Posted By
ഹർത്താൽ ദിനങ്ങളിൽ സരക്ഷണം ആവശ്യപ്പെട്ട് ഐ.എം.എ. ഹൈക്കോടതിയിൽ കക്ഷി ചേരും
യുദ്ധഭൂമിയിൽ പോലും ആശുപത്രികൾ ഒഴിവാക്കപ്പെടാറുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹർത്താലുകളിൽ നിന്ന് ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഒഴിവാക്കണമെന്ന് ഐ.എം.എ. ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹർത്താൽ ദിനത്തിൽ പെരുമ്പാവൂരിലെ ഷെറീഫ് എന്ന ഡോക്ടർ ആക്രമിക്കപ്പെടുകയും കേൾവി നഷ്ടപ്പെടുകയും ചെയ്ത സംഭവത്തിൽ ഐ.എം.എ. അതിശക്തമായി പ്രതിഷേധിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുവാനായി ആശുപത്രിയിലേക്ക് യാത്ര ചെയ്തിരുന്ന ഡോക്ടറെ വഴിയിൽ തടഞ്ഞ് നിർത്തുകയും ഡോക്ടറാണ് എന്നും, ആശുപത്രിയിൽ എത്തേണ്ടത് അത്യാവശ്യമാണെന്നും സമരക്കാരെ അറിയിച്ചിട്ടും ഡോക്ടറുടെ വാഹനവും മൊബൈൽ ഫോണും തല്ലിത്തകർക്കുകയും, ഡോക്ടറുടെ ചെവിയിലും മുഖത്തും അടിച്ച് കേൾവി നശിപ്പിക്കുകയും ചെയ്തത് തികഞ്ഞ അരാജകത്വമാണെന്ന് ഐ.എം.എ. ചൂണ്ടിക്കാട്ടി. സമരത്തിൽ പരിക്കേൽക്കുന്നവർപോലും ചികിത്സ തേടിയെത്തുന്ന ആശുപത്രികളിൽ ഡോക്ടർമാർ എത്താതിരുന്നാൽ ഇവരെ എങ്ങനെ പരിശോധിക്കാനാകുമെന്നും ഐ.എം.എ. ചോദിച്ചു.
ഹർത്താൽ ദിനങ്ങളിൽ ആശുപത്രികളേയും ജീവനക്കാരേയും ഒഴിവാക്കണമെന്ന് ഐ.എം.എ. വിവിധ രാഷ്ട്രീയ കക്ഷികളോടും, നേതാക്കളോടും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ ഡോക്ടർമാർക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഐ.എം.എ. കക്ഷി ചേരും.
ആരുടേയും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല. എങ്കിലും സ്വമേധയാ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്ന ഡോക്ടർമാരേയും ആശുപത്രി ജീവനക്കാരെയും തടഞ്ഞു നിർത്തുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാകില്ലെന്ന് ഐ.എം.എ. ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കുവാൻ സത്വര നടപടികൾ സ്വീകരിക്കുവാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതനും, സംസ്ഥാന സെക്രട്ടറി ഡോ. എൻ. സുൾഫിയും ആവശ്യപ്പെട്ടു.
Indian Medical Association (IMA) has urged political parties and other organisations to exempt doctors and health caregivers from hartals.