Posted By
ആണിനും പെണ്ണിനും കാമിക്കാമെങ്കില്‍, പെണ്ണിനും പെണ്ണിനും ആണിനും ആണിനും കാമിക്കാം : ഡോക്ടര്‍മാര്‍
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
തിരുവനന്തപുരം: സ്വവര്‍ഗാനുരാഗം കുറ്റകൃത്യമാണെന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 377-ാം വകുപ്പില്‍ സുപ്രീംകോടതി വരുത്തിയ തിരുത്ത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണെന്ന് ഡോക്ടര്‍മാര്‍. ആണിന് ആണിനോടും പെണ്ണിന് പെണ്ണിനോടും തോന്നുന്ന ലൈംഗികാകര്‍ഷണം മനോരോഗമാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് രാജ്യാന്തര തലത്തില്‍ നടന്നിട്ടുള്ള പഠനഗവേഷണങ്ങള്‍ വളരെ നേരത്തേ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നിട്ടും മതങ്ങളുടെയും മറ്റും സ്വാധീനവും പരമ്പരാഗതമായി പുലര്‍ത്തിപ്പോരുന്ന വിശ്വാസങ്ങളുമാണ് ഇന്ത്യയില്‍ ഇതിനെ ക്രിമിനല്‍ കുറ്റങ്ങളുടെ പട്ടികയില്‍നിന്ന് ഇതുവരെ മാറ്റാതിരുന്നതിന്റെ കാരണം. സ്വവര്‍ഗാനുരാഗികളോടുള്ള ആളുകളുടെ മനോഭാവത്തില്‍ മാറ്റം വരാന്‍ ഇപ്പോഴത്തെ കോടതി വിധിയിലൂടെ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം വിശ്വസിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ സ്വവര്‍ഗപ്രേമം മാനസിക രോഗമാണെന്ന കാഴ്ചപ്പാടാണ് ലോകമെമ്പാടും ഉണ്ടായിരുന്നതെന്നും പില്‍ക്കാലത്ത് ആരോഗ്യപ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നും ലോകവ്യാപകമായി നടത്തിയ ഗവേഷണ പഠനങ്ങളിലൂടെയും അത് സ്വാഭാവികലൈംഗികതയുടെ ആരോഗ്യകരമായ ഒരു വ്യതിയാനം മാത്രമാണെന്ന് കണ്ടത്തുകയായിരുന്നെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യവിദഗ്ദ്ധന്‍ ഡോ. അരുണ്‍ ബി. നായര്‍ ‘ഐഎംഎ ലൈവി’നോട് പറഞ്ഞു. അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന മനോരോഗ വര്‍ഗീകരണ സംഹിതയായ ‘ഡയഗണോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വ’ലില്‍ നിന്ന് 1974ല്‍ സ്വവര്‍ഗാനുരാഗം നീക്കം ചെയ്യപ്പെട്ടതോടെ ഇതൊരു മനോരോഗമല്ലെന്ന് വ്യക്തമാക്കപ്പെടുകയായിരുന്നു. 1994ല്‍ ലോകാരോഗ്യസംഘടനയുടെ രോഗ വര്‍ഗീകരണ സംഹിതയായ ‘ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസ’സിന്റെ പത്താം എഡിഷനില്‍ നിന്നും സ്വവര്‍ഗ ലൈംഗികത നീക്കം ചെയ്യപ്പെട്ടതോടെ ഇതൊരു രോഗംപോലും അല്ലാതായി.
ലൈംഗിത താല്‍പര്യം (Sexual Orientation) ജൈവികാടിസ്ഥാനമുള്ളതും ജന്മസിദ്ധമായി ഒരു വ്യക്തിയില്‍ അന്തര്‍ലീനമായ സവിശേഷതയുമാണെന്ന കാഴ്ചപ്പാടാണ് ശാസ്ത്രീയ ഗവേഷണങ്ങള്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് ഡോ. അരുണ്‍ ബി. നായര്‍ പറഞ്ഞു. ചില വ്യക്തികള്‍ ജന്മനാതന്നെ തന്റെതന്നെ ലിംഗത്തില്‍പെട്ടവരോട് ആകര്‍ഷണവും ലൈംഗിക അഭിനിവേശവും ഉള്ള വ്യക്തിയായിരിക്കും. ഇവര്‍ക്ക് എതിര്‍ലിംഗക്കാരോട് യാതൊരു തരത്തിലുള്ള താല്‍പര്യവും തോന്നാറില്ല. കുട്ടിക്കാലത്തിന്റെ മധ്യം തൊട്ട് കൗമാരാരംഭം വരെയുള്ള കാലഘട്ടത്തിലാണ് ഒരു വ്യക്തിയുടെ ലൈംഗിക താല്‍പര്യം ബാഹ്യമായി പ്രകടമായി തുടങ്ങുന്നത്. കൗമാരത്തിന്റെ മധ്യത്തോടെ ഇത്തരക്കാരുടെ ലൈംഗികസ്വപ്നങ്ങളിലും പകല്‍ക്കിനാവുകളിലും സ്വന്തം ലിംഗത്തില്‍പെട്ടവരും അവരുടെ ശരീരവും അതിനോടുള്ള ആസക്തിയുമാണ് കൂടുതലായി പ്രത്യക്ഷപ്പെടുക. അവരത് പ്രകടിപ്പിക്കാനും സ്വലിംഗത്തില്‍ പെട്ടവരോട് ബന്ധങ്ങള്‍ സ്ഥാപിക്കാനും സാധ്യതയുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ധാര്‍മികതയെപ്പറ്റിയുള്ള ആധുനിക നിര്‍വ്വചനം പറയുന്നത് ‘പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ ഉഭയകക്ഷി സമ്മതപ്രകാരം സമ്മര്‍ദ്ദമോ പ്രലോഭനമോ ഇല്ലാതെ ഐച്ഛികമായി പരസ്പരം ഏര്‍പ്പെടുന്ന ഏതുതരം ലൈംഗികമായ പ്രവര്‍ത്തനവും പൊതുജനത്തിന് ശാന്തതയ്ക്ക് ഭംഗം വരുത്തുന്നില്ലെങ്കില്‍ തീര്‍ച്ചയായും ധാര്‍മികമാണ്’ എന്നാണ്. 18 വയസ്സ് പൂര്‍ത്തിയായ രണ്ടുപേര്‍ തങ്ങളുടെ ഇഷ്ടപ്രകാരം സ്വന്തം വീട്ടിലോ ഹോട്ടലിലോ അത്തരത്തില്‍ മറ്റെവിടെയെങ്കിലുമോ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ അധാര്‍മികമായി യാതൊന്നുമില്ലെന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഇതരലിംഗത്തില്‍പെട്ടവര്‍ തമ്മില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ പുലര്‍ത്തേണ്ട കാര്യങ്ങള്‍ മാത്രമേ ഇവിടെയും അവലംബിക്കപ്പെടേണ്ടതുള്ളു. ആണും പെണ്ണും പൊതുസ്ഥലത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഉണ്ടാകുന്നതുപോലുള്ള പ്രശ്നങ്ങള്‍ സ്വവര്‍ഗാനുരാഗികള്‍ അങ്ങിനെ ചെയ്താലും ഉണ്ടാകും. മറിച്ച് അവരുടെ സ്വകാര്യതയ്ക്കുള്ളില്‍ നിന്നുകൊണ്ട് അവര്‍ക്കതു ചെയ്യാം. ഇതിന്റെ ചുവടുപിടിച്ചാണ് ഇക്കാര്യത്തിലുള്ള നിയമപരമായ ചര്‍ച്ചകളത്രയും നടക്കുന്നത്. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്ന 26-ാമത്തെ രാജ്യമായി ഇന്ത്യ 2018 സെപ്റ്റംബര്‍ ആറിന് ചരിത്രത്തില്‍ സ്ഥാനം നേടുന്നതും അങ്ങിനെയാണെന്ന് ഡോ. അരുണ്‍ പറഞ്ഞു.
പ്രകൃതി നിയമങ്ങള്‍ക്ക് വിരുദ്ധമായ ലൈംഗികത എന്നാണ് സ്വവര്‍ഗ ലൈംഗികതയെ ഐപിസി 377-ാം വകുപ്പില്‍ നിര്‍വ്വചിച്ചിരുന്നത്. ലൈംഗികതയെന്നത് പ്രജനനം മാത്രം ലക്ഷ്യമാക്കിയുള്ളതല്ലെന്നും അതിനൊരു ആസ്വാദനത്തിന്റെ തലമുണ്ടെന്നും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആസ്വാദന ലൈംഗികതയുടെ നിര്‍വ്വചനത്തില്‍ സ്ത്രീയും പുരുഷനും ചേര്‍ന്ന് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ലൈംഗികതയും പെടുന്നുണ്ടെന്നതുപോലെതന്നെ സ്വവര്‍ഗപ്രേമികളായ രണ്ടുപേര്‍ തമ്മില്‍ നടത്തുന്ന ലൈംഗിക ബന്ധവും അതില്‍ പെടുത്താവുന്നതാണ്. അത് സ്വാഭാവികവും ധാര്‍മികവും നിയമവിധേയവുമാണെന്നുള്ള കാഴ്ചപ്പാടാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഇരുവര്‍ക്കും സമ്മതമുള്ളതല്ലെങ്കില്‍ സ്വവര്‍ഗലൈംഗികതയും കുറ്റകൃത്യം തന്നെയായിരിക്കും.
നിലവില്‍ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള ഫൊറന്‍സിക് പാഠങ്ങളില്‍ സ്വവര്‍ഗാനുരാഗം കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത് 377-ാം വകുപ്പിന്റെ അടിസ്ഥാനത്തിലാണ്. സുപ്രീം കോടതി അതില്‍ മാറ്റം വരുത്തിയ സാഹചര്യത്തില്‍ ഇനി പാഠഭാഗങ്ങളിലും കാലികമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഡോ.അരുണ്‍ പറഞ്ഞു. എംബിബിഎസിന് സൈക്യാട്രി പ്രത്യേകം പേപ്പറല്ലെങ്കിലും സൈക്യാട്രി ക്ലാസുകളില്‍ സ്വവര്‍ഗാനുരാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി പഠിപ്പിക്കുന്നുണ്ടെന്നും അത് സ്വാഭാവികമായ ലൈംഗിക ചോദനയാണെന്ന വിധത്തില്‍ തന്നെയാണ് വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ മൂന്നു സുപ്രധാന മതങ്ങളും ഒരുമിച്ചു നില്‍ക്കുന്ന ഏകവിഷയമാണ് സ്വവര്‍ഗാനുരാഗമെന്നും മതങ്ങളാണ് ഇതിനെ എതിര്‍ക്കുന്നതില്‍ പ്രബല സ്ഥാനത്തുള്ളതെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആര്‍എംഒയും മാനസികാരോഗ്യ വിദഗ്ദ്ധനുമായ ഡോ. മോഹന്‍ റോയ് പറഞ്ഞു. സ്വവര്‍ഗാനുരാഗം അസ്വാഭാവികമായി തോന്നുന്നത് മനസ്സിലാക്കലിന്റെ പ്രശ്നമാണ്. അമിത മതവല്‍ക്കരണവും ഇതിലൊരു ഘടകമാണ്. മതങ്ങള്‍ മനുഷ്യനില്‍ ശാസ്ത്രത്തേക്കാള്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശാസ്ത്രീയവിധി വന്നാല്‍പോലും പലരുടെയും വിശ്വാസത്തില്‍ മാറ്റം വരില്ലെന്നതാണ് വസ്തുത. സ്വവര്‍ഗാനുരാഗം എന്നത് ഒരാളുടെ തിരഞ്ഞെടുപ്പാണെന്നും അതൊരു രോഗമല്ലെന്നും എല്ലാവരും മനസ്സിലാക്കണം. ഒരാള്‍ക്ക് അസ്വാഭാവികമായി തോന്നുന്ന കാര്യം രോഗമാണെന്ന് മറ്റുചിലര്‍ കരുതുകയാണ്. തന്റെ മക്കള്‍ സ്വന്തം ലിംഗത്തില്‍പെട്ട ഒരാളെ വിവാഹം കഴിക്കണമെന്നു വന്നുപറഞ്ഞാല്‍ അത് ഇതരലിംഗത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്നു പറയുമ്പോഴുണ്ടാകുന്ന സ്വാഭാവികതയോടെ കാണാന്‍ കഴിയണം. അതിന് കുറച്ചു സമയമെടുക്കുമെന്ന് ഡോ. മോഹന്‍ റോയ് ചൂണ്ടിക്കാട്ടി.
Supreme Court decriminalises homosexuality Section 377