Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ദിവസേന പതിനായിരക്കണക്കിന് ആളുകള്‍ ചികില്‍സ തേടിയെത്തുന്ന സ്ഥലങ്ങളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളജായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്ഥിതിയും വ്യത്യസ്തമല്ല. രോഗികളുടെ തിരക്കുമൂലം പലപ്പോഴും അവര്‍ക്ക് വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. സ്ഥലപരിമിതിയും സൗകര്യങ്ങളുടെ പരിമിതികളുമെല്ലാം ഇതിലുണ്ട്. എന്നാലിപ്പോള്‍ അതിന് വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതിയാണ് ഇവിടെ പല നവീകരണങ്ങള്‍ക്കും അടിസ്ഥാനമാകുന്നത്. അതോടൊപ്പം സര്‍ക്കാരിന്റെതന്നെ ഇ-ഹെല്‍ത്ത് പദ്ധതിയും റോഡ് സുരക്ഷാ ഫണ്ടും സ്വകാര്യസ്ഥാപനങ്ങളുടെ സാമൂഹ്യസേവന ഫണ്ടുമെല്ലാം തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആക്കുന്നതിന്റെ ഭാഗമായാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ഇക്കാര്യത്തില്‍ ഒരു തുടക്കമാണ്.
വിവിധ ഘട്ടങ്ങളിലായി ആയിരം കോടി രൂപയ്ക്കുമേല്‍ ചെലവഴിച്ചാണ് മെഡിക്കല്‍ കോളജ് ആശുപത്രി നവീകരിക്കുന്നത്. അതില്‍ ഒന്നാംഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. അതുകൂടാതെ 717 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി പുതുതായി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഗഡുവായി 58.37 കോടി രൂപ കിഫ്ബി വഴി അനുവദിച്ചു. മെഡിക്കല്‍ കോളജിനുള്ളിലൂടെ മികച്ച റോഡുകള്‍, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ്, മേല്‍പ്പാലം, വൈദ്യുതീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കാണ് ആദ്യഗഡു തുക വിനിയോഗിക്കുക. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനാണ് അടുത്ത ഘട്ടത്തില്‍ തുക അനുവദിക്കുന്നത്. ആറ് നിലകള്‍ വീതമുള്ള മോഡ്യുലാര്‍ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ്, പുതിയ അക്കാഡമിക് ബ്ലോക്ക്, എം.എല്‍.ടി. കെട്ടിടം, 11 നിലകളുള്ള പീഡിയാട്രിക് കെട്ടിടം, എന്നിവയ്ക്കാണ് ഇനി തുക അനുവദിക്കുക.
വിശ്വസിക്കുക, ഇതൊരു സര്‍ക്കാര്‍ ആതുരാലയമാണ്
ആറു നിലകളില്‍ പണിതീര്‍ത്ത പുതിയ മന്ദിരത്തിന്റെ താഴത്തെ മൂന്നുനിലകളിലാണ് പുതിയ ഒ.പി.വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഏതൊരു മള്‍ട്ടിസ്പെഷ്യാലിറ്റി സ്വകാര്യ ആശുപത്രികളേയും വെല്ലുന്നതാണ് മെഡിക്കല്‍ കോളജിന്റെ ഒ.പി.വിഭാഗമെന്ന് സൂപ്രണ്ട് ഡോ. ഷര്‍മ്മദ് ചൂണ്ടിക്കാട്ടി. ആശുപത്രിക്കുള്ളിലേക്കു കയറിയാല്‍ സര്‍ക്കാര്‍ ആശുപത്രിയാണെന്നതേ മറക്കും. മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ചുവരുകള്‍. ഓരോ വിഭാഗവും എളുപ്പത്തില്‍ കണ്ടെത്താനാകും വിധത്തില്‍ പ്രത്യേക നിറങ്ങള്‍ നല്‍കി സജ്ജീകരിച്ചിരിക്കുന്നു. വിഴിതെറ്റാതിരിക്കാന്‍ കൃത്യമായ സൂചനാ ബോര്‍ഡുകള്‍. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് തിരക്കും തള്ളുമുണ്ടാക്കാതെ തങ്ങളുടെ ടോക്കണ്‍ നമ്പര്‍ സ്ക്രീനില്‍ തെളിയുന്നതും കാത്തിരിക്കുന്ന രോഗികള്‍. ക്യൂ കാണാനേയില്ല. ഇതൊക്കെയാണ് അവിടുത്തെ കാഴ്ചകള്‍. ഈ ബ്ലോക്കിനേയും പഴയ ബ്ലോക്കിനേയും ബന്ധിപ്പിച്ച് മേല്‍പ്പാലവും പണിതീര്‍ത്തിട്ടുണ്ട്.
പണ്ടൊക്കെ മെഡിക്കല്‍ കോളജ് ഒ.പിയില്‍ ഡോക്ടറെ കാണാനായി തലേദിവസം തന്നെയെത്തി കാത്തുകെട്ടിക്കിടക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇന്ന് ആ പ്രശ്നമില്ല. ഓരോ ഡോക്ടറേയും കാണാന്‍ സൗകര്യപ്രദമായ സമയം മുന്‍കൂട്ടി തിരഞ്ഞെടുത്ത് അതിനനുസരിച്ച് ബുക്ക് ചെയ്യുക. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അക്ഷയകേന്ദ്രങ്ങള്‍ വഴിയും ബുക്കിംഗ് നടത്താം. അതിനു സാധിക്കാത്തവര്‍ക്കായി മെഡിക്കല്‍ കോളജില്‍ തന്നെ കിയോസ്കുകളും പ്രത്യേകം കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ബുക്ക് ചെയ്ത് ലഭിക്കുന്ന നമ്പറുമായി മെഡിക്കല്‍ കോളജില്‍ നിശ്ചിത സമയത്തെത്തി ടോക്കണ്‍ വാങ്ങുക. ചുവരിലെ നിറം നോക്കി തങ്ങള്‍ക്കു പോകേണ്ട വിഭാഗം എളുപ്പത്തില്‍ കണ്ടെത്തി അവിടെയെത്തി കാത്തിരിക്കുക. എല്‍ഇഡി സ്ക്രീനില്‍ നമ്പര്‍ തെളിയുമ്പോള്‍ ഡോക്ടറെ കാണാനായി കയറിച്ചെല്ലുക. ഒരു മണിക്കൂറില്‍ കൂടുതല്‍ ആര്‍ക്കും ഡോക്ടറെ കാണാന്‍ കാത്തിരിക്കേണ്ടിവരില്ല. വരുന്നവര്‍ക്കിരിക്കാന്‍ ധാരാളം കസേരകളും, ആവശ്യത്തിന് ടോയ്‌ലറ്റുകളുമെല്ലാം ഒരുക്കിയിട്ടുണ്ട്. അംഗപരിമിതര്‍ക്കുള്ള ടോയ്‌ലറ്റുകളും പ്രത്യേകമുണ്ട്. രോഗികള്‍ക്കും ഒപ്പമെത്തുന്നവര്‍ക്കും കുടിക്കാന്‍ ശുദ്ധജലം വരെ തയ്യാറാണ്. ഡോക്ടറെ കാണാനിരിക്കുന്നവര്‍ക്ക് ടി.വി. സ്ക്രീനില്‍ പരിപാടികള്‍ കാണാം. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക അനൗണ്‍സ്മെന്റ് സംവിധാനം. ഡോക്ടര്‍മാരുടെ കള്‍സള്‍ട്ടേഷന്‍ മുറികളെല്ലാംതന്നെ എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മെഡിക്കല്‍ കോളജിലേക്ക് എത്തുന്ന രോഗികളുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു. ഹൃദ്‌രോഗ വിഭാഗത്തിലും മറ്റും രാവിലെ തുടങ്ങിയ ഒ.പി.പരിശോധന രാത്രി വരെ നീളുകയാണ് പല ദിവസങ്ങളിലും. ഈ സൗകര്യങ്ങളില്‍ ആളുകള്‍ വിശ്വാസമര്‍പ്പിച്ചു തുടങ്ങിയതിന്റെ തെളിവാണിത്.
ഒ.പിയിലെ പരിശോധനകള്‍ക്കുശേഷം തുടര്‍ന്നുള്ള കാര്യങ്ങളും കംപ്യൂട്ടറൈസ് ചെയ്തു കഴിഞ്ഞു. ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ നേരേ ഫാര്‍മസിയിലേക്ക് പൊയ്ക്കൊള്ളും. അവിടെ ചെന്ന് മരുന്നു വാങ്ങുക. മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങാന്‍ കംപ്യൂട്ടറില്‍ പ്രിന്റ് ചെയ്ത പ്രിസ്ക്രിപ്ഷനാണ് നല്‍കുന്നത്. ഒരു വിഭാഗത്തില്‍ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് റെഫര്‍ ചെയ്താല്‍ അതും കംപ്യൂട്ടര്‍ വഴി ഡോക്ടര്‍തന്നെ ചെയ്യും. അവിടുത്തെ അപ്പോയിന്റ്മെന്റും അപ്പോള്‍തന്നെ എടുക്കാം. എക്സ്റേ, ലാബ് റിക്വസ്റ്റുകളും റിപ്പോര്‍ട്ടുകളും കംപ്യൂട്ടറൈസ് ചെയ്തുകഴിഞ്ഞു. അതുമായി പഴയതുപോലെ അലയേണ്ടതില്ലെന്നര്‍ഥം.
ചികില്‍സാ സൗകര്യങ്ങളിലും മുന്നേറ്റം
അതിനുമപ്പുറം ചികില്‍സാ ആവശ്യങ്ങളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്നേറുകയാണ്. വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി റീജിയണൽ ജീറിയാട്രിക് സെന്റർ തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് തയ്യാറാകുന്നത്. നിര്‍മാണം പൂര്‍ത്തിയായ ബഹുനില മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഗ്രൗണ്ട് ഫ്ലോറിൽ തയ്യാറാകുന്ന ഇവിടെ എല്ലാ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. 60 വയസു കഴിഞ്ഞവരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ചികിത്സ നൽകുന്ന പ്രത്യേക വിഭാഗമാണിത്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള 32 ഹൈടെക് കിടക്കകളാണ് ഇവിടെ വയോജനങ്ങൾക്കു മാത്രമായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ വയോജനങ്ങളുടെ ചികിത്സയും പരിചരണവും ലഭ്യമാക്കുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം ലഭ്യമാക്കാൻ കൂടി ലക്ഷ്യമിട്ടാണ് റീജിയണൽ ജീറിയാട്രിക് സെന്റർ ആരംഭിക്കുന്നത്.
സ്വപ്നതുല്യമായ സംവിധാനങ്ങളും ചികിത്സാ സൗകര്യവുള്ള ശസ്ത്രക്രിയാ തീയേറ്റുകളാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ മറ്റൊരു പ്രത്യേകത. മൂലകളില്ലാത്ത ശസ്ത്രക്രിയാമുറികള്‍ അഥവാ മോഡുലാര്‍ തീയേറ്റര്‍ പൂര്‍ണമായും അണുവിമുക്തമാക്കാന്‍ വളരെയെളുപ്പത്തില്‍ സാധിക്കും. ലൈറ്റും മറ്റ് ഉപകരണങ്ങളുമെല്ലാം തറയില്‍ വയ്ക്കാതെ തൂക്കിയിടുന്ന ഹാങ്ങിംഗ് പെന്റന്റ് തീയേറ്ററിന്റെ മറ്റൊരു സവിശേഷതയാണ്. നാലാം നിലയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി, കാർഡിയോളജി വിഭാഗങ്ങൾക്ക് 16 കിടക്കകൾ വീതമുള്ള തീവ്രപരിചരണ വിഭാഗങ്ങൾ ഉണ്ട്. വൈകാതെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങും. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ഇന്‍ഫോസിസിന്റെ സഹകരണത്തോടെയാണ് അഞ്ചുകോടി രൂപ മുതല്‍മുടക്കില്‍ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് സ്ഥാപിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ ഒന്നാം ഘട്ടവും റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് രണ്ടാംഘട്ടവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. മൂന്നാംഘട്ട വികസനത്തിന് കേന്ദ്രഫണ്ടാണ് ഉപയോഗിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം അത്യാധുനികമായ ചികില്‍സാ സംവിധാനങ്ങളും ഇതോടനുബന്ധിച്ച് സ്ഥാപിക്കുന്നുണ്ട്.
രണ്ടാമത്തെ കാത്ത് ലാബും മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. അനേകം പാവപ്പെട്ട രോഗികള്‍ക്ക് മികച്ച ഹൃദയ ചികിത്സ നല്‍കാന്‍ ഈ കാത്ത് ലാബിലൂടെ കഴിയും. ജര്‍മ്മന്‍ നിര്‍മ്മിതമായ അത്യാധുനിക സീമന്‍സ് ആര്‍ട്ടിസ് സി പ്യൂര്‍ ലാബാണിത് (Siemens artis zee pure lab). ഏറ്റവും നൂതനമായ ഇന്‍ട്രാ വാസ്ക്യുലര്‍ അള്‍ട്രാസൗണ്ട്, എഫ്.എഫ്.ആര്‍., ഐ.എഫ്.ആര്‍. എന്നിവയും ഇതോടൊപ്പം സ്ഥാപിക്കുന്നുണ്ട്. 5.5 കോടി രൂപയാണ് ഈ കാത്ത് ലാബിനായി ചെലവഴിച്ചിരിക്കുന്നത്. രണ്ട് കാത്ത് ലാബ് സൗകര്യമുള്ള സര്‍ക്കാര്‍ മേഖലയിലെ ഒരേയൊരു മെഡിക്കല്‍ കോളേജായി ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറിക്കഴിഞ്ഞു.
മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ഇത്തരത്തിലുള്ള അത്യാധുനിക ഉപകരണങ്ങള്‍ എല്ലായിടത്തും ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. കെട്ടിട നിര്‍മ്മാണം മാത്രമല്ല അത്യാധുനിക ഉപകരണങ്ങളും മാസ്റ്റര്‍ പ്ലാനിലുണ്ടെന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ മുഖച്ഛായ വരുംനാളുകളില്‍ മാറ്റാന്‍ ഉപകരിക്കുമെന്നുറപ്പാണ്. അഞ്ചു വര്‍ഷം കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
പുനലൂര്‍ താലൂക്ക് ആശുപത്രിയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയുമെല്ലാം ചില സാമ്പിളുകള്‍ മാത്രമാണ്. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കുകയെന്ന കേരളത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള എടുത്തുപറയാവുന്ന ചില ചുവടുവയ്പുകള്‍. കേരളത്തിലുടനീളം താഴെത്തട്ടുമുതല്‍ മേല്‍ത്തട്ടുവരെ ഈ മാറ്റം പ്രകടമായിക്കൊണ്ടിരിക്കുകയാണ്. ഈ ആശുപത്രികള്‍ തങ്ങളുടേതാണെന്ന ചിന്തയില്‍ രാപകലില്ലാതെ അധ്വാനിക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും പാരമെഡിക്കല്‍ ജീവനക്കാരുമടങ്ങുന്ന വലിയ സമൂഹം. അവരുടെ മനോഭാവത്തിലും മാറ്റം പ്രകടമായിക്കഴിഞ്ഞു. അതിനനുസരിച്ച് സര്‍ക്കാരും സഹായിക്കുന്നു, കയ്യയച്ചുതന്നെ. ആരോഗ്യരംഗത്ത് എന്നും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന അഹങ്കാരവും അഭിമാനവും കേരളം കൈവിടാന്‍ ഉദ്ദേശിക്കുന്നില്ലന്നുതന്നെയാണ് ഈ മാറ്റങ്ങള്‍ വ്യക്തമാക്കുന്നത്.
Thiruvananthapuram Medical college is Kerala's oldest medical college and now trying to becomet the best medical college of medical colleges