Posted By
ലേഖകർ : Dr Sulphi Noohu, Kerala state IMA Secretary, Dr Rajeev Jayadevan, President-elect IMA Cochin
അവയവദാനം വീണ്ടും വീണ്ടും വിവാദ വിഷയം ആകുന്നു.
ഇതേപ്പറ്റിയുള്ള അജ്ഞതയും തെറ്റിധാരണയും അകറ്റാനായി, ചില അടിസ്ഥാന കാര്യങ്ങൾ ഉൾപ്പെടുത്തി ഒന്നുകൂടി സിംപിൾ ആയി പറയട്ടെ.
കേരളത്തിൽ മരണാനന്തര അവയവദാനം ഏതാണ്ട് നിലച്ച മട്ടിലാണ്. അവയവദാനം കാത്ത് കഴിയുന്ന അയ്യായിരത്തോളം ആൾക്കാർ കേരളത്തിലുണ്ട് എന്നാണ് കണക്ക്. ഔദ്യോഗിക കണക്കുകൾ താഴെ ആണെങ്കിലും അനൗദ്യോഗിക കണക്കുകൾ ഇതാണ് കാണിക്കുന്നത്.
ദയനീയമായ മരണത്തോട് അനുദിനം അടുക്കുന്ന ഈ അയ്യായിരം പേർ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കു മുന്നിൽ ഒരു ചോദ്യചിഹ്നം തന്നെയാണ്.
അവയവദാനം രണ്ടുതരം.
1. ജീവിച്ചിരിക്കുമ്പോൾ അടുത്ത ബന്ധുവോ മറ്റാരെങ്കിലുമോ സ്വമേധയാ അവയവം നൽകുന്നത് ആദ്യ വിഭാഗം. (Living donor)
2. രണ്ടാമത്തേത്, മസ്തിഷ്കമരണം (brain death) സംഭവിച്ച ശേഷം കുറഞ്ഞത് അഞ്ചുപേർക്ക് അവയവം നൽകുന്ന പ്രക്രിയ. (cadaveric organ donation) ലോകത്ത് ഏറ്റവുമധികം transplants നടക്കുന്നതും ഈ രീതിയിലാണ്.
നിർഭാഗ്യവശാൽ 'cadaver' എന്ന പ്രയോഗം പലരിലും ആശയക്കുഴപ്പം ഉണ്ടാക്കുന്നു.
ശ്രദ്ധിക്കുക: ഇവിടെ cadaver എന്നുദ്ദേശിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും (brain death) എന്നാൽ മറ്റവയവങ്ങൾ നല്ല ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്ന അതിസവിശേഷമായ അവസ്ഥയ്ക്കാണ്. (അല്ലാതെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള തണുത്തു വിറങ്ങലിച്ച മൃതദേഹമല്ല!) വാസ്തവത്തിൽ, cadaveric donor എന്നതിനേക്കാൾ deceased donor എന്നാണ് പറയേണ്ടത്.
വാഹനാപകടങ്ങളിൽ കടുത്ത head injury ഏറ്റ ശേഷമാണ് കൂടുതലും മസ്തിഷ്ക മരണം നടക്കാറ്. രോഗിക്ക് brain death ആയാലും ICU, ventilator, മറ്റുപകരണങ്ങൾ മുഖേന വൃക്ക, ശ്വാസകോശം,കരൾ,പാൻക്രിയാസ്, ഹൃദയം, കണ്ണ് മുതലായ അവയവങ്ങൾക്ക് കേടു വരുത്താതെ രോഗിയുടെ ശരീരം ഏതാനും ദിവസം സൂക്ഷിക്കാൻ ഇന്ന് വൈദ്യശാസ്ത്രത്തിനു കഴിയും. ഇതിനിടയിലാണ് ആശുപത്രിക്ക് പുറമേ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ ഔദ്യോഗിക സംഘത്തിന്റെ മേൽനോട്ടത്തിൽ അവയവ ദാനം സാധ്യമാവുക.
കേരളത്തിലെ പത്രങ്ങളിൽ ഈ അടുത്ത കാലം വരെ സാധാരണ കാണാറുണ്ടായിരുന്ന അവയവദാന വാർത്തകൾ കൂടുതലും ഈ ഗണത്തിൽ പെട്ടവയാണ്.
ഇതിൽ ആദ്യത്തേത്, അതായത് ജീവിച്ചിരിക്കുന്ന ആൾക്കാരിൽ നിന്ന് അവയവം എടുക്കുന്ന പ്രക്രിയ (living donor), അപൂർവ്വമായെങ്കിലും ആശുപത്രിക്കു പുറത്തുള്ള "brokers” അഥവാ ഇടനിലക്കാരുടെ (അവയവദാനമാഫിയ) ചൂഷണവും അഴിമതിയും നടക്കാവുന്ന ഒന്നാണ്. രോഗിയുടെ ബന്ധുക്കളല്ലാത്ത അപരിചിതരായ അവയവ ദാതാക്കളെ പ്രലോഭിപ്പിച്ചാണ് മാഫിയ കാര്യങ്ങൾ നടത്തുന്നത്.
എന്നാൽ മസ്തിഷ്കമരണം കഴിഞ്ഞുള്ള അവയവദാനം (cadaveric organ donation) സർക്കാർ നേരിട്ടു നടത്തുന്ന KNOS ന്റെ 'മൃതസഞ്ജീവനി' എന്ന സുതാര്യമായ ഔദ്യോഗികമായ സംവിധാനത്തിലൂടെ, കടുത്ത നിയമ ചട്ടക്കൂടുകൾക്കുള്ളിൽ നടക്കുന്ന പ്രക്രിയ ആയതിനാൽ അവയവദാന അഴിമതി ഉണ്ടാകാൻ സാധ്യത ഏറ്റവും കുറവാണ്.
‘ട്രാഫിക്ക്’ പോലെയുള്ള നല്ല സന്ദേശമുള്ള സിനിമകൾ സമൂഹത്തിൽ സ്വീകാര്യമാക്കിയ അതേ അവയവ ദാനം തന്നെയാണ് 'ജോസഫ്' സിനിമയിൽ വികലമായി ചിത്രീകരിച്ചത്. പിന്നെ, സിനിമയിൽ കാണുന്നതു പോലെ ഒരാളെ വണ്ടിയിടിപ്പിച്ചാലോ ആക്രമിച്ചാലോ ഒന്നും അവയവങ്ങൾ 'അടിച്ചു മാറ്റാനായി' brain death എന്ന പ്രത്യേക അവസ്ഥയിലാക്കാൻ പറ്റുകയുമില്ല.
ജീവിച്ചിരിക്കുന്ന അവയവദാന പ്രക്രിയ മാത്രം നിലനിൽക്കുകയും, മസ്തിഷ്കമരണത്തെ തുടർന്നുള്ള അവയവദാനം ഇല്ലാതാക്കുകയും ചെയ്യുക എന്നുള്ളത് ആദ്യത്തെ പ്രക്രിയയിലെ ഇടനിൽക്കാർക്ക് (living donor organ mafia) ഒരു ആവശ്യമാണ്. എങ്കിലേ അവരുടെ illegal ബിസിനസ് വളരുകയുള്ളൂ. അതിനായി ഇക്കൂട്ടർ വൻതോതിൽ cadaveric organ donation-നെതിരെ അസത്യങ്ങൾ പ്രചരിപ്പിക്കുന്നു.
ലോകത്തെ എല്ലാ വികസിത രാജ്യങ്ങളെയും പോലെ മസ്തിഷ്ക മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ശ്രമിക്കുമ്പോൾ, മേൽപറഞ്ഞ മാഫിയ വ്യാജ പ്രചരണങ്ങളുമായി ജീവിച്ചിരിക്കുന്ന അവയവദാനം മാത്രം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു.
മുഖ്യമന്ത്രിക്ക് ഇതേപ്പറ്റി ഒരു നിവേദനവും IMA നൽകിയിരുന്നു.
എന്നാൽ, വാസ്തവം പഠിക്കാൻ ശ്രമിക്കാതെ, ഇതു രണ്ടും (cadaveric vs living donor) തമ്മിൽ വേർതിരിച്ചറിയാതെ പലരും മൊത്തത്തിൽ അവയവദാനത്തെ കുറിച്ച് എന്തൊക്കെയോ വൃത്തികേടുകൾ വിളിച്ചു പറഞ്ഞു ജനശ്രദ്ധ പിടിച്ചു പറ്റുന്നു എന്നുള്ളത് നിർഭാഗ്യകരമായ ഒരു കാര്യമാണ്.
ചില സിനിമകളും നോവലുകളും പേരും നാളുമില്ലാത്ത വാട്ട്സ്ആപ് സന്ദേശങ്ങളും കണ്ഫ്യൂഷൻ കൂട്ടാൻ സഹായിക്കുന്നു എന്നുള്ളത് മറ്റൊരു സത്യം.
അവയവദാനത്തെപ്പറ്റിയുള്ള പൊതുസമൂഹത്തിന്റെ അറിവില്ലായ്മ മുതലാക്കി കള്ള പ്രചരണങ്ങൾ വഴി പൊതുജനങ്ങൾക്കിടയിലുള്ള നന്മയും പരോപകാരബോധവും നശിപ്പിച്ച ശേഷം, എന്തിനെയും സംശയത്തോടെ മാത്രം നോക്കി കാണുന്ന ജനതയെ ഇവർ വളർത്തിയെടുക്കുന്നു.
ഓർക്കുക: മരണാന്തര അവയവദാനം ഈ അടുത്ത കാലം വരെ കേരളീയർ ഏറ്റെടുത്തു രാജ്യത്ത് മാതൃകയാക്കിയിരുന്നു. ഇന്ന് അതു നിലം പരിശായിരിക്കുന്നു. ഫലമോ, ആർക്കും ഉപകാരപ്പെടാതെ അമൂല്യമായ നിരവധി അവയങ്ങൾ ദിവസവും മണ്ണടിഞ്ഞു പോകുന്നു. ഇതിനു മാറ്റം വന്നേ തീരൂ.
മാറ്റം വരണമെങ്കിൽ, അജ്ഞത അകറ്റണമെങ്കിൽ ഈ വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കു വയ്ക്കണം, ചർച്ചകൾ നടക്കണം.
ഒടുവിൽ സത്യവും നീതിയും ശാസ്ത്രവും ജയിക്കണം, ജയിച്ചേ തീരൂ.
Doctors are in the business of saving lives and will always do their best for their patients