ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഒരിക്കില്‍ ഒരു ഇരുപത്തൊന്നുകാരനെ വൈദ്യുതാഘാതമേറ്റനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4000 കെവി വൈദ്യുതക്കമ്പിക്ക് താഴെനിന്ന് ഫോട്ടോ എടുത്തപ്പോള്‍ ഫ്ളാഷ് വഴി വൈദ്യുതി ദേഹത്തേക്ക് പ്രവഹിച്ചതാകാം എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇത്തരത്തില്‍ ക്യാമറയുടെയോ മൊബൈലിന്റെയോ ഒന്നും ഫ്ലാഷ് വഴി വൈദ്യുതി പ്രവഹിക്കുകയോ ആര്‍ക്കെങ്കിലും വൈദ്യുതാഘാതം ഏല്‍ക്കുകയോ ചെയ്യില്ലെന്നതാണ് വാസ്തവം.
വൈദ്യുതിക്ക് വായുവിലൂടെ സഞ്ചരിക്കാനാകില്ല എന്നത് നമുക്കറിയാം. വായുവിന് വൈദ്യുതിയെ തടയാനുള്ള കഴിവുണ്ട്. അതുമാത്രമല്ല ഫോട്ടോണുകളാൽ നിർമ്മിതമായ പ്രകാശത്തിന് വൈദ്യുതിയെ വഹിക്കാനുമാകില്ല. അതിനാൽ ക്യാമറാ ഫ്‌ളാഷിലൂടെ വൈദ്യുതി കടന്നുപോകില്ല.
ഒരു ചെറിയ ഉദാഹരണം പറയാം. 4000 കെവി വൈദ്യുതലൈനിൽ തട്ടി വരുന്ന പ്രകാശം താഴെനിൽക്കുന്ന ഒരാൾക്കും നാശം വരുത്തുന്നില്ല. വൈദ്യുതിക്ക് പ്രകാശത്തിലൂടെ കടന്നുപോകാൻ സാധിക്കുമായിരുന്നെങ്കിൽ നമ്മുടെ വീടുകളിലേക്ക് വയറിന്റെ സഹായമില്ലാതെ വൈദ്യുതി എത്തിക്കാമായിരുന്നു. വൈദ്യുതലൈനില്‍ സ്പര്‍ശിച്ച് വ്യാപിക്കുന്ന സൂര്യപ്രകാശത്തില്‍പോലും ആര്‍ക്കും നില്‍ക്കാനാകില്ലായിരുന്നു.
അതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാം, ക്യാമറയുടെ ഫ്ളാഷ് ലൈറ്റിലൂടെ ഒരിക്കലും വൈദ്യുതി ശരീരത്തിലേയ്ക്ക് പ്രവഹിക്കുകയോ ഷോക്കേൽക്കുകയോ ചെയ്യില്ല. എന്നാല്‍ വൈദ്യുതലൈനുകൾക്ക് വളരെ അടുത്തായി നിൽക്കുന്നത് ഒഴിവാക്കാൻ എപ്പോഴും ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഉയര്‍ന്ന് വോള്‍ട്ടുള്ള ലൈനുകള്‍ക്ക് സമീപം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണത്താല്‍ വൈദ്യുതാഘാതം ഏല്‍ക്കാനും അപകടം സംഭവിക്കാനും സാധ്യതയുണ്ട്.
വൈദ്യുതാഘാതമേറ്റാല്
വൈദ്യുതാഘാതം ചെറുതും വലുതുമായി പല തരത്തിലുണ്ട്. ചില വൈദ്യുതാഘാതങ്ങള്‍ ആന്തരികമായി നല്‍കുന്ന ആഘാതത്തിനൊപ്പം തന്നെ ബാഹ്യമായി പൊള്ളലുകള്‍ പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള വൈദ്യുതാഘാതമാണ് ഏല്‍ക്കുന്നതെങ്കില്‍ തല്‍സമയംതന്നെ മരണം സംഭവിക്കാം.
ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റാല്‍ അതിനുകാരണമാകുന്ന വൈദ്യുതിലൈന്‍ ഓഫാക്കാന്‍ സാധിക്കുമെങ്കില്‍ ആദ്യം അതാണ് ചെയ്യേണ്ടത്. വൈദ്യുതി പ്രവഹിക്കാത്ത ഉണങ്ങിയ ഏതെങ്കിലും വസ്തു ഉപയോഗിച്ച് വൈദ്യുതാഘാതമേറ്റയാളെ വൈദ്യുത ലൈനില്‍ നിന്നോ ഉപകരണത്തില്‍ നിന്നോ വേര്‍പെടുത്തണം. വൈദ്യുതാഘാതമേറ്റയാള്‍ വൈദ്യുത പ്രവഹിക്കുന്ന ഏതെങ്കിലും വസ്തുവില്‍ സ്പര്‍ശിച്ച നിലയിലാണെങ്കില്‍ യാതൊരു കാരണവശാലും അവരെ നേരിട്ട് അതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കരുത്. അങ്ങനെ ശ്രമിച്ചാല്‍ ശ്രമിക്കുന്നയാള്‍ക്കും വൈദ്യുതാഘാതം ഏല്‍ക്കാം.
വൈദ്യുതാഘാതം മൂലം ബോധക്ഷയമുണ്ടാകാനും ഹൃദയാഘാതമുണ്ടാകാനുമുള്ള സാധ്യതയുണ്ട്. മറ്റേതൊരു അപകടസമയത്തുമെന്നതുപോയെ സിപിആര്‍ (കാര്‍ഡിയോപള്‍മനറി സിസസിറ്റേഷന്‍) നല്‍കുകയാണ് ഈ സമയത്ത് ചെയ്യേണ്ട പ്രധാന പ്രഥമ ശുശ്രൂഷ. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തി വൈദ്യുതാഘാതമേറ്റയാളുടെ ശരീരത്തില്‍ രക്തയോട്ടവും ഓക്സിജന്റെ ആഗീരണവും ഉറപ്പാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇടിമിന്നലേറ്റാലും ഇതാണ് ചെയ്യേണ്ടത്.
ശരീരത്തില്‍ ഗുരുതരമായ പൊള്ളലോ മുറിവോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒട്ടും വൈകാതെ ആശുപത്രിയിലെത്തിക്കണം. അപകടത്തില്‍പെട്ടയാളുടെ ശരീരം തണുക്കാന്‍ അനുവദിക്കരുത്.
Electricity cannot pass through light since light is made from photons that cannot conduct electricity