Posted By
കഴിഞ്ഞ കുറേക്കാലമായ കുറ്റാന്വേഷണ രംഗവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യമാണ് നുണ പരിശോധന. കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തുന്ന വ്യത്യസ്ത രീതികളിലുള്ള പരിശോധനകളാണിത്. പോളിഗ്രാഫ് ടെസ്റ്റും നാര്‍ക്കോ അനാലിസിസുമാണ് നുണപരിശോധനയുടെ പ്രശസ്തമായ രണ്ടു രീതികള്‍. പോളിഗ്രാഫ് ടെസ്റ്റ് യന്ത്രസഹായത്തോടെയും നാര്‍ക്കോ അനാലിസിസ് മരുന്നിന്റെ സഹായത്തോടെയുമാണ് ചെയ്യുന്നത്. ഇതില്‍ നാര്‍ക്കോ അനാലിസിസ് തികച്ചും അശാസ്ത്രീയമായ രീതിയാണെന്ന വാദം ശക്തമാണ്.
നുണപരിശോധന ആരിലാണോ നടത്താന്‍ ഉദ്ദേശിക്കുന്നത് അവരുടെ അനുമതിയോടുകൂടി മാത്രമേ ഈ പരിശോധനകള്‍ ചെയ്യാനാകൂ. അല്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി തീരുമാനമെടുത്ത് നുണപരിശോധന നടത്താനാകില്ല. പോളീഗ്രാഫ്, നാർക്കോ അനാലിസിസ് തുടങ്ങിയ പരിശോധനകള്‍ക്ക് വിധേയനാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിയുടെ സമ്മതമില്ലാതെ അത്തരം പരീക്ഷണങ്ങൾ നടത്തരുത് എന്ന് കെ. ജി. ബാലകൃഷ്ണൻ ചീഫ് ജസ്റ്റിസ് ആയിരിക്കെ 2010 മെയ് അഞ്ചിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നുണ പരിശോധന പൗരന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന വാദവും ശക്തമാണ്. അഭയക്കേസുമായി ബന്ധപ്പെട്ട് നടത്തിയ നുണ പരിശോധനയുടെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവരികയും അതേച്ചൊല്ലി അക്കാലത്ത് ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാകുകയും ചെയ്തതാണ്.
ഒരു കേസിന്റെ അന്വേഷണത്തില്‍ ചില വസ്തുതകൾ കണ്ടെത്തുകയും എന്നാൽ തുടർന്ന് മുന്നോട്ട് പോകാൻ കഴിയാത്ത വിധം വഴിമുട്ടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ സത്യാവസ്ഥ കണ്ടെത്തുന്നതിന് സഹായകമായ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇത്തരം പരിശോധനകൾ നടത്തുന്നത്. അത് അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനനുസരിച്ചാണ് നടത്തുക. കുറ്റാരോപിതരില്‍ നിന്നും അല്ലാതെയും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന ചോദ്യാവലിയാണ് പരിശോധനയ്ക്ക് ഉപയോഗിക്കുക. ഇതിലൂടെ കുറ്റാരോപിതരില്‍ നിന്നു ലഭിക്കുന്ന വിവരങ്ങൾ തുടരന്വേഷണത്തിന് സഹായകമായേക്കാമെന്നതുമാത്രമാണ് ഇതുകൊണ്ടുള്ള നേട്ടം. ഇത്തരം പരിശോധനകളിലൂടെ കിട്ടുന്ന വിവരങ്ങള്‍ തെളിവുകളായി മിക്ക രാജ്യങ്ങളിലേയും കോടതികള്‍ സ്വീകരിക്കില്ല. ഇന്ത്യയിലും നുണപരിശോധനയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ തെളിവായി കോടതികള്‍ സ്വീകരിക്കാറില്ല.
ഉപകരണ സഹായത്തോടെ നടത്തുന്ന നുണ പരിശോധനയാണ് പോളിഗ്രാഫ് ടെസ്റ്റ്. ശരീരത്തിന്റെ പല പ്രതികരണങ്ങളും അളക്കാൻ സാധിക്കുന്ന ഒരു ഉപകരണമാണ് പോളിഗ്രാഫ്. രക്ത സമ്മര്‍ദ്ദം, നാഡിമിടിപ്പ്, ശ്വാസോച്ഛ്വാസം, ശ്വസനത്തിന്റെ താളം, ശരീര താപനില, ത്വക്കിലെ വൈദ്യുതീവാഹകശക്തി എന്നിവ കൃത്യമായി നിരീക്ഷിക്കാൻ പോളിഗ്രാഫിലൂടെ സാധിക്കും. തുടരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരും പോളിഗ്രാഫ് വിദഗ്ദ്ധരും നിരീക്ഷണം നടത്തുക. ഒരു ചോദ്യം ചോദിച്ച് അതിനു ലഭിക്കുന്ന ഉത്തരം നുണയാണോ അല്ലയോ എന്ന് കണ്ടുപിടിക്കുകയല്ല പരിശോധനയില്‍ ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ മുകളിൽ പറഞ്ഞ ഓരോ കാര്യത്തിലേയും പ്രതികരണങ്ങളിലുണ്ടാകുന്ന വ്യതിയാനത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിഗമനങ്ങളിലെത്തുകയാണ് ചെയ്യുക. പറയുന്നത് നുണയാണെങ്കില്‍ ശാരീരിക പ്രതികരണങ്ങളില്‍ വ്യത്യാസങ്ങളുണ്ടാകും.
പരിശോധന ആരംഭിക്കുന്നതിന് മുൻപ് പോളിഗ്രാഫ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കപ്പെടുന്ന ആൾക്ക് വ്യക്തമായി പറഞ്ഞുകൊടുക്കും. പരിശോധനയ്ക്കു മുമ്പായി ഒരു അഭിമുഖവും ഉണ്ടാവും. അതില്‍ നിന്നു ലഭിക്കുന്ന വിവരങ്ങൾ പരിശോധനയില്‍ 'കൺട്രോൾ ക്വസ്റ്റ്യൻ' ആയി ഉപയോഗിക്കാറുമുണ്ട്. ചോദ്യങ്ങൾ Irrelevant questions, probable lie questions, control questions, relevant questions എന്നിങ്ങനെ പല വിഭാഗങ്ങൾ ഉണ്ടാവും. ഇടകലർത്തിയാവും ചോദ്യങ്ങൾ ചോദിക്കുക. ഈ ചോദ്യങ്ങളോടുള്ള പ്രതികരണങ്ങള്‍ താരതമ്യം ചെയ്താണ് നിഗമനങ്ങളില്‍ എത്തുക.
പോളിഗ്രാഫ് ടെസ്റ്റിന്റെ വിശ്വാസ്യത ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ലെന്ന് ഫോറന്‍സിക് സര്‍ജനായ ഡോ.പി.എസ്. ജിനേഷ് ചൂണ്ടിക്കാട്ടുന്നു. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇതിന് 61 ശതമാനം മാത്രമേ കൃത്യതയുള്ളൂ എന്നാണ്. എന്നാൽ ക്രിമിനൽ കേസുകളിൽ നടത്തിയ ചില പഠനങ്ങളിൽ 80 മുതൽ 95 ശതമാനം വരെ കൃത്യത ഉള്ളതായും കാണിക്കുന്നുണ്ട്. കുറ്റാന്വേഷണത്തിൽ ഒരു സംവിധാനമായി ഇത് ഉപയോഗിക്കാറുണ്ടെങ്കിലും ശാസ്ത്രീയമായി 100% കൃത്യത ഉറപ്പാക്കാൻ ആവില്ല എന്നാണ് പൊതുവെ കരുതുന്നത്.
നുണപരിശോധനയുടെ മറ്റൊരു രീതിയാണ് നാര്‍ക്കോ അനാലിസിസ്. ട്രൂത്ത് സിറം എന്ന പേരിലുള്ള ഒരിനം മരുന്ന് കുത്തിവച്ചശേഷമാണ് ഈ പരിശോധന നടത്തുന്നത്. ഒരു വ്യക്തിയുടെ ഭാവനയാണ് (Imagination) നുണ പറയാൻ അയാളെ സഹായിക്കുന്നത്. ഭാവന ചെയ്യാനുള്ള കഴിവ്, താൽക്കാലികമായി മരുന്നുകളുടെ സഹായത്താൽ ഇല്ലാതാക്കുകയാണ് നാർക്കോ അനാലിസിസിൽ ചെയ്യുന്നത്. പരിശോധനയ്ക്കു വിധേയമാകുന്ന ആളെ അർദ്ധബോധാവസ്ഥയിൽ എത്തിക്കുന്നു. പാതിയുറക്കം പോലുള്ള ഈ അവസ്ഥയിൽ കുറ്റകൃത്യം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
അനസ്തീഷ്യ ഡോക്ടർ, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ അല്ലെങ്കിൽ ഫോറൻസിക് സൈക്കോളജിസ്റ്റ്, ഓഡിയോ ഗ്രാഫർ, വീഡിയോഗ്രാഫർ, പരിശീലനം ലഭിച്ച നഴ്സുമാർ എന്നിവരുടെ സാന്നിധ്യത്തില്‍ മാത്രമേ നാര്‍ക്കോ അനാലിസിസ് നടത്തുകയുള്ളു. പരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്ന വ്യക്തിയുടെ പ്രായം, ആരോഗ്യം, ശാരീരിക സ്ഥിതി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അവര്‍ക്ക് നല്‍കേണ്ട ട്രൂത്ത് സിറത്തിന്റെ ഡോസ് നിശ്ചയിക്കുക. ടെസ്റ്റിന് വിധേയമാക്കപ്പെടുന്ന വ്യക്തിക്ക് വിശദമായ ചരിത്രം പറയാനുള്ള അവസ്ഥയൊന്നും ഉണ്ടാവില്ല. ലളിതമായ ഉത്തരങ്ങൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളു.
ആധുനിക വൈദ്യശാസ്ത്രത്തില്‍ ഉള്‍പ്പെടെ അത്യാവശ്യമായ പരിശോധനകളുടെ കൃത്യത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നതാണ് നാര്‍ക്കോ അനാലിസിസിന്റെ ഏറ്റവും വലിയ പോരായ്മ. Randomised control trial വഴിയാണ് ഒരു രീതിയുടെ കൃത്യത ശാസ്ത്രീയമായി പഠിക്കുന്നത്. പല ആളുകളില്‍ നടത്തുന്ന പരീക്ഷണങ്ങളുടെ ഫലം വിലയിരുത്തിയാണ് ഇത് ചെയ്യുന്നത്. അങ്ങനെയുള്ള പഠനങ്ങൾ നാര്‍ക്കോ അനാലിസിസിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഡോ. ജിനേഷ് പറയുന്നു. നാർക്കോ അനാലിസിസിന് വിധേയമാക്കപ്പെടുമ്പോൾ നുണ പറയാൻ സാധിക്കുമെന്ന് ചില പുസ്തകങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുപോലെതന്നെ നിരപരാധിയായ ഒരു വ്യക്തിയെ കുറ്റവാളിയായി സംശയിക്കപ്പെടാമെന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ഈ പരിശോധനയുടെ പോരായ്മയാണെന്ന് ഡോ. ജിനേഷ് പറഞ്ഞു.
ഒരു കാര്യം ശാസ്ത്രീയമാവണമെങ്കിൽ ചെയ്യേണ്ട ഒരു ഒരുതരത്തിലുള്ള സൂക്ഷ്മപരിശോധനയിലൂടെയും കടന്നുപോയിട്ടില്ലാത്ത നാര്‍ക്കോ അനാലിസിസിനെ എല്ലാ അർത്ഥത്തിലും വ്യാജശാസ്ത്രമെന്ന് വിളിക്കാമെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് സര്‍ജന്‍ ഡോ. കൃഷ്ണന്‍ ബലേന്ദ്രന്‍ പറയുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം മുതല്‍ നുണപരിശോധനയുമായി ബന്ധപ്പെട്ട പല പരീക്ഷണ നിരീക്ഷണങ്ങളും നടന്നിരുന്നുവെന്ന് ഡോ. ജിനേഷ് പറയുന്നു. രക്ത സമ്മര്‍ദ്ദം, ശ്വസന നിരക്ക് എന്നിവ നിരീക്ഷിച്ചാൽ ഒരു വ്യക്തി പറയുന്നത് നുണയാണോ അല്ലയോ എന്ന് മനസ്സിലാകും എന്നായിരുന്നു ആദ്യകാല കണ്ടെത്തലുകൾ. പോളിഗ്രാഫ് പരിശോധനയുടെ അടിസ്ഥാനതത്വം ഇതാണ്. ഇതിനെ അടിസ്ഥാനമാക്കി വില്യം മേസ്റ്റൺ 1938-ൽ 'ദ ലൈ ഡിറ്റെക്റ്റർ ടെസ്റ്റ്' എന്ന പുസ്തകമെഴുതുകയും ചെയ്തു. 1922-ൽ പ്രസവ വിഭാഗം സ്പെഷ്യലിസ്റ്റായ ഡോക്ടർ റോബർട്ട് ഹൗസ് ആണ്, ടെക്സാസിലെ രണ്ട് ജയിൽ പുള്ളികളിൽ ആദ്യമായി ട്രൂത്ത് സീറം ഉപയോഗിച്ചത്
A polygraph, popularly referred to as a lie detector test, is a device or procedure that measures and records .Narco Analysis Test, the subject's imagination is neutralised by making him semi-conscious.