Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
ജീവിതശൈലീ രോഗങ്ങളാണ് ഇന്ന് കേരളത്തിന്റെ ആരോഗ്യമേഖലയെ ഏറെ ബുദ്ധിമുട്ടിക്കുന്ന കാര്യം. പ്രമേഹമോ കൊളസ്‌ട്രോളോ പോലുള്ള എന്തെങ്കിലും ജീവിതശൈലീ രോഗമില്ലാത്തവർ മലയാളികൾക്കിടയിൽ ചുരുക്കമാണ്. മാറിമറിഞ്ഞ ഭക്ഷണശീലങ്ങളാണ് മലയാളിയെ ഇത്രമാത്രം ജീവിതശൈലീ രോഗങ്ങളുടെ പിടിയിലമർത്തിയത്. ബേക്കറികളുടെ എണ്ണം വർധിക്കുന്നതാണ് ഒരു കാലത്ത് കണ്ടതെങ്കിൽ പിന്നീടത് ഫാസ്റ്റ് ഫുഡ് കടകളായിരുന്നു. ഇപ്പോൾ എണ്ണപ്പലഹാരങ്ങളും ചായയും വിൽക്കുന്ന കടകളാണ് എണ്ണത്തിലേറെ. ഇവിടെയൊന്നും തിരക്കിന് യാതൊരു കുറവുമില്ല. ഹോട്ടലുകളിൽ വറുത്തതും പൊരിച്ചതും ചുട്ടതുമായ വിഭവങ്ങൾ ധാരാളം. ചിക്കൻ വിഭവങ്ങളാണ് വ്യത്യസ്തയുടെ കേന്ദ്രം. യൂബർ ഈറ്റ്‌സും സ്വിഗ്ഗിയും പോലുള്ള ഭക്ഷണ ആപ്പുകൾ വന്നതോടെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ അളവും കഴിക്കുന്നവരുടെ എണ്ണവും കൂടി. കൃത്രിമ നിറങ്ങളും അമിതമായ കാർബോ ഹൈഡ്രേറ്റുകളും മാത്രമല്ല, കൃത്രിമ കൊഴുപ്പ് അഥവാ ട്രാൻസ് ഫാറ്റും അമിതമായി ശരീരത്തിലെത്താനും പലതരം നിത്യരോഗങ്ങൾക്ക് വഴിതെളിക്കാനും മലയാളിയുടെ മാറിയ ഭക്ഷണശീലം കാരണമാകുന്നുണ്ട്. ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുമ്പോള്‍ അങ്ങനെയുണ്ടാക്കുന്ന ഭക്ഷണത്തിൽ ഇത്തരം കൊഴുപ്പ് ധാരാളമായി ഉണ്ടാകുന്നുണ്ട്.
ഈ സാഹചര്യത്തിലാണ്, സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളിൽ കൃത്രിമ കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്ന് ഭക്ഷ്യശീല മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മെറ്റബോളിക് സിൻഡ്രോം, പകർച്ചേതര രോഗങ്ങൾ മൂലമുള്ള അകാല മരണം എന്നിവ കേരളീയരിൽ വർധിക്കുന്നതിനാൽ ലോകബാങ്കിന്റെയും ലോകാരോഗ്യ സംഘടനയുടേയും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇൻഡ്യയുടേയും (എഫ്എസ്എസ്എഐ) സാങ്കേതിക പിന്തുണയോടെ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനാണ് തീരുമാനം.
നിയന്ത്രണം എന്തിനുവേണ്ടി?
കുടവയർ, രക്താതിസമ്മർദ്ദം, രക്തത്തിലെ ഉയർന്ന പഞ്ചസാരനില, കൊളസ്‌ട്രോൾ തുടങ്ങിയവയെല്ലാം ചേർന്ന മെറ്റബോളിക് സിൻഡ്രോം സ്ത്രീകളിലാണ് ഇന്ന് ഏറെയും കാണപ്പെടുന്നത്. മൂന്നോ നാലോ ആളുകളെ എടുത്താൽ അവരിലൊരാൾക്കെങ്കിലും മെറ്റബോളിക് സിൻഡ്രോം ഉണ്ടാകും. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വളരെ പെട്ടെന്ന് ഇത്തരക്കാരെ പിടികൂടും.
നിസ്സാരക്കാരെന്നു നാം കരുതുന്ന ഭക്ഷണങ്ങളാണ് ഈ പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. ബേക്കറി വിഭവങ്ങൾ, ചിക്കൻ, ഉപ്പേരി (ചിപ്‌സ്) തുടങ്ങിയവയിൽ ഉപ്പും കൃത്രിമ കൊഴുപ്പും കൈകോർത്തുപിടിച്ചാണ് ശരീരത്തെ ആക്രമിക്കുന്നത്. ദൈനംദിനം കഴിക്കുന്ന ഭക്ഷണത്തിൽ ഒന്നോ രണ്ടോ ശതമാനം മാത്രം കൃത്രിമ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളതെങ്കിൽ 2022-23 ഓടെ കൃത്രിമ കൊഴുപ്പിന്റെ പ്രശ്‌നങ്ങൾ പൂർണമായും ഇല്ലാതാക്കാനാകുമെന്നാണ് ലോകാരോഗ്യ സംഘടനയും എഫ്എസ്എസ്എഐയും പറയുന്നത്.
ഒപ്പം ബോധവല്‍ക്കരണവും
ലോകരാജ്യങ്ങളിൽ പലയിടത്തും ഭക്ഷണത്തിൽ കൃത്രിമ കൊഴുപ്പ് നിരോധിച്ചിട്ടുപോലുമുണ്ട്. ഇത്തരത്തിലൊരു നിയന്ത്രണം കേരളത്തിലുമുണ്ടായാൽ ഭക്ഷ്യവ്യവസായ രംഗത്തുള്ളവരും അസംഘടിതരായ ഭക്ഷോൽപന്ന വിൽപനക്കാരുമെല്ലാം കൃത്രിമ കൊഴുപ്പിനും മറ്റും പകരം ലാഭകരമായ ബദൽ സാധനങ്ങൾ ഉപയോഗിക്കേണ്ടിവരും. ഒരേ എണ്ണയിൽ പലതവണ ചിക്കനും കായവറുത്തതും വടകളും മറ്റും വറുത്തുകോരുന്ന സമ്പ്രദായവും പൂർണമായി നിറുത്തേണ്ടിവരും.
കേരളത്തിലെ ഏറ്റവും സാധാരണമായ ഭക്ഷ്യവസ്തുക്കളിലെ കൃത്രിമ കൊഴുപ്പിന്റെയും ഉപ്പിന്റെയും അളവ് ആരോഗ്യവകുപ്പ് അധികൃതർ ശേഖരിച്ചുവരികയാണ്. വിപണിയിൽ നിന്നു ശേഖരിച്ച 300ൽപരം സാംപിളുകളിലെ കൃത്രിമ കൊഴുപ്പിന്റെ അളവ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ചുകഴിഞ്ഞു. കേരളത്തോടൊപ്പം പുറത്തുള്ള ലബോറട്ടറികളിലേക്കും സാംപിളുകൾ അയച്ച് പരിശോധന സജീവമാക്കാനാണ് പദ്ധതി. അതിനുശേഷം ബോധവൽക്കരണ പരിപാടികളിലൂടെയും മറ്റും ഭക്ഷണത്തിലെ കൃത്രിമ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനുള്ള പരിശ്രമങ്ങൾക്ക് രൂപംനൽകും.
Artificial trans fats (or trans fatty acids) are created in an industrial process that adds hydrogen to liquid vegetable oils to make them more solid.