Posted By
ലേഖകൻ : Dr. Sribiju ,Govt.Hospital of Dermatology, Chevayur, Calicut
നിറം വർധിപ്പിക്കും, ഭാരം കുറയ്ക്കും ഉയരം കൂട്ടും, മുടികൊഴിച്ചിലും നരയും മാറ്റും, എന്നിങ്ങനെയുള്ള പരസ്യങ്ങൾ നമ്മൾ ദിവസേന കാണാറുണ്ട്. നിറം വർധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾ മാത്രം കോടിക്കണക്കിനാണ് നമ്മുടെ രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. ഇത്തരം അവകാശവാദങ്ങൾ നിരത്തുന്ന ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചു വഞ്ചിതരാകുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇത്തരം അവകാശവാദങ്ങൾക്കും പരസ്യങ്ങൾക്കും തടയിടാൻ ലക്ഷ്യമിട്ടുകൊണ്ട് സർക്കാർ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.
മരുന്ന്-മാന്ത്രിക പരിഹാരങ്ങളെ സംബന്ധിച്ചുള്ള (ആക്ഷേപകരമായ പരസ്യങ്ങൾ) നിയമം ഭേദഗതി ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് സർക്കാർ. ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡി ഒബ്‌ജെക്ഷനബിള്‍ അഡ്‌വെര്‍ട്ടൈസ്‌മെന്റ് അമെന്‍ഡ്‌മെന്റ് ബില്‍ 2020 എന്ന പുതിയ കരടു നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതനുസരിച്ച് ചർമ്മത്തിന്റെ നിറം വർധിപ്പിക്കും, ബധിരത മാറ്റും, ഉയരം കൂട്ടും, മുടി കൊഴിച്ചിൽ- നര എന്നിവ തടയും, അമിതവണ്ണം കുറയ്ക്കും എന്നിങ്ങനെ അവകാശപ്പെടുന്ന ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ഇനി കുറ്റകരമാണ്. ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് സർക്കാർ തയ്യാറാക്കിയ കരട് ബിൽ അനുസരിച്ച്, 50 ലക്ഷം രൂപ വരെ പിഴയും അഞ്ചു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമായിരിക്കും.
2020 ലെ പുതിയ കരട് പ്രകാരം നിയമലംഘനത്തിന് 10 ലക്ഷം രൂപ വരെ പിഴയും രണ്ട് വർഷം വരെ തടവുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. നിലവിൽ ഈ കുറ്റത്തിന് പിഴയോടുകൂടിയോ അല്ലാതെയോ ആറ് മാസം തടവ് മുതൽ ഒരു വർഷം വരെ തടവുമാണ് ശിക്ഷ.
മനുഷ്യരേയോ മൃഗങ്ങളെ ബാധിക്കുന്ന ഏതെങ്കിലും രോഗങ്ങൾ, അവസ്ഥകൾ, തകരാറുകൾ എന്നിവയുടെ നിർണയം, ചികിത്സ, ലഘൂകരണം, പ്രതിരോധം എന്നിവയെ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുന്നു എന്ന് അവകാശപ്പെടുന്ന അത്ഭുതസിദ്ധികളുള്ള വസ്തു, മന്ത്രം, കവചം, മന്ത്രശക്തിയുള്ള ഏലസ്സ് എന്നിവയെല്ലാം നിലവിലെ നിയമത്തിന്റെ 'മാന്ത്രിക പ്രതിവിധി' എന്ന നിർവചനത്തിൽ ഉൾപ്പെടുന്നതാണ്.
“കാലത്തിനും സാങ്കേതികവിദ്യയ്ക്കും അനുസരിച്ചുള്ള മാറ്റങ്ങൾ ” എന്ന നിലയിലാണ് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അഭിപ്രായത്തിൽ ഈ ഭേദഗതി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.
പ്രകാശം, ശബ്ദം, പുക, വാതകം, അച്ചടി, ഇലക്ട്രോണിക് മീഡിയ, ഇൻറർനെറ്റ് അല്ലെങ്കിൽ വെബ്സൈറ്റ് എന്നിവയിലൂടെ നിർമ്മിച്ച ഏതെങ്കിലും ശബ്ദരേഖ, ദൃശ്യ-പരസ്യം, ചിത്രീകരണം, സാക്ഷ്യപ്പെടുത്തൽ, പ്രഖ്യാപനം, ഏതെങ്കിലും അറിയിപ്പ്, സർക്കുലർ, ലേബൽ, പൊതി, വിലവിവരപ്പട്ടിക, ബാനർ, പോസ്റ്റർ,മറ്റ് രേഖകൾ എന്നിവയും ഒരു പരസ്യത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്ന രീതിയിൽ നിയമത്തിനെ വിപുലീകരിക്കാനും കരട് ഭേദഗതി നിർദ്ദേശിക്കുന്നുണ്ട്.
കരട് ബില്ലിൽ, വ്യക്തമാക്കിയ 78 തരം രോഗങ്ങൾ, തകരാറുകൾ, അവസ്ഥകൾ എന്നിവയിൽ ഏതെങ്കിലും ഭേദമാക്കാൻ ഉദ്ദേശിച്ചുള്ള മരുന്നുകളുടെയും ഉൽപ്പന്നങ്ങളുടെയും പരസ്യങ്ങൾ നിരോധിക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. മുമ്പത്തെ നിയമത്തിൽ അത്തരം 54 രോഗങ്ങളും വൈകല്യങ്ങളും അവസ്ഥകളുമാണ് ഉൾപ്പെട്ടിരുന്നത്.
സൗന്ദര്യം വർദ്ധിപ്പിക്കും രോഗങ്ങൾ മാറ്റും എന്നെല്ലാം വാഗ്ദാനം ചെയ്യുന്ന ഇത്തരം പരസ്യങ്ങൾ യഥാർത്ഥത്തിൽ അത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെ വഞ്ചിക്കുക മാത്രമല്ല, നിറം, ആകാരം, പ്രായം എന്നിങ്ങനെ മനുഷ്യരിൽ അപകര്ഷതാബോധം സൃഷ്ടിക്കുകയും രോഗങ്ങൾ, മറ്റ് ശാരീരിക അവസ്ഥകൾ എന്നിവയെ സംബന്ധിച്ച് തെറ്റിദ്ധാരണകൾ പരത്തുകയും കൂടിയാണ്.
Fairness ads