Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
എയ്ഡ്‌സ് രോഗ നിയന്ത്രണത്തിൽ പ്രതീക്ഷയ്ക്ക് വക നൽകി രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ് ഉണ്ടാകുന്നതായി സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2016-17 വർഷത്തിൽ 1412 ബാധിതരെയാണ് കേരളത്തിൽ പുതുതായി കണ്ടെത്തിയതെങ്കിൽ 2017-18 വർഷത്തിൽ അത് 1248 ആയി കുറഞ്ഞു. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസക്കാലയളവിൽ 603 പേരിലാണ് എച്ച്‌ഐവി പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ലോകാരോഗ്യസംഘടനയുടെ അഭിപ്രായപ്രകാരം സമൂഹത്തിലെ എച്ച്‌ഐവി ബാധിതരിൽ പകുതിപ്പേരെ മാത്രമേ പല കാരണങ്ങളാലും കണ്ടെത്താൻ സാധിക്കാറുള്ളു. എങ്കിലും, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എച്ച്‌ഐവി ബാധിതരുടെ എണ്ണം കേരളത്തിൽ വളരെ കുറവുതന്നെയാണ്.
എച്ച്.ഐ.വി. (ഹ്യുമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ്) ബാധിച്ച് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും അതുമൂലം മറ്റു മാരക രോഗങ്ങൾ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്സ് അഥവാ അക്വേഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം (Acquired Immune Deficiency Syndrome- AIDS). എച്ച്‌ഐവി എയ്ഡ്‌സിലേക്ക് വഴിമാറി മരണം സംഭവിക്കുന്നവരുടെ എണ്ണത്തിലും ഇപ്പോൾ കാര്യമായ കുറവുണ്ടാകുന്നുണ്ടെന്ന് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോൾ സൊസൈറ്റി ഡയറക്ടർ ഡോ. ആർ. രമേഷ് ‘ഐഎംഎ ലൈവി’നോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ എയ്ഡ്സ് നിയന്ത്രണ പരിപാടികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ 32000ത്തോളം എച്ച്ഐവി ബാധിതരെയാണ് കണ്ടെത്താനായിട്ടുള്ളത്. ആദ്യവര്‍ഷങ്ങളില്‍ മരണനിരക്ക് വളരെ കൂടുതലായിരുന്നെങ്കിലും കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി അത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വർഷങ്ങളായി ഈ രംഗത്ത് ശ്രദ്ധാപൂർവ്വം നടത്തിവരുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളാണ് ഇതിനു കാരണം. എച്ച്‌ഐവിക്കും എയ്ഡ്‌സിനുമെതിരെ നടത്തുന്ന സജീവമായ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് രോഗബാധിതരുടെ എണ്ണം കുറയ്ക്കാനുള്ള കാരണം. എച്ച്‌ഐവി ബാധ നേരത്തേ കണ്ടെത്തുന്നപക്ഷം ഇത് ചികിൽസിക്കാനും എയ്ഡ്‌സിലേക്കെത്തുന്നത് തടയാനും സാധിക്കും.
കേരളത്തിലെ സുസജ്ജമായ ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും ദേശീയ എയ്ഡ്‌സ് രോഗ നിയന്ത്രണ പരിപാടിയുടെ സമഗ്രമായ നടപ്പാക്കലുമാണ് കേരളത്തിൽ ഇത്തരമൊരു വിജയത്തിന് കാരണമായതെന്ന് ഡോ. രമേഷ് ചൂണ്ടിക്കാട്ടി. സമൂഹത്തിന്റേയും അതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടേയും ജാഗ്രതയും ഇതിനു കാരണമാണ്. മറ്റൊരു സംസ്ഥാനത്തും തദ്ദേശസ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഇത്രമാത്രം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കേരളത്തിലെ എല്ലാ ജില്ലാ പഞ്ചായത്തുകളിലും എച്ച്ഐവി പ്രൊജക്ട് ഓഫീസര്‍മാരുണ്ട്. ചില ഗ്രാമപഞ്ചായത്തുകള്‍ മുന്‍കയ്യെടുത്ത് എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
ലൈംഗിക ബന്ധങ്ങളിലൂടെ മാത്രമല്ല എച്ച്ഐവി പകരുന്നതെന്ന യാഥാര്‍ഥ്യം സമൂഹം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഈ രോഗം ആരംഭത്തില്‍ തന്നെ കണ്ടെത്താനാകൂ. അതുകൊണ്ടുതന്നെ രോഗബാധാ സാധ്യത കൂടുതലുള്ള ലൈംഗികതൊഴിലാളികള്‍ പോലുള്ള വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പംതന്നെ മറ്റു മേഖലകളിലുള്ളവരിലേക്കുകൂടി പരിശോധനകളും ബോധവല്‍ക്കരണവും വ്യാപിപ്പിക്കാനാണ് സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഇപ്പോള്‍ പദ്ധതിയിടുന്നത്.
The state has witnessed a significant 60% decrease in HIV cases reported over the last decade, according to statistics released by the state AIDS control society (KSACS) on World AIDS.