Posted By
ലേഖകർ : Dr. Sonia Suresh, Diabetologist SM Hospital Mavelikkara
Dr Arun Menon, Professor of Endocrinology,Amrita Medical College
മിഥ്യ
ചില പ്രത്യേക ചികിത്സയിലൂടെ പ്രമേഹം പൂർണമായി മാറ്റാൻ സാധിക്കും
സത്യം
പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ ചയാപചയത്തിൽ വരുന്ന ഏകദേശം സ്ഥിരമായ മാറ്റമാണ്. ചില ഘട്ടങ്ങളിൽ ടൈപ്പ് 1 പ്രമേഹം ഇൻസുലിൻ ഇല്ലാതെ തന്നെ നിയന്ത്രണത്തിൽ വരുത്താവുന്നതാണ്.ഈ കാലാവധി ഏകദേശം മൂന്നോ നാലോ ആഴ്ച മുതൽ മൂന്ന് നാല് മാസം വരെ നീണ്ട് നിൽക്കാം. എന്നാൽ ഇതിനെ പ്രമേഹം സുഖപ്പെടലായി കണക്കാക്കാൻ സാധിക്കില്ല. ഇത് താൽക്കാലികമായ അവസ്ഥാവിശേഷമാണ്. രോഗിക്ക് വീണ്ടും ഇൻസുലിൻ ആവശ്യമായി വരുന്നു. ടൈപ്പ് 2 പ്രമേഹം, മോഡി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രമേഹം എന്നിവയിലും കൃത്യമായ ആഹാരനിയന്ത്രണവും വ്യായാമവും ഉണ്ടെങ്കിൽ ചിലപ്പോൾ മരുന്നുകൾ നിർത്താൻ സാധിച്ചേക്കാം. അതിന്റെ അർത്ഥം പ്രമേഹം പൂർണമായി മാറി എന്നല്ല. പ്രമേഹം പൂർണ്ണമായി ചികിത്സിച്ച് സുഖപ്പെടുത്താം എന്ന അവകാശവാദം ആരെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനെ സംശയദൃഷ്ടിയോടെ കാണുക.
മിഥ്യ
ലഡു പോലെയുള്ള മധുരപലഹാരങ്ങൾ കഴിച്ചാൽ ആഗ്നേയ ഗ്രന്ഥിയിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. അതിലൂടെ പ്രമേഹം മാറ്റിയെടുക്കാം.
സത്യം
ആഗ്നേയ ഗ്രന്ഥിയിലെ ബീറ്റാകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള ശാസ്ത്രലോകത്തിന്റെ ശ്രമം ഇന്നും പൂർണമായി വിജയിച്ചിട്ടില്ല. ടൈപ്പ് 2 പ്രമേഹരോഗികളിൽ ചിലപ്പോൾ ബീറ്റാകോശങ്ങൾ ആവശ്യത്തിലധികം പ്രവർത്തിച്ച് ആവശ്യത്തിലധികം ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ അവ ക്ഷീണിക്കുന്നത് തടയുക എന്നതാണ് നമ്മുടെ ലക്ഷ്യം. മധുര പലഹാരങ്ങൾ വളരെ വേഗത്തിൽ ബ്ലഡ് ഗ്ലൂക്കോസ് കൂട്ടുകയും, പ്രത്യേകിച്ച് ടൈപ്പ് 1 പ്രമേഹ രോഗികളിൽ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന മാരകമായ രോഗാവസ്ഥയെ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്നു. ബീറ്റാ കോശങ്ങളുടെ പ്രവർത്തനത്തിൽ യാതൊരു വ്യതിയാനവും മധുര പലഹാരങ്ങൾക്ക് വരുത്താൻ സാധിക്കില്ല എന്ന് മാത്രമല്ല, കൊളസ്‌ട്രോൾ നിലയും കൂടി ഇവ വർധിപ്പിക്കുന്നു. ഇത്തരം പരീക്ഷണങ്ങൾ വൻ വിപത്തുകൾ ക്ഷണിച്ചു വരുത്തിയേക്കാം.
മിഥ്യ
പ്രമേഹമുള്ള സ്ത്രീക്ക് ഗർഭധാരണവും പ്രസവവും സാധ്യമല്ല
സത്യം
ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രധാന രണ്ട് പ്രമേഹ വിഭാഗങ്ങളിൽപ്പെടുന്ന സ്ത്രീകൾക്കു സാധാരണ നിലയിൽ തന്നെ ഗർഭധാരണം സാധിക്കും. പ്രമേഹം കൃത്യമായി നിയന്ത്രണവിധേയം ആക്കിയതിനുശേഷം ഗർഭം ധരിച്ചാൽ അംഗവൈകല്യങ്ങൾ ഒന്നും ഇല്ലാത്ത ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ സാധിക്കും. ഗർഭധാരണം നടക്കുന്ന സമയത്ത് ബ്ലഡ്ഷുഗറിന്റെ മൂന്ന് മാസത്തെ ഏകദേശ അളവ് സൂചിപ്പിക്കുന്ന HbA1C പരിശോധന 7ൽ താഴെ നിർത്താൻ ശ്രദ്ധിക്കണം.
മിഥ്യം
റംസാൻ നോമ്പ് കാലത്ത് പ്രമേഹത്തിന്റെ മരുന്നുകൾ പൂർണമായും നിർത്തണം.
സത്യം
നോമ്പ് കാലത്ത് മരുന്നുകൾ പൂർണമായി നിർത്താൻ പാടില്ല. പകൽ സമയത്തെ മരുന്നുകൾ ഒഴിവാക്കുകയോ ഹൈപ്പോ ഗ്ലൈസീമിയ (അമിതമായ ഷുഗർ കുറയൽ) ഉണ്ടാകാൻ പ്രവണത കുറവുള്ള മരുന്നുകൾ ഉപയോഗിക്കുകയോ ചെയ്യണം. നോമ്പ് കാലത്തെ ഭക്ഷണത്തിന്റെ പ്രത്യേകതകൾ ചിലരിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി ഉയർത്താറുണ്ട്.
മിഥ്യ
അച്ഛനമ്മമാർക്ക് പ്രമേഹം ഇല്ലെങ്കിൽ പ്രമേഹം വരാൻ സാധ്യതയില്ല.
സത്യം
പ്രമേഹം ഉണ്ടാകുക എന്നത് പല ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഒരു പ്രത്യേകതയാണ്. ജനിതക പ്രത്യേകതകളും പാരമ്പര്യവും അവയിൽ ചിലതു മാത്രം. അച്ഛനമ്മമാർക്ക് പ്രമേഹം ഉണ്ടെങ്കിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ പാരമ്പര്യമായി പ്രമേഹം ഇല്ലാത്തവരിലും അതുണ്ടാകാം. അമിതഭാരം, വ്യായാമരാഹിത്യം, തെറ്റായ ഭക്ഷണശൈലി, നിരന്തരമായ മാനസിക പിരിമുറുക്കം എന്നിവ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള കാരണങ്ങളാണ്.
മിഥ്യ
മൂത്രപരിശോധനയിൽ പഞ്ചസാര ഇല്ലെങ്കിൽ പ്രമേഹം നിയന്ത്രണവിധേയമാണെന്ന് നിശ്ചയിക്കാം.
സത്യം
മൂത്രത്തിലെ പഞ്ചസാരയുടെ അളവ് പല ഘടകങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. പ്രമേഹം ഇല്ലാത്ത ഒരാൾക്ക് മൂത്രത്തിൽ പഞ്ചസാരയുടെ അളവ് കൂടി നിൽക്കുമ്പോഴും രക്തത്തിൽ അത് സാധാരണ നിലയിലാകാം. മറിച്ച് രക്തഗ്ലൂക്കോസ് ഉയർന്ന് നിൽക്കുമ്പോൾ മൂത്രത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞും നിൽക്കാം. അതുകൊണ്ട് മൂത്രത്തിലെ ഗ്ലൂക്കോസിന്റെ അളവനുസരിച്ച് ചികിത്സയ്ക്ക് മാറ്റം വരുത്തുന്ന രീതി വിശ്വാസ്യമല്ല.
മിഥ്യ
പ്രായക്കൂടുതലുള്ള ആൾക്കാരിൽ പ്രമേഹവും രക്തസമ്മർദ്ദവും ചെറുപ്പക്കാരിൽ എന്ന പോലെ നിയന്ത്രിക്കേണ്ട ആവശ്യമില്ല.
സത്യം
പ്രമേഹത്തിന്റെ സങ്കീർണതകൾ തടയാനാണ് നാം അത് കൃത്യമായി ചികിത്സിക്കുന്നത്. ചെറുപ്പക്കാരിലും പ്രായം കൂടിയവരിലും രക്തസമ്മർദ്ദത്തിന്റെ നിലയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും കൃത്യമായിത്തന്നെ നിയന്ത്രിക്കണം. പ്രായം കൂടിയവരിൽ എല്ലാ സങ്കീർണതകൾക്കും സാധ്യത കൂടുതലാണെന്ന് പ്രത്യേകം ഓർക്കുക. എന്നാൽ ചികിത്സയുടെ ഭാഗമായി ഉണ്ടാകുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ അമിതമായ കുറയൽ പ്രായം കൂടിയവരിൽ ഒഴിവാക്കുകയാണ് നല്ലത്.
മിഥ്യ
ഇൻസുലിൻ എടുത്താൽ ഭക്ഷണക്രമീകരണവും വ്യായാമവും വേണ്ട
സത്യം
ഗുളികകൾ പോലെ തന്നെ ഇൻസുലിൻ ഉപയോഗിക്കുമ്പോഴും ആഹാര ക്രമീകരണവും വ്യായാമവും അത്യാവശ്യം തന്നെയാണ്. ജീവിതചര്യ മാറ്റം, പിന്നെ ചെറിയ അളവിൽ ഗുളികകളോ ഇൻസുലിനോ എന്നുള്ളതായിരിക്കണം ചികിത്സാരീതി. അമിതഭക്ഷണവും അതിൽ നിന്നുമുള്ള രക്തഗ്ലൂക്കോസിന്റെ അനിയന്ത്രിതമായ തോത് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഇൻസുലിന്റെ അമിത അളവും ഒരു പ്രമേഹരോഗിയെ പൊണ്ണത്തടിയിലേക്ക് നയിക്കാം.
മിഥ്യ
പാവയ്ക്ക പോലെയുള്ള കയ്പ്പുള്ള ആഹാരസാധനങ്ങൾ രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കും
സത്യം
കയ്പ് രസമുള്ള വസ്തുക്കൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കും എന്നത് വെറും മിഥ്യയാണ്. പാവയ്ക്ക മറ്റേതൊരു പച്ചക്കറിയേയും പോലെ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ കയ്പ് നീരുകൾ കുടിച്ച് സ്വയം പീഡിപ്പിക്കേണ്ടതില്ല. ചില പഠനങ്ങൾ ഉലുവയിലുള്ള പ്രമേഹം നിയന്ത്രിക്കാൻ കഴിവുള്ള ചില ഘടകങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അടിക്കടി പരിശോധിച്ച് നോക്കാതെ ഇത്തരം നാട്ടു ചികിത്സകൾ അവലംബിക്കുന്നത് ചിലപ്പോൾ അവസ്ഥ ഗുരുതരമാക്കാം.
മിഥ്യ
ഇൻസുലിൻ ഒന്നുപയോഗിച്ചാൽ ആജീവനാന്തം ഉപയോഗിക്കണം
സത്യം
അണുബാധകൾ, ശസ്ത്രക്രിയകൾ, മറ്റ് അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ, ഗുളികകൾ തീരെ പ്രയോജനപ്പെടാത്ത സന്ദർഭങ്ങൾ എന്നിവയിൽ ഇൻസുലിന്റെ ഉപയോഗം അനിവാര്യമാണ്. ഇത്തരം അവസ്ഥകൾ തരണം ചെയ്തതിനു ശേഷം പലപ്പോഴും ഇൻസുലിൻ ഉപയോഗം നിർത്താനും സാധിക്കാറുണ്ട്. ഒരിക്കൽ ഉപയോഗിച്ചു എന്ന് കരുതി നിരന്തരം ഇൻസുലിൻ എടുക്കേണ്ടി വരികയില്ല. എന്നാൽ ഗുളികകൾ കൊണ്ട് പ്രമേഹ നിയന്ത്രണം അസാധ്യമാകുകയാണെങ്കിൽ ഇൻസുലിൻ ഉപയോഗിക്കാൻ മടിക്കേണ്ടതില്ല. ടൈപ്പ് 1 പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ചികിത്സ അനിവാര്യമാണ്.
മിഥ്യ
എല്ലാ പ്രമേഹവും നിസ്സാരമായി ശസ്ത്രക്രിയയിലൂടെ മാറ്റാൻ സാധിക്കും
സത്യം
അമിതഭാരമുള്ള പ്രമേഹ രോഗികൾക്ക് ബാരിയാട്രിക് ശസ്ത്രക്രിയകൾ ഇന്ന് നിലവിലുണ്ട്. ഇവയിലൂടെ ഗുളികകൾക്കും ഇൻസുലിനും വഴങ്ങാത്ത പ്രമേഹം നിയന്ത്രണത്തിൽ വരുത്താവുന്നതാണ് . ഇവയിൽ ആമാശയത്തിന്റെ വിസ്താരം കുറയ്ക്കുകയും ആമാശയം മറികടന്ന് ആഹാരം നേരിട്ട് ചെറുകുടലിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇവയുടെ ഉപയോഗം അമിതഭാരം ഉള്ളവരിലും, പ്രമേഹം നിയന്ത്രിക്കാൻ, ബുദ്ധിമുട്ടുകൾ നേരിടുന്ന പൊണ്ണത്തടിയുള്ള പ്രമേഹരോഗികളിലുമാണ് ഇന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഒരു സാധാരണ പ്രമേഹരോഗിക്ക് ആഹാരനിയന്ത്രണത്തിൽ നിന്നും വ്യായാമത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗമായി ഇവയെ ഉപയോഗിക്കാൻ പാടില്ല.
മിഥ്യ
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തീരെ കുറയുന്നത് അത്ര വലിയ പ്രശ്‌നമായി കണക്കാക്കേണ്ടതില്ല.അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മധുരം കഴിച്ചാൽ മതിയാകും.
സത്യം
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നത് ഹൃദ്രോഗസാധ്യതയുള്ള പ്രമേഹ രോഗികളിൽ അപകടകരമാകാം. അതിനാൽ ക്രമാതീതമായ കുറയൽ പ്രത്യേകിച്ചും പ്രായമായ പ്രമേഹ രോഗികളിലും, ഹൃദ്രോഗികളിലും ഒഴിവാക്കേണ്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ നില കുറയുന്ന സന്ദർഭങ്ങൾ മനസ്സിലാക്കി മുൻകൂട്ടി ആഹാരം കഴിക്കുകയും, ഡോക്ടറുടെ ഉപദേശത്തോടെ മരുന്നുകളുടെ അളവ് ക്രമീകരിക്കുകയും ചെയ്യണം. പ്രമേഹ രോഗം ഏറെ പഴകി കഴിഞ്ഞും, മറ്റു ചില മരുന്നുകൾ ഉപയോഗിക്കുന്ന രോഗികളിലും രക്ത ഗ്ലൂക്കോസ് കുറയുന്ന ലക്ഷണങ്ങൾ വിരളമാകാം. അത്തരം രോഗികൾ ഒരു മുന്നറിയിപ്പും കൂടാതെ അബോധാവസ്ഥയിലേക്ക് വഴുതിവീണേക്കാം. പ്രമേഹ രോഗികളുടെ വൃക്ക പരാജയത്തിന്റെ ആദ്യ ലക്ഷണം രക്ത ഗ്ലൂക്കോസിന്റെ അമിതമായ കുറയൽ ആവാം. പ്രമേഹ രോഗികളിൽ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വരുന്ന സന്ദർഭങ്ങളിൽ കൂടുതലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്ന ഹൈപ്പോഗ്ലൈസീമിയ(Hypoglycemia) എന്ന പ്രതിഭാസം കൊണ്ടാണ്. എന്നാൽ എന്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാലും അത് ഹൈപ്പോഗ്ലൈസീമിയ ആണെന്ന് കരുതാനും പാടില്ല. സ്വന്തമായി ഒരു ഗ്ലൂക്കോമീറ്റർ കൈയ്യിൽ ഉണ്ടാകുകയും അസ്വസ്ഥതകൾ അനുഭവപ്പെടുമ്പോൾ അപ്പോൾ തന്നെ രക്തഗ്ലൂക്കോസിന്റെ നില മനസ്സിലാക്കുകയുമാണ് ശാസ്ത്രീയമായ സമീപനം.
What's right and wrong in Diabetes