, Deputy Medical Director, Sunrise Group of Hospitals, Kochi
(നിപ്പാ പൊട്ടിപ്പുറപ്പെട്ട ഈ സമയത്ത് എറണാകുളം ജില്ലയിലെ ആശുപത്രികളും ക്ലിനിക്കുകളും പനിബാധിതരായ രോഗികളെ സമീപിക്കേണ്ടത് എങ്ങനെയെന്നതിന്റെ പ്രായോഗിക മാർഗ്ഗനിർദ്ദേശങ്ങൾ)
എന്തുകൊണ്ട് പനി ക്ലിനിക്/ഫീവർ ക്ലിനിക്ക്?
എല്ലാത്തരം പനിയും ചികിത്സയ്ക്കുന്നതിന് മാത്രമല്ല, നിപ്പാ പനി പടരുന്നത് നിയന്ത്രിക്കാനും ഇത് സഹായിക്കും. എറണാകുളം ജില്ലയിൽ നിപ്പാ ബാധയുണ്ടെന്ന് സ്ഥീരീകരിച്ചിരിക്കെ, രോഗികളിൽ നിന്ന് മറ്റുള്ളവരിലേക്ക് നിപ്പാ വൈറസ് പടരാതിരിക്കാനുള്ള മാർഗമെന്നനിലയിൽ കൂടിവേണം നമ്മൾ ഫീവർ ക്ലിനിക്കിനെ കാണാൻ.
ഇപ്പോൾ ഒരു രോഗിയെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. എന്നാൽ വരും നാളുകളിൽ അവരവർക്ക് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മറ്റ് നിപ്പാ രോഗികൾ ആശുപത്രിയിൽ എത്തിക്കൂടായ്കയില്ല. ഇൻകുബേഷൻ കാലഘട്ടം 4-21 ദിവസമാണെന്ന് ഓർക്കുക.
രോഗിയുടെ സമ്പർക്കങ്ങൾ (contacts) ആരൊക്കെയെന്ന് കൃത്യമായി അന്വേഷിച്ചു കണ്ടുപിടിക്കുകയും, ഇവർക്ക് രോഗം പിടിപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും പരിരക്ഷിക്കുകയും ചെയ്യുക എന്നതാണ് നിപ്പയെപ്പോലെയുള്ള രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്.
രോഗിയുടെ കൂടെ 15 മിനിറ്റോ അതിലധികമോ സമയം ചെലവഴിച്ച ഒരാളെ കോൺടാക്ട് ആയിട്ടാണ് കണക്കാക്കുന്നത്: ഇത് ഒരു കാറിൽ ഒന്നിച്ചു സഞ്ചരിച്ച ഒരാളോ, ഹോസ്റ്റൽ റൂം മേറ്റോ, ബന്ധുവോ, പരിശോധിച്ച ഡോക്ടറോ, പരിചരിച്ച നഴ്സോ, ലാബ് ടെക്നീഷ്യനോ ആകാം.
എന്തുകൊണ്ട് കോണ്ടാക്ടുകളെ പ്രത്യേകം പരിഗണിക്കണം (isolation)?
വൈറസ് പരക്കുന്നത് കുറയ്ക്കുക എന്നത് തന്നെയാണ് നമ്മുടെ ഉദ്ദേശം. എന്നാൽ, ഇതിനായി ഒരുപാട് ആൾക്കാരെ (contacts) മാറ്റിനിർത്താനും നിരീക്ഷിക്കാനും ചെലവും സമയവും കൂടുതൽ വേണം. (എറണാകുളത്തുള്ള ഒരൊറ്റ നിപ്പാ കേസിൽ തന്നെ 86 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്). അതു കൊണ്ട് മൊത്തത്തിൽ സമ്പർക്കങ്ങളുടെ എണ്ണം കുറക്കുന്നത് രോഗത്തെ നിയന്ത്രവിധേയമാക്കാൻ സഹായിക്കും.
പനി ക്ലിനിക്കിന്റെ ഗുണങ്ങൾ:
സാധരണ ഗതിയിൽ മിക്ക രോഗികളും പല ആവശ്യങ്ങൾക്കായി ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലേക്കു ചുറ്റിത്തിരിഞ്ഞു പോകാറുണ്ട്. ഇതിനിടയ്ക്ക് ഒരു നിപ്പാ രോഗിയെ കണ്ടെത്തുകയാണെങ്കിൽ, ആരൊക്കെയാണ് ആ രോഗിയുടെ കോൺടാക്റ്റുകൾ ആയത് എന്നത് പിന്നീട് അന്വേഷിച്ചു കണ്ടെത്താനും ബുദ്ധിമുട്ടാണ്. എല്ലാ വ്യക്തികൾക്കും മുഖംമൂടികളും കൈയ്യുറകളും നൽകുന്നതും പ്രായോഗികമല്ല.
അതിനാൽ, എല്ലാ പനി രോഗികളെയും ആശുപത്രിയുടെ ഒരു ഭാഗത്ത് എത്തിക്കാൻ കഴിഞ്ഞാൽ, പരിചരിക്കേണ്ട സ്റ്റാഫുകളുടെ എണ്ണം കുറവ് മതി. അത്തരം Fever clinic മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക്, രോഗികളിൽ നിന്നുള്ള ശരീരദ്രവങ്ങളിലൂടെയും മറ്റും വ്യാപിക്കുന്ന വൈറസിൽ നിന്നും പ്രത്യേക സംരക്ഷണം കൃത്യമായി നൽകാൻ സാധിക്കുകയും ചെയ്യും.
വാസ്തവത്തിൽ പനിബാധിതരിൽ മിക്കവർക്കും നിപ്പ ഉണ്ടാകില്ല. എന്നാൽ എല്ലാ നിപ്പാ രോഗികൾക്കും പനി ഉണ്ടാകും, അതിനാൽ പനിബാധിതരെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
നിപ്പ പെട്ടെന്ന് പകരുമോ?
അകന്നുനിന്ന് അല്പസമയം സംസാരിക്കുന്നതിലൂടെയോ മറ്റോ പകരുന്നതല്ല നിപ്പ വയറസ് - ഇത് രോഗിയുമായി കാര്യമായ ശാരീരിക ഇടപെടലുള്ളപ്പോഴാണ് പകരുന്നത്. നിപ്പ വൈറസിന്റെ പടരാനുള്ള അപകടസാധ്യതാ നമ്പർ (അടിസ്ഥാന പുനരുൽപാദന നമ്പർ R-0) 0.5 മാത്രമാണ്. ഇത് മറ്റ് വൈറൽ, ബാക്ടീരിയൽ സാംക്രമിക രോഗങ്ങളെ അപേക്ഷിച്ചു കുറവാണെന്നത് ശ്രദ്ധിക്കുക. (ഇവ പടരാനുള്ള അപകടസാധ്യതാ നമ്പർ-12 ആണ്)
എന്നാൽ രോഗിയുടെ ശരീരത്തിലെ ദ്രാവകങ്ങളിൽ നിന്ന് രോഗം പകരാനുള്ള സാധ്യത, പ്രാഥമിക ആരോഗ്യ സേവനദാതാക്കൾക്ക് (primary caregivers) കൂടുതലാണ്. ചുമ ബാധിച്ചവർ കൂടുതൽ വേഗത്തിൽ വൈറസ് പരത്തുന്നു.
ഒരു പനി ക്ലിനിക് എങ്ങനെ ആസൂത്രണം ചെയ്യാം?
ആശുപത്രിയിൽ പനിയുമായി എത്തുന്ന എല്ലാ രോഗികളും അവിടവിടെ ചുറ്റിത്തിരിയാതെ പനി ക്ലിനിക്കിലേക്കു നയിക്കപ്പെടണം. അങ്ങിനെയാണെങ്കിൽ ഒരു നിപ്പാ രോഗി വന്നു എന്നാൽ പോലും, ആശുപത്രിയിലെ മറ്റ് രോഗികൾക്ക് രോഗം പടരില്ല.
N 95 മാസ്കുകൾ, കയ്യുറകൾ, മറ്റു സുരക്ഷാ ഉപകരണങ്ങൾ എന്നിവ ധരിച്ചിരിക്കുന്നവർ മാത്രമേ പനി ക്ലിനിക്കിൽ ഉണ്ടാകാൻ പാടുള്ളു. ഇത് ഒരു രോഗിക്ക് 1 മീറ്റർ അകലം വരെ ഉള്ള എല്ലാ ജീവനക്കാർക്കും ഡോക്ടർമാർക്കും ബാധകമാണ്. സാധാരണ ഉപയോഗിക്കുന്നപ്പെടുന്ന ശസ്ത്രക്രീയ മാസ്കുകൾ സംരക്ഷണം നൽകില്ല. എന്നിരുന്നാലും ചുമയുള്ളവർക്ക് ഇവ ഉപയോഗിക്കാം, അതുവഴി ചുമയ്ക്കുമ്പോൾ ഉമിനീർ തെറിക്കുന്നത് കുറയ്ക്കാം.
ചുമയുള്ളവർ ചുമയ്ക്കുമ്പോൾ ഒരു തുണികൊണ്ടോ, മുഖം തിരിച്ച ശേഷം മടക്കിയ കൈമുട്ടുകൊണ്ടോ അവരവരുടെ വായ മറയ്ക്കാൻ ശ്രദ്ധിക്കണം. കൈവെള്ളയിലേക്കു ചുമയ്ക്കുന്നത് ഒരിക്കലും നല്ലതല്ല; കയ്യിൽ നിന്നും രോഗാണുക്കൾ മറ്റുള്ളവർക്ക് എളുപ്പം പകരാൻ കാരണമാവും. ചുമയ്ക്കുശേഷം സോപ്പ് ഉപയോഗിച്ച് കൈകഴുകണം. വൃത്തി പരമപ്രധാനമാണ്.
നിപ്പാ വൈറസ് അണുബാധയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പനി ക്ലിനിക്കിൽ വിലയിരുത്തും. വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ളവരെ ജി.എം.സി കളമശ്ശേരിയിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കും.
എറണാകുളത്തെ ജി.എം.സിയിൽ നിന്നുള്ള പ്രത്യേക ആംബുലൻസുകൾ വഴിയാണ് രോഗികളെ ട്രാൻസ്ഫർ ചെയ്യുന്നത്. 1077 എന്ന നമ്പറിൽ വിളിച്ചാൽ ഇവരെ ബന്ധപ്പെടാൻ സാധിക്കും.
നിപ്പാ ബാധയില്ലാത്ത പനിബാധിതരെ സാധാരണപോലെ ആശുപത്രിയിലും ക്ലിനിക്കിലും ചികിത്സയ്ക്കും.
നിപ്പാ കേസുകളാണോ എന്ന് സംശയം തോന്നിയ രോഗികളുടെ സാമ്പിൾ ശേഖരണം പനി ക്ലിനിക്കുകളിൽ നടത്തേണ്ട ആവശ്യമില്ല. ഇത് ജിഎംസിയിൽ നടത്തും.
എറണാകുളം ജില്ലയിലെ എല്ലാ ആശുപത്രികൾക്കും, ക്ലിനിക്കുൾക്കും ഇത് ബാധകമാണ്. സംശയങ്ങൾക്കായി എറണാകുളം ജില്ലാ കളക്ടറേറ്റിലെ, നിപ്പാ വൈറസ് കൺട്രോൾ സെല്ലിലേക്ക് 1077 നമ്പറിലൂടെ ബന്ധപ്പെടാവുന്നതാണ്. ജി.എം.സി കളമശ്ശേരിയാണ് റഫറൽ സെന്റർ.
പ്രത്യേക നന്ദി - ഡോ. വിദ്യ, ഡെപ്യൂട്ടി ഡിഎംഒ എറണാകുളം, ഡോ. അനിത തിലകൻ, അസോസിയേറ്റ് പ്രൊഫസർ, പൾമോണോളജിസ്റ്റ് കളമശ്ശേരി മെഡിക്കൽ കോളേജ്.
All patients, at least till we contain Nipah spread, who come to the hospital with fever must be directed to the fever clinic