Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
സമപ്രായക്കാരായ കുട്ടികൾ പല രീതിയിൽ സംസാരിക്കാൻ ആരംഭിച്ചിട്ടും, ഒന്നും മിണ്ടാത്ത കുഞ്ഞിനെ നോക്കി വ്യാകുലപ്പെടുന്ന അമ്മമാരെ നമുക്ക് പലപ്പോഴും കാണാൻ സാധിക്കും. കാരണം കണ്ടെത്താനുള്ള തുടർന്നുള്ള പരിശോധനകളിലായിരിക്കും കുഞ്ഞിന്റെ കേൾവിക്കുറവാണ് സംസാരശേഷിക്കുറവിന് പിന്നിലെ കാരണമെന്ന് മനസ്സിലാവുക. ഒരു വയസ്സായിട്ടും കുഞ്ഞ് ശബ്ദമുണ്ടാക്കുകയോ പറയുന്നതു ശ്രദ്ധിക്കുകയോ ചെയ്യുന്നില്ലെങ്കിൽ ശ്രദ്ധിക്കണം. കേൾവിക്കുറവാകാം കാരണം.
നേരിയ തോതിലുള്ള കേൾവിക്കുറവ് പോലും വൈകിയാണു ശ്രദ്ധിക്കപ്പെടുന്നതെങ്കിൽ കുഞ്ഞുങ്ങളുടെ പഠനത്തെവരെ അത് പ്രതികൂലമായി ബാധിക്കും. ഭാഷാവികസനശേഷി കുറയുന്നതാണ് ഇതിന് കാരണം. കുഞ്ഞുങ്ങളുടെ പെരുമാറ്റവും പ്രതികരണവും ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ മാതാപിതാക്കൾക്കു വളരെ എളുപ്പത്തിൽ കുഞ്ഞുങ്ങളിലെ കേൾവിക്കുറവ് നേരത്തേ കണ്ടെത്താനാകും. വലിയ ശബ്ദത്തോടുപോലും പ്രതികരിക്കാതിരിക്കുക, കുഞ്ഞ് ചിരിക്കുകയോ ശബ്ദമുണ്ടാക്കാതിരിക്കുകയോ ചെയ്യുക, അമ്മയുടെ ശബ്ദം കേട്ടാൽ പോലും പ്രതികരിക്കാതിരിക്കുക, ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങളോട് വലിയ താൽപ്പര്യം കാണിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം കേൾവിക്കുറവിന്റെ ലക്ഷണങ്ങളാകാം.
കേൾവിക്കുറവ് മൂന്ന് തരം
1. ബാഹ്യകർണത്തിലേയും മധ്യകർണത്തിലേയും ഭാഗങ്ങളുടെ തകരാറ് മൂലം കേൾവിക്കുറവുണ്ടാകുന്ന അവസ്ഥ. കണ്ടക്ടീവ്ഹിയറിങ് ലോസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
2. കോക്ലിയയുടെയും കോക്ലിയയിലെ നാഡികളുടെയും പ്രവർത്തനത്തകരാറ് കൊണ്ടു കേൾവി നഷ്ടപ്പെടുന്നതാണു സെൻസറി ന്യൂറൽ ഹിയറിങ് ലോസ്.
3. ഇവ രണ്ടും ചേർന്നുണ്ടാകുന്ന ബധിരതയോ കേൾവിക്കുറവോ ആണു മിക്സഡ് ഹിയറിങ് ലോസ്.
കേൾവിക്കുറവ് കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ
കേൾവിക്കുറവുണ്ടോയെന്ന് മാത്രമല്ല കേൾവിക്കുറവിന്റെ തോത് കണ്ടെത്താനുള്ള നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പരിശോധനകളും ആധുനിക വൈദ്യശാസ്ത്രത്തിലുണ്ട്. ആന്തര കർണത്തിലുള്ള നേരിയ ചലനങ്ങൾ പിടിച്ചെടുത്തു കംപ്യൂട്ടറിൽ രേഖപ്പെടുത്തുക വഴി കേൾവിക്കുറവ് അറിയാനാവും. ഓട്ടോ അക്കോസ്റ്റിക് എമിഷൻ (ഒഎഇ) എന്നാണ് ഈ പരിശോധനയുടെ പേര്. ജനിച്ചു രണ്ടുദിവസത്തിനുള്ളിൽ നടത്തുന്ന പരിശോധന പരാജയപ്പെടുകയാണെങ്കിൽ ഈ പരിശോധന ആവർത്തിക്കേണ്ടി വരും. കാരണം, ജനന സമയത്ത് കുഞ്ഞിന്റെ ചെവിക്കുള്ളിൽ ഫ്ളൂയിഡ് ഉണ്ടെങ്കിൽ പരിശോധന പരാജയപ്പെടും. ഇത്തരം സാഹചര്യത്തിൽ ഒരാഴ്ച കഴിഞ്ഞു വീണ്ടും ഇതേ പരിശോധന നടത്തിയാൽ കേൾവിക്കുറവ് ഉണ്ടോയെന്നു കൃത്യമായി അറിയാനാവും.
ഇതിനുശേഷം ബേരാ ടെസ്റ്റ് നടത്തും. ശബ്ദം കേൾപ്പിച്ചശേഷം നാഡീവ്യൂഹങ്ങൾ വഴി തലച്ചോറിലെത്തുന്ന ശബ്ദത്തിനു തടസ്സം നേരിടുന്നുണ്ടോയെന്നു കംപ്യൂട്ടർ സഹായത്തോടെ രേഖപ്പെടുത്തുകയാണു ബേരാ ടെസ്റ്റിലൂടെ ചെയ്യുന്നത്. ശബ്ദം തടസ്സമില്ലാതെ തലച്ചോറിലെത്തിയാൽ കേൾവിക്കുറവില്ലെന്നു മനസ്സിലാക്കാം. ബേരാ ടെസ്റ്റിൽ തടസ്സമുണ്ടെന്നു തിരിച്ചറിഞ്ഞാൽ അടുത്തഘട്ടം പരിശോധന നടത്തണം. ബേരാ ടെസ്റ്റ് ചെയ്താൽ കുറഞ്ഞ അളവിലാണോ കൂടിയ അളവിലാണോ കുഞ്ഞിനു കേൾവിക്കുറവെന്നു തിരിച്ചറിയാൻ സാധിക്കും.
മാതാപിതാക്കൾ ചെയ്യേണ്ടത്
വികസിത രാജ്യങ്ങളിൽ നവജാത ശിശുക്കളിലെ ശ്രവണ പരിശോധന സാധാരണമാണെങ്കിലും ഇന്ത്യയിൽ അതില്ല. അതിനാൽത്തന്നെ ശ്രവണ പരിശോധനയിലൂടെ കുട്ടി കടന്നുപോകുന്നുണ്ടോ എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം. ജന്മനായുള്ള കേൾവിത്തകരാറുകൾ നേരത്തെ കണ്ടുപിടിക്കുന്നതിനും അതിനു പരിഹാരം കാണുന്നതിനും യൂണിവേഴ്സൽ ന്യൂബോൺ ഹിയറിങ് സ്‌ക്രീനിംഗ് ( യുഎൻഎച്ച് എസ്) പ്രധാനമാണ്. ചില ആശുപത്രികൾ സ്വമേധയാ ഇത്തരം പരിശോധനകൾ നവജാതശിശുക്കൾക്ക് ശുപാർശ ചെയ്യാറുണ്ട്. എങ്കിലും ഇതിനു മാതാപിതാക്കളിൽനിന്നുള്ള പ്രതികരണം ഇപ്പോഴും തീരെക്കുറവാണെന്നത് ആശാവഹമല്ലെന്നും വിദഗ്ധർ പറയുന്നു.
ശ്രവണ ശേഷി സംബന്ധിച്ച പരിശോധന, അവയുടെ കണ്ടെത്തൽ, അവയുടെ മാനേജ്മെന്റ് തുടങ്ങിയവയിലുണ്ടാകുന്ന താമസം ഒരു വ്യക്തിയുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ഭാഷ സ്വായത്തമാക്കൽ, സാമൂഹികമായും വൈകാരികമായുമുള്ള വളർച്ച, വിദ്യാഭ്യാസം, ജോലി സാധ്യത തുടങ്ങിയവയെയൊക്കെ ഇതു പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ നവജാതശിശുക്കളിൽ ശ്രവണ വൈകല്ലയമുണ്ടായാൽ അത് ആറു
മാസത്തിനുള്ളിനുള്ളിൽ കണ്ടുപിടിക്കുവാനും പരിഹരിക്കാനുമുള്ള പരിശോധനകൾ കൃത്യമായി ചെയ്യുന്നുണ്ടോയെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.
If you think your child is having difficulty hearing you, visit your pediatrician right away