Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
അവയദാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും മനുഷ്യന്റെ സ്വാർത്ഥതയെക്കുറിച്ചും മൂഢവിചാരങ്ങളെക്കുറിച്ചും അഭിപ്രായപ്പെടേണ്ടിവരുന്നത് സ്വാഭാവികമാണ്. മരണത്തിന് കീഴടങ്ങിയാലും ആർക്കും ഒന്നും വിട്ടുകൊടുക്കാതിരിക്കുവാനുള്ള ചിന്ത സഹജീവികളോടുള്ള എത്ര വലിയ ക്രൂരതയാണ്. ഇത്തരം ചിന്തകളുടെ വലിയൊരു തെളിവാണ് നമ്മുടെ സംസ്ഥാനത്തെ അവയവദാതാക്കളുടെ കുറവ്. 2016ൽ 76 ദാതാക്കളുണ്ടായിരുന്നുവെങ്കിൽ 2019ൽ അത് കേവലം 13 ലേയ്ക്ക് ചുരുങ്ങി.
സിനിമകളിലും, മാധ്യമങ്ങളിലും വരെ അവയവദാനത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുകയും, പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ കാലത്ത്, അവയവദാനത്തെക്കുറിച്ചുള്ള സത്യസന്ധമായ ലേഖനങ്ങൾ സൃഷ്ടിക്കപ്പെടുക എന്നത് ഏറെ ബഹുമാനിക്കപ്പെടേണ്ടതും, പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമായ ഒന്നാണ്. ഇത്തരത്തിൽ സമീപകാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു ലേഖന പരമ്പരയാണ് ദേശാഭിമാനി ലേഖിക എം. ജഷീനയുടേത്. ഈ വർഷത്തെ ഐഎംഎയുടെ മാധ്യ അവാർഡ് ഈ ലേഖന പരമ്പരയ്ക്കാണ് ലഭിച്ചത് . പുരസ്‌കാരം അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് നിസ്സംശയം പറയാം.
പുരസ്‌കാരം നേടിയ ലേഖന പരമ്പര നാല് ഭാഗങ്ങളായാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. രോഗം ബാധിച്ച അവയവങ്ങൾക്ക് പകരം കിട്ടാതെ മരണം കാത്തുകിടക്കുന്ന ഹതഭാഗ്യരെക്കുറിച്ച് പറഞ്ഞ 'ശ്യാം ഒറ്റപ്പെട്ട പേരല്ല' , അവയവദാനത്തെക്കുറിച്ച് അപവാദം പറയുന്നവരെ ലളിതമായി തള്ളിപ്പറയാൻതക്ക ഉദാഹരണമായ മാത്യുവിനെക്കുറിച്ച് പറഞ്ഞ 'ഹൃദയം തൊട്ട് മാത്യു പറയുന്നു, ഞാനിവിടെയുണ്ട് ', മറ്റൊരാൾക്ക് ജീവിതം നൽകിയ ആദിത്തിനെക്കുറിച്ച് പറഞ്ഞ 'ആദിത്തിന്റെ ഹൃദയവുമായി ദിൽനാസ് എത്തി ' , ' അറിയാതെ പോകുന്ന മസ്തിഷ്‌ക മരണങ്ങൾ' എന്നിവയാണ് ഹൃദയത്തിൽ തൊട്ട ആ നാല് ലേഖനങ്ങൾ. വെറുതെ കഥ പറഞ്ഞ് പോവുകയല്ല ജഷീന ചെയ്യുന്നത്. സംഭവങ്ങളെ ആമുഖങ്ങളാക്കി കൃത്യമായ കണക്ക് സഹിതം ഇന്ന് അവയവദാന മേഖല നേരിടുന്ന പ്രതിസന്ധികളെ പച്ചയ്ക്ക് പറയുകയാണ്. എല്ലാം കച്ചവടമാകുന്ന ഇക്കാലത്ത് മരണാനന്തര അവയവദാനത്തേക്കാൾ ലൈവ് ഡൊണേഷന്റെ എണ്ണം കുതിച്ചുയരുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് ലേഖനത്തിൽ നിന്നും വ്യക്തമാകുന്നു. കൂടാതെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്ന മസ്തിഷ്‌ക മരണങ്ങൾ അവയവദാന പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണെന്നും ലേഖനങ്ങൾ പറയുന്നു.
വേട്ടയാടി കൊല്ലലാണ് അവയവദാനത്തിന്റെ പ്രാഥമിക ഘട്ടം എന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ജോസഫ് പോലെയുള്ള സൃഷ്ടികളും, ഒരു വിഭാഗം മാധ്യമങ്ങൾ നൽകിയ മുഴുനീളം ഊഹാപോഹങ്ങൾ നിറഞ്ഞ വാർത്തകളും നമുക്ക് മുന്നിലേക്കെത്തിയത്. ഇത് തീർത്തും തിരുത്തപ്പെടേണ്ട പ്രവണതയാണെന്നും ജഷീനയുടെ ലേഖനങ്ങൾ പോലുള്ള വസ്തുനിഷ്ഠമായ സമീപനങ്ങൾക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത് എന്നും പറയാതെ അറിയുന്ന ഒരു സമൂഹവികാരത്തിലേയ്ക്കാണ് നാം എത്തിച്ചേരേണ്ടത്.
organ donation is not an orchestrated crime: 2019 IMA media award winner Jamsheena