Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ക്യാന്‍സറിന് കീമോതെറാപ്പി ചെയ്യുമ്പോള്‍ മുടി നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് വിഗുകള്‍ നിര്‍മിച്ചു നല്‍കാനായി നടക്കുന്നത് ലാഭേച്ഛയില്ലാത്ത പ്രചരണ പരിപാടിയും സന്നദ്ധപ്രവര്‍ത്തനവുമാണെന്ന് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമി മാത്യു ചൂണ്ടിക്കാട്ടുന്നു. ‘ഹെയര്‍ ഫോര്‍ ഹോപ്- ഇന്‍ഡ്യ' (Hair for hope) എന്ന പേരില്‍ താന്‍ നടത്തുന്ന സാമൂഹ്യസേവന പ്രസ്ഥാനം ഇത്തരത്തില്‍ ആളുകളില്‍ നിന്ന് മുടി സ്വീകരിച്ച് വിഗ് നിര്‍മിച്ച് ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും കേശദാനമെന്ന (hair donation) ലക്ഷ്യത്തോടെ നടക്കുന്ന ക്യാംപെയ്നുകള്‍ക്കെതിരെയുള്ള പ്രചരണം പൂര്‍ണമായും ശരിയല്ലെന്നും അവര്‍ ‘ഐഎംഎ ലൈ’വിനോട് പറഞ്ഞു.
ക്യാന്‍സര്‍ രോഗികള്‍ക്കെന്നപേരില്‍ നടക്കുന്ന കേശദാന ക്യാംപെയ്നുകള്‍ വെറും തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി ജെസ്ന ഇമ്മാനുവല്‍ ഫെയ്സ് ബുക്കില്‍ എഴുതിയ കുറിപ്പിനെ തുടര്‍ന്നാണ് ഇതിന്റെ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പ്രമി മാത്യു രംഗത്തെത്തിയത്.
കീമോതെറാപ്പി (Chemotherapy) കഴിഞ്ഞ് തലയിലെ മുടിയും പുരികത്തിലെ രോമങ്ങള്‍വരെ കൊഴിഞ്ഞ് ബുദ്ധിമുട്ടുന്നവരുടെ വിഷമങ്ങള്‍ താന്‍ നേരിട്ടു മനസ്സിലാക്കിയിട്ടുണ്ടെന്നും ഏതെങ്കിലും വിഗ് നിര്‍മാതാക്കള്‍ക്ക് ഇതുമായി ബന്ധമൊന്നുമില്ലെന്നും പ്രമി മാത്യു പറയുന്നു. തന്റെ ബന്ധു കൂടിയായ ഡിലന്‍ എന്ന ആണ്‍കുട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രമി മാത്യു ഈ രംഗത്തേക്കിറങ്ങുന്നത്. എട്ടു വര്‍ഷം മുന്‍പാണ് മുടി നീട്ടി വളര്‍ത്തിയ ഡിലനെ പ്രമി കാണുന്നത്. അവന്റെ മുടി കീമോതെറാപ്പി മൂലം മുടി കൊഴിഞ്ഞവര്‍ക്ക് വിഗ് നിര്‍മിക്കാനായി നീട്ടിവളര്‍ത്തിയതായിരുന്നു.
12 ഇഞ്ച് നീളമുള്ള മുടിയാണ് വിഗ് നിര്‍മാണത്തിന് വേണ്ടത്.. ഷാംപൂ ചെയ്ത് ഉണക്കിയ മുടിയാണ് വിഗ് നിര്‍മാണത്തിന് അനുയോജ്യം. ഇത്തരത്തിലുള്ള മുടി ശേഖരിച്ച് നിര്‍മിക്കുന്ന വിഗുകള്‍ വിവിധ സന്നദ്ധസംഘടനകള്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. സ്കൂളുകളിലും മറ്റും ഇതിനായി ക്യാംപെയ്നുകള്‍ നടത്തുന്നതിലൂടെ ധാരാളം ആളുകളെ ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കാനാകും. അങ്ങിനെ ആയിരക്കണക്കിനാളുകള്‍ കേശദാനത്തിന് തയ്യാറായി രംഗത്തുവരുന്നുണ്ട്. മുംബൈ, ഗുജറാത്ത്, ബാംഗ്ലൂര്‍, ചെന്നൈ രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, ഹൈദ്രബാദ്, കൽക്കട്ട ,നാഗാലാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹെയര്‍ ഫോര്‍ ഹോപ്- ഇന്‍ഡ്യയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുവരികയാണ്. ഇത്തരത്തില്‍ ആവശ്യക്കാരെ കണ്ടെത്തി കൂടുതല്‍ മേഖലകളിലേക്ക് വിഗുകള്‍ എത്തിക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തിവരുന്നതെന്ന് പ്രമി മാത്യു പറഞ്ഞു.
ഹെയര്‍ ഫോര്‍ ഹോപ്പിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി അറിയാന്‍ protectyourmom.asia എന്ന പേരിലുള്ള വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി. ഈ സംഘടനവഴി നടത്തുന്ന കേശ ശേഖരണവും വിഗുകളുടെ വിതരണവുമെല്ലാം ഈ വെബ്സൈറ്റില്‍ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. കേശദാനത്തില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെപ്പറ്റിയും ഈ സൈറ്റില്‍ വിശദമാക്കിയിട്ടുണ്ട്.
തികച്ചും മാനുഷികമായ പരിഗണനകള്‍ മാത്രം വച്ച് നടത്തുന്ന ഇത്തരമൊരു ക്യാംപെയ്ന്‍ ഏതെങ്കിലും വിഗ് കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ അത് കണ്ടെത്തണമെന്നും പ്രമി മാത്യു (Premi Mathew) ആവശ്യപ്പെടുന്നു. ക്യാന്‍സര്‍ (cancer) രോഗികള്‍ക്കായി മുടി ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് സ്വീകരിക്കുന്ന സംഘടനയെപ്പറ്റി വ്യക്തമായി മനസ്സിലാക്കി വേണം മുടി മുറിച്ചുനല്‍കാനെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Donating hair for cancer patients is both easy and rewarding and anyone can do so.Do hair donation for cancer patients