Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ഫെയ്സ് ബുക്കില്‍ ഇപ്പോള്‍ കത്തിക്കയറുന്ന ചര്‍ച്ച ഒ.സി.ഡി ആണ്. അരുണ്‍ പ്രസാദ് എന്ന കവി എഴുതി പോസ്റ്റ് ചെയ്ത ഒരു കവിതയുടെ പേരായിരുന്നു ‘ഒ.സി.ഡി.’ വിവാഹമോചനം നേടിയ ഒരു സ്ത്രീ, സങ്കല്‍പത്തില്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തുന്നതാണ് കവിതയുടെ പ്രമേയം. വീട് ആകെ അലങ്കോലമാണ്. അവരത് തൂക്കുന്നു, തുടയ്ക്കുന്നു, പാത്രങ്ങള്‍ കഴുകി വയ്ക്കുന്നു, പുസ്തകങ്ങള്‍ പ്രത്യേക രീതിയില്‍ ഷെല്‍ഫില്‍ അടുക്കി വയ്ക്കുന്നു. വേലക്കാരി കഴുകിയിട്ട വസ്ത്രങ്ങള്‍ വീണ്ടും അലക്കി ഇസ്തിരിയിട്ട് അടുക്കിവയ്ക്കുന്നു... അമിതമായ ഈ വൃത്തിയും വെടിപ്പും അവരുടെ ഒ.സി.ഡി എന്ന രോഗത്തിന്റെ സൂചനയാണ്.
മറ്റൊരു കവിയായ ജിസ ജോസ് ഇതിനൊരു മറുപടിക്കവിതയെഴുതി. വിവാഹമോചന ശേഷം മുന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ മുന്‍ഭാര്യ അലങ്കോലപ്പെട്ടു കിടക്കുന്ന വീടുകണ്ട് അതങ്ങനെ തന്നെ കിടക്കട്ടെയെന്നു കരുതി ആ അവസ്ഥയില്‍ സന്തോഷിക്കുന്നു. ഒറ്റവാക്കില്‍ പറഞ്ഞ മുന്‍ ഭര്‍ത്താവിനോടുള്ള മുന്‍ ഭാര്യയുടെ പ്രതികാരബുദ്ധിയാണ് ആ കവിത.
അരുണ്‍ പ്രസാദിന്റെ കവിതയില്‍ സ്ത്രീകഥാപാത്രത്തിന്റേത് അതിവൃത്തിയാണ്. വിവാഹമോചനം നേടിയിട്ടും അവര്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തി തന്‍റെ വൃത്തിയാക്കല്‍ മഹായജ്‍ഞം തുടരുകയാണ്. ഇതൊക്കെ ‘കുലസ്ത്രീകള്‍’ ചെയ്യുന്നതാണെന്നും അലങ്കോലപ്പെട്ട വീട് വൃത്തിയാക്കേണ്ടത് സ്ത്രീയുടെ ചുമതല മാത്രമല്ലെന്നും സ്ഥാപിക്കുകയാണ് ജിസ ജോസ് മറുകവിതയിലൂടെ ചെയ്തത്. ഒസിഡി എന്ന രോഗാവസ്ഥ കുലസ്ത്രീകള്‍ക്കു മാത്രമല്ല ആര്‍ക്കും വരാവുന്നതാണെന്നും കവിതയിലെ കഥാപാത്രത്തെ ആ രോഗം ബാധിച്ചയാളായി മാത്രം കണ്ടാല്‍ മതിയെന്നും അരുണ്‍ പ്രസാദും കൂട്ടരും വാദിക്കുന്നു.
കവിതയിലെ സൗന്ദര്യശാസ്ത്രത്തെപ്പറ്റിയോ സ്ത്രീവിരുദ്ധ-സ്ത്രീപക്ഷ ചിന്തകളെപ്പറ്റിയോ കഥാപാത്രങ്ങളുടെ മനോവ്യാപാരത്തെപ്പറ്റിയോ ഒന്നും ഇവിടെ പറയാനുദ്ദേശിക്കുന്നില്ല. പകരം എന്താണ് ഒ.സി.ഡി അഥവാ ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (Obsessive Compulsive Disorder) എന്നു പരിശോധിക്കാം.
ഒ.സി.ഡി. രോഗാവസ്ഥയാണ്
‘നോര്‍ത്ത് 24 കാതം’ എന്ന സിനിമയില്‍ ഫഹദ് ഫാസില്‍ അഭിനയിച്ചു തകര്‍ത്ത ഹരികൃഷ്ണന്‍ എന്ന കഥാപാത്രത്തിനം ഇതേ രോഗമായിരുന്നു. അതിവൃത്തി. നാഴികയ്ക്കു നാല്‍പതുവട്ടം കൈകഴുകും. അങ്ങനെ ആവശ്യമില്ലാതെ ചെയ്തുകൂട്ടുന്ന കാര്യങ്ങളൊക്കെ സ്വഭാവവൈകല്യമാണെന്ന് അറിയാതെ പിന്നെയും പിന്നെയും ചെയ്തുകൊണ്ടേയിരിക്കും. അതാണ് ഒ.സി.ഡി. എന്തെങ്കിലും ഒരു ചിന്ത മനസിനെ പിടികൂടുകയും അത് നിയന്ത്രിക്കാനാകാത്ത പെരുമാറ്റ വൈകല്യമായി മാറുകയും ചെയുന്ന അവസ്ഥയാണിത്. വൃത്തി മാത്രമല്ല അതിന് ഘടകമാകുക.
വീട്ടില്‍ നിന്ന് എവിടേക്കെങ്കിലും പോകാനിറങ്ങുമ്പോള്‍ അല്ലെങ്കില്‍ രാത്രിയില്‍ കിടക്കാന്‍ പോകും മുന്‍പ് കതകിനു കുറ്റിയിട്ടോ എന്നൊരു സംശയം. കുറ്റിയിട്ടെന്ന് ഉറപ്പിച്ച് അല്‍പം കഴിയുമ്പോള്‍ വീണ്ടും ഇതേ സംശയം. പിന്നെയും പോയി നോക്കും. ചിലപ്പോള്‍ ഗ്യാസ് കുറ്റി ഓഫാക്കിയോ എന്നായിരിക്കാം സംശയം. കാര്‍ പാര്‍ക്കു ചെയ്ത് ഷോപ്പിംഗിനായി കയറുമ്പോഴാകും ലോക്കു ചെയ്തോ എന്ന സംശയമുണ്ടാകുക. ലോക്കു ചെയ്തശേഷം അല്‍പം കഴിയുമ്പോള്‍ വീണ്ടും ഇതേ സംശയം ഉണ്ടാകുകയും കാര്‍ ലോക്കാക്കാന്‍ പോകുകയും ചെയ്യും. ഇതും ഒ.സി.ഡി തന്നെ.
ഒരാളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ചിന്തകളാണ് ഒബ്‌സഷൻ. കതകിനു കുറ്റിയിട്ടോ, കൈ നന്നായി കഴുകിയോ, ഗ്യാസ് കുറ്റി ഓഫാക്കിയോ, കാർ ലോക്ക് ചെയ്‌തോ തുടങ്ങിയ ചിന്തകളൊക്കെ ഒരാളെ അസ്വസ്ഥപ്പെടുത്തുന്നു. ആ അസ്വസ്ഥതയും ഉത്ക്കണ്ഠയും കുറയ്ക്കാനായി അയാൾ ആവർത്തിച്ച് ഒരു പ്രവൃത്തി ചെയ്യുന്നതാണ് കംപൽഷനുകൾ. കതകിന് വീണ്ടും വീണ്ടും കുറ്റിയിടുന്നതും പല തവണ കൈ കഴുകുന്നതും ആവർത്തിച്ച് ഗ്യാസ് കുറ്റി ഓഫാക്കുന്നതും, കാറിന്റെ റിമോട്ട് കീയിൽ ആവർത്തിച്ച് ഞെക്കുന്നതുമൊക്കെ ഒബ്‌സഷനിൽ നിന്ന് രക്ഷപ്പെടാനുള്ള കംപൽഷനുകളാണ്. ഇത് ഒരുതരം സ്വഭാവവൈകല്യവും രോഗവുമായി മാറുമ്പോൾ അതിനെ ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ അഥവാ ഒ.സി.ഡി എന്നു വിളിക്കുന്നു.
ലക്ഷണങ്ങള്‍ വേറേയുമുണ്ട്
ഒസിഡി ബാധിച്ചവരെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ ഈ രോഗത്തിന് ഒട്ടേറെ ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വഴിയേ പോകുമ്പോള്‍ പട്ടിയോ പൂച്ചയോ നക്കിയതിലൂടെ പേ വിഷബാധയുണ്ടാകുമെന്നു പേടിച്ച് ആവര്‍ത്തിച്ച് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് ഒരു കാര്യം. മറ്റൊന്ന് ലൈംഗികതയാണ്. രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ ആവര്‍ത്തിച്ച് മനസ്സിലേക്ക് കടന്നുവരും. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിലും സംശയമാണ്. ആ സംശയം തീര്‍ക്കാന്‍ താന്‍ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് പലരോടും ചോദിച്ച് ഇല്ലെന്നു ഉറപ്പുവരുത്താന്‍ ശ്രമിക്കും. ഇത് മറ്റുള്ളവരില്‍ ബുദ്ധിമുട്ടുകളുണ്ടാക്കുമ്പോള്‍ രോഗിക്ക് താല്‍ക്കാലികാശ്വാസമാണ് ലഭിക്കുന്നത്. പക്ഷേ, വീണ്ടും രോഗിയെ അതേ സംശയം പിടികൂടുകയും വീണ്ടും മറ്റാരോടെങ്കിലും ഇക്കാര്യം ചോദിച്ച് സംഗതി കൂടുതല്‍ പ്രശ്നത്തിലാക്കുകയും ചെയ്യും.
ഇത്തരത്തിലുള്ള ആവർത്തനങ്ങൾമൂലം ദൈനംദിന പ്രവർത്തനങ്ങൾ വൈകുകയോ തടസ്സപ്പെടുകയോ ഒക്കെ ചെയ്‌തേക്കാം. രോഗിയുടെ ജീവിതചര്യകളിലും പ്രവൃത്തികളിലുമെല്ലാം ഒരുതരം മാന്ദ്യവും സംഭവിക്കാം. തലച്ചോറിലെ ചില രാസവസ്തുക്കളുടെ അളവിലും പ്രവർത്തനശേഷിയിലുമുള്ള വ്യതിയാനങ്ങളാണ് ഇതിന് കാരണമാകുന്നത്. സമൂഹത്തിലെ രണ്ടു ശതമാനമാളുകളിൽ ഈ രോഗമുണ്ടെന്നാണ് കണക്ക്. കൗമാരത്തിലോ യൗവ്വനാരംഭത്തിലോ ആണ് രോഗം ആരംഭിക്കുക. സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വ്യത്യാസവും ഒ.സി.ഡിക്ക് ഇല്ല. ബാല്യകാല ദുരനുഭവങ്ങളും, അമിത മാനസ്സിക സംഘർഷമുണ്ടാക്കുന്ന ജീവിത സാഹചര്യങ്ങളും മാതാപിതാക്കളുടെ അമിതശിക്ഷയുമൊക്കെ ഒ.സി.ഡിക്ക് കാരണമായേക്കാം.
(ഒ.സി.ഡി സംബന്ധിച്ച വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. അരുണ്‍ ബി. നായര്‍, അസി. പ്രൊഫസര്‍ (സെക്യാട്രി), തിരുവനന്തപുരം മെഡിക്കല്‍ കോളജ്)
FaceBook poetry and the reality of OCD