Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഒരാളുടെ വാഹനം ഒരു കാൽനടയാത്രക്കാരനെ ഇടിച്ചിട്ടാൽ വാഹനമോടിക്കുന്നവർ എന്താണ് ചെയ്യേണ്ടത്? സാധാരണയായി ഒന്നുരണ്ടു കാര്യങ്ങളാണ് സംഭവിക്കുക. നാട്ടുകാരുടെ ആക്രമണമോ പോലീസ് കേസോ ഭയന്ന് വാഹനം നിറുത്താതെ പോകും. അല്ലെങ്കിൽ ഇടിച്ചിട്ടയാളെ ചുരുട്ടിക്കൂട്ടിയെടുത്ത് പിൻസീറ്റിലിട്ട് ആശുപത്രിയിലേക്കു പായും. ആദ്യത്തേത് മനുഷ്യത്വ രഹിതവും രണ്ടാമത്തെ പ്രവൃത്തി മനുഷ്യത്വപരവുമായാണ് വ്യാഖ്യാനിക്കപ്പെടുക. പക്ഷേ, ഓർക്കുക. ഈ രണ്ട് പ്രവൃത്തികളും മനുഷ്യത്വരഹിതമാണ്. കാരണമെന്തെന്ന് വിശദീകരിക്കാം.
അപകടത്തിൽപെട്ട വാഹനം നിറുത്താതെപോകുന്നത് ക്രിമിനൽ കുറ്റമാണ്. അങ്ങനെ രക്ഷപ്പെടാൻ ശ്രമിച്ചാലും പിടിക്കപ്പെടുമെന്ന് ഉറപ്പാണ്. നാടുനീളെ കൺമിഴിച്ചിരിക്കുന്ന ക്യാമറകൾ, ദൃക്‌സാക്ഷികൾ, അപകടസ്ഥലത്തുനിന്ന് ലഭിക്കുന്ന മറ്റ് തെളിവുകൾ അങ്ങനെ എന്തും അപകടമുണ്ടാക്കിയ വാഹനത്തെ കുടുക്കും. ഓടിച്ചയാൾ, അല്ലെങ്കിൽ വാഹന ഉടമ ക്രിമിനൽ കേസിൽ പ്രതിയാകുമെന്നുറപ്പ്. അതുകൊണ്ട് പോലീസ് കേസ് ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുകൊണ്ട് കേസ് കൂടുതൽ മുറുകുകയേയുള്ളു.
അടുത്തത് നാട്ടുകാരുടെ ആക്രമണത്തോടുള്ള ഭയമാണ്. അത് ഭയക്കേണ്ടതുതന്നെ. അത്തരം സാഹചര്യങ്ങളിൽ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനുപകരം തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ പോലീസ് എയ്ഡ് പോസ്റ്റിലോ ഹാജരാകുക. അല്ലെങ്കിൽ ഏറ്റവും അടുത്തു കാണുന്ന പോലീസുകാരുടെയടുത്ത് വാഹനം നിറുത്തി അപകടവിവരം അവരെ ധരിപ്പിക്കുക. നാട്ടുകാരിൽ നിന്ന് ആക്രമണം ഉണ്ടാകാൻ സാധ്യതയില്ലാത്തിടത്താണെങ്കിലോ, യാത്രക്കാരെ ഇടിച്ചിട്ടത് ആളുകൾ അധികമില്ലാത്ത ഒറ്റപ്പെട്ട ഒരിടത്താണെങ്കിലോ ഒരു കാരണവശാലും വാഹനം ഓടിച്ച് അവിടെനിന്നു പോകാൻ ശ്രമിക്കരുത്. അങ്ങനെ രക്ഷപ്പെടുന്നതിലൂടെ, ആശുപത്രിയിൽ എത്തിച്ചാൽ രക്ഷപ്പെട്ടേക്കാവുന്ന ഒരാളുടെ ജീവൻ മരണത്തിനു വിട്ടുകൊടുക്കുകയാകും സംഭവിക്കുക.
മറ്റുള്ളവരുടെ സഹായത്തോടെയാണെങ്കിൽപോലും പരുക്കേറ്റു കിടക്കുന്നയാളെ തൂക്കിയെടുത്ത് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതും ശരിയായ രീതിയല്ല. കാരണം, പരുക്ക് നട്ടെല്ലിനാണെങ്കിൽ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ദ്ധ്യമില്ലായ്മമൂലം അപകടത്തിൽപെട്ടയാൾ ആജീവനാന്തം കിടപ്പിലായിപ്പോകാനുള്ള സാധ്യതയുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണം?
യാതൊരു കാരണവശാലും പരിഭ്രാന്തരാകരുത്. വാഹനം വഴിയരികിൽ ഒതുക്കി നിറുത്തി എമർജൻസി ലൈറ്റ് ഇട്ടശേഷം പരുക്കേറ്റ ആളിനെ സമീപിച്ച് ആരോഗ്യസ്ഥിതി മനസ്സിലാക്കുക. പരുക്കേറ്റയാൾക്ക് എഴുന്നേറ്റു നിൽക്കാനോ നടക്കാനോ സാധിക്കുമെങ്കിൽ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുന്നതിൽ തെറ്റില്ല. അല്ലാത്തപക്ഷം ആംബുലൻസ് സഹായത്തോടെമാത്രമേ ആളെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാവൂ. ഇക്കാര്യം മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുക. ഒപ്പം പോലീസിലും വിവരമറിയിക്കുക. ആംബുലന്‍സ് സഹായം ലഭിക്കാന്‍ ഐഎംഎയുടേത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ പല മേഖലകളിലുമുണ്ട്. 9188100100 ആണ് ഐഎംഎയുടെ എമര്‍ജന്‍സി സര്‍വ്വീസ് നമ്പര്‍. 102, 108 തുടങ്ങിയ നമ്പറുകളും ചില മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇവയിലേതിലെങ്കിലും വിളിച്ച് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടുക. ആംബുലൻസോ പോലീസോ എത്തി പരുക്കേറ്റവരെ സുരക്ഷിതമായി ആശുപത്രിയിലേക്കു കൊണ്ടുപോകുംവരെ സ്ഥലത്തുതന്നെ തുടരുക.
പരുക്കേറ്റവരുടെ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ ശേഖരിക്കാനാകുമെങ്കിൽ അത് ചെയ്യുക. അപകടം നടന്ന സ്ഥലത്തിന്റെ ദൃശ്യം മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുന്നതും നല്ലതാണ്. രോഗിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ അപകടസ്ഥലം ചിത്രീകരിക്കാൻ ശ്രമിച്ചാൽ കണ്ടുനിൽക്കുന്നവരുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന കാര്യം മനസ്സിൽവച്ചുവേണം അതു ചെയ്യാൻ.
അപകടകാരണം നിങ്ങളുടെ കുറ്റമല്ലെങ്കിൽ പോലും മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിച്ചും തര്‍ക്കിച്ചും സമയം കളയരുത്. അങ്ങനെ ചെയ്യുന്നത് കണ്ടുനിൽക്കുന്നവരെ രോഷാകുലരാക്കാനും അവർ ഡ്രൈവർക്കെതിരെ തിരിയാനും കാരണമാകും. അപകടത്തിൽ ക്ഷമ ചോദിക്കുകയും അപകടത്തിൽപെട്ടയാളെ പരിഗണിക്കുകയും ചെയ്താൽ കാഴ്ചക്കാർ പ്രകോപിതരാകുന്നത് ഒരു പരിധിവരെ തടയാനാകും.
പരുക്കേറ്റയാളെ ആശുപത്രിയിലേക്കു നീക്കിയാലുടൻ പരിചയത്തിലുള്ള ഏതെങ്കിലും അഭിഭാഷകനെ ബന്ധപ്പെടുക. അപകടവുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അത് ഉപകരിക്കും.
സാഹചര്യങ്ങള്‍ക്കനുസരിച്ച് പെരുമാറുക
ഓരോ അപകടങ്ങളുടെയും സാഹചര്യം വ്യത്യസ്തമായിരിക്കും. ഒറ്റയ്ക്കു പോകുമ്പോഴോ മറ്റൊരാൾ ഒപ്പമുള്ളപ്പോഴോ വാഹനം അപകടത്തിൽപെട്ടാൽ രണ്ടും രണ്ടു തരത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കണം. വാഹനത്തിൽ രണ്ടു പേരുണ്ടെങ്കിൽ ഒരാൾ അപകടത്തിൽപെട്ടയാളെ പരിചരിക്കാൻ ശ്രമിക്കുകയും അടുത്തയാൾക്ക് പോലീസിലോ ആംബുലൻസിലോ വിവരമറിയിക്കുകയും ചെയ്യാം.
ഒരപകടത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നവർക്കും മുകളിൽ പറഞ്ഞ കാര്യങ്ങളിൽ പലതും ചെയ്യാവുന്നതാണ്. അപകടത്തിൽ പെട്ടവരെ തൂക്കിയെടുത്ത് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയല്ല, മറിച്ച് അപകടസ്ഥിതി മനസ്സിലാക്കി അവസരത്തിനൊത്ത് പ്രവർത്തിക്കുകയാണ് വേണ്ടത്. സമൂഹമാകമാനം അത്തരത്തിലൊരു ബോധത്തിലേക്കു മാറിയാലേ അത്യാഹിത സന്ദർഭങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കുകയുള്ളു.
Few important things that you can do as a responsible citizen to save a precious life