Posted By
ലേഖിക :ഡോ. സുമ ബാലൻ പ്രൊഫസ്സർ, അമൃത ആശുപത്രി
അവയവദാനം പ്രമേയമാക്കിയ ഒരു ഹിറ്റ് മലയാള ത്രില്ലർ ചിത്രമായിരുന്നു 2018-ൽ പുറത്തിറങ്ങിയ 'ജോസഫ്'.
ഉദ്വേഗജനകമായ തിരക്കഥയും അഭിനയ മികവും ഈ ചിത്രത്തെ വിജയത്തിലെത്തിച്ചു. എന്നാൽ, കാണികളിൽ അവയവദാനത്തെ പറ്റി അകാരണമായ സംശയം സൃഷിക്കുക കൂടിയാണ് ഈ ചിത്രം ചെയ്‌തത് എന്ന് ആരോഗ്യ വിദഗ്ദ്ധർ ഒന്നടങ്കം പറയുന്നു.
കലാകാരന് ഏതു പ്രമേയവുമെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. പക്ഷേ നിർഭാഗ്യവശാൽ, സിനിമാക്കഥയെ യാഥാർഥ്യമായി കാണുന്നവരാണ് ഒരുനല്ല പങ്ക് പ്രേക്ഷകർ എന്ന കാര്യം സിനിമാക്കാർ മറക്കുന്നത് ഇതാദ്യമല്ല.
*സിനിമയുടെ കഥ: *
നിസ്സാര അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്ന രോഗികളെ, അവരറിയാതെ അവയവദാന പരിശോധനകൾക്ക് വിധേയരാക്കുന്നു.
അവയവദാനത്തിന് യോജിച്ച ആളുകളെ, മനഃപൂർവം നടത്തുന്ന വാഹനാപകടങ്ങളിലൂടെ വേട്ടയാടി ഗൂഢാലോചന നടത്തുന്ന ആശുപത്രിയിലെത്തിക്കുന്നു. പിന്നീട് മസ്തിഷ്‌ക മരണം സ്ഥിരീകിച്ചതായി കുടുംബാംഗങ്ങളെ അറിയിക്കുകയും അവയവങ്ങൾ ദാനം ചെയ്യാനുള്ള ചർച്ചകൾ നടത്തുകയും ചെയ്യുന്നു. തുടർന്ന് അവയവം തട്ടിയെടുക്കുന്നു.
തട്ടിയെടുത്ത അവയവങ്ങൾ ഔദ്യോഗിക പ്രസ്ഥാനമായ മൃതസഞ്ജീവനി ലിസ്റ്റിലുള്ള ആളകൾക്ക് നൽകുന്നതായി ഭാവിക്കുകയും, എന്നാൽ വില്ലന്മാർ രഹസ്യമായി രാജ്യത്തിന് പുറത്തുള്ള ആവശ്യക്കാർക്ക് വിൽക്കുന്നതായാണ് ഈ സിനിമയുടെ കഥ.
*എന്താണ് ഈ സിനിമയിലെ തെറ്റുകൾ? *
1. സിനിമയിലെ രംഗങ്ങളെല്ലാം തന്നെ യഥാർത്ഥ ജീവിതത്തിൽ അസാധ്യമായ കാര്യങ്ങളാണ്.
2. മൃതസഞ്ജീവനി എന്നാൽ നിരവധി ആശുപത്രികൾ ഉൾക്കൊള്ളുന്ന, ഉന്നത നിലവാരം പുലർത്തുന്ന ഉത്തരവാദിത്വപ്പെട്ട ഒരു ഔദ്യോഗിക പ്രസ്ഥാനമാണ്. http://www.knos.org.in/
3. കൂടാതെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത് അതി സങ്കീർണമായ പ്രക്രിയ കൂടിയാണ്.
4. ഇതിനേക്കാളുപരി രോഗിയുടെ സമ്മതമില്ലാതെ അവയവദാന പരിശോധനകൾക്ക് വിധേയമാക്കാൻ സാധിക്കില്ല.
5. അമിതഭാരം, പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളുമുള്ള സിനിമയിലെ പ്രധാന കഥാപാത്രം കൂടിയായ ജോസഫിനെ അവയവദാനത്തിനായി പരിഗണിക്കുന്നതാണ് ഏറ്റവും തമാശയായി തോന്നിയ ഒരു കാര്യം. ഇത്തരത്തിലുള്ള ഒരാളെ അവയവദാനത്തിനായി ഒരിക്കലും പരിഗണിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം.
*നിർഭാഗ്യവശാൽ ഇങ്ങനെയുള്ള ചിത്രങ്ങൾ, പരോപകാരികളും നല്ലവരുമായ പൊതുജനങ്ങളെ അവയവദാനത്തിൽ നിന്നും അകറ്റാനേ ഉപകരിക്കൂ എന്ന് പറയാതെ വയ്യ. *
ഇത്തരം സിനിമകൾ കയ്യടിച്ചു വിജയിപ്പിക്കുമ്പോഴും, ആരോഗ്യരംഗത്തെ അടച്ചാക്ഷേപിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ വട്സാപ്പിലും മറ്റും നിർലോഭം ഷെയർ ചെയ്യുമ്പോഴും നാമറിയാതെ പോകുന്ന, ആർക്കും വേണ്ടാത്ത ഒരു വിഭാഗമുണ്ട് നമ്മുടെ സമൂഹത്തിൽ: തീരാവേദനയും മാറാരോഗവും ബാധിച്ചു ശരീരം അനുദിനം ക്ഷയിച്ചു മരണാസന്നരായി, അവയവദാനം എങ്ങനെയെങ്കിലും ഒന്നു നടന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു കാത്തിരിക്കുന്ന പാവം രോഗികൾ, അവരുടെ ആശ്രിതർ.
ഒരു കലാസൃഷ്ടി എന്നു പറഞ്ഞു തടിതപ്പാമെങ്കിലും ഈ ചിത്രത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള തെറ്റായ കാര്യങ്ങൾ, സമൂഹത്തിൽ ശബ്ദമില്ലാത്ത നിരവധി പാവം രോഗികളുടെ അതിജീവനത്തിന്റെ സാധ്യതകളെയാണ് ഇല്ലാതാക്കുന്നത്.
അവയവദാനം പുണ്യമാണ്. നിരവധി രോഗികളുടെ ഏക പ്രത്യാശയാണ്. അതു നശിപ്പിക്കരുത്.
Movie Joseph Negatively Impacted Organ donation in Kerala. The Indian Medical Association has strongly criticized Malayalam movie, Joseph