Posted By
ലേഖകൻ :ഡോ. പി.എം. സലിം, കൺസൾട്ടന്റ് പീഡിയാട്രിഷ്യൻ
സിഎം പോസ്പിറ്റൽ, വടകര
ആപ്പിൾ കമ്പനിയുടെ സിഇഒ ആയ സ്റ്റീവ് ജോബ്‌സ് ഒരിക്കൽ പറഞ്ഞു, തന്റെ കുട്ടികൾക്ക് താൻ ഐപാഡ് കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന്. ജോലിത്തിരക്കിനിടയിലും എല്ലാ ദിവസവും രാത്രി അദ്ദേഹം കുട്ടികളോടൊപ്പം തന്റെ വീട്ടിലെ അടുക്കളയിലെ നീണ്ട തീൻമേശയ്ക്ക് ചുറ്റും ഇരുന്ന്, ചരിത്രവും, പുസ്തകങ്ങളും ചർച്ച ചെയ്ത് കൊണ്ട് അത്താഴം കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സോഷ്യൽ മീഡിയയുടെ കുഴപ്പങ്ങൾ സ്റ്റീവ് ജോബിനെ പോലുള്ളവർ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു എന്ന് സാരം. ഇന്നത്തെ കുട്ടികൾ, പ്രത്യേകിച്ച് കൗമാരപ്രായക്കാർ ഡിജിറ്റൽ ലോകത്ത് മുഴുകിയിരിക്കുന്നവരാണ്. ടെലിവിഷൻ, കമ്പ്യൂട്ടർ, സ്മാർട്ട്‌ഫോൺ മുതലായ മാധ്യമങ്ങൾ കുട്ടികളുടേയും, കൗമാരപ്രായക്കാരുടേയും സ്വഭാവരൂപീകരണത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അവരുടെ പഠനം, ചിന്ത, പെരുമാറ്റം,വികാരങ്ങൾ, സാമൂഹ്യബോധം എന്നിവയെയെല്ലാം ഇവ
സ്വാധീനിക്കുന്നതായി നാം കാണുന്നു. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കുട്ടികളിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
അമിതവണ്ണം
അമിതമായ കമ്പ്യൂട്ടർ, ടി.വി ഉപയോഗം, ബെഡ്‌റൂമിൽ തന്നെ ടി.വിയോ,കമ്പ്യൂട്ടറോ ഉണ്ടാവുക എന്നിവ അമിതവണ്ണത്തിന് കാരണമാകുന്നു. ടി.വി കാണുന്നതിനിടയിൽ സ്‌നാക്‌സ് കഴിക്കുന്നതും, പരിപാടികൾക്കിടയിൽ കലോറി കൂടിയ ഭക്ഷണസാധനങ്ങളുടെ പരസ്യങ്ങളുടെ സ്വാധീനവും കുട്ടികളിൽ തടി കൂടുന്നതിന് കാരണമാവുന്നു.
ഉറക്കമില്ലായ്മ
കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പ്രത്യേകിച്ച്
കിടക്കുന്ന സമയത്ത് ഉപയോഗിക്കുന്നത് ഉറക്കത്തെ വല്ലാതെ ബാധിക്കാം. സ്‌ക്രീനിലെ വെളിച്ചം, പ്രത്യേകിച്ച് നീല വെളിച്ചം ഉറക്കം വരുന്നത് താമസിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാം. ആവശ്യത്തിന് ഉറക്കമില്ലാത്തത് കാരണം സ്‌കൂളിൽ ചെല്ലുമ്പോൾ കുട്ടികൾക്ക് ഉൻമേഷക്കുറവും, പഠിക്കുവാൻ ഉത്സാഹക്കുറവും, മറ്റു പ്രയാസങ്ങളും അനുഭവപ്പെടാം.
ഇന്റർനെറ്റ് വൈകല്യങ്ങൾ/അസുഖങ്ങൾ
അമിതമായി വീഡിയോ ഗെയിമുകളിൽ ഏർപ്പെടുന്നത് ഇന്റർനെറ്റ് ഗെയിം ഡിസോർഡർ (Internet gaming disorder) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഇവർ കൂടുതൽ സമയവും മൊബൈൽ ഫോണിൽ ചിലവഴിക്കുകയും, സാധാരണ ബന്ധങ്ങൾ നിലനിർത്തുന്നതിൽ താൽപ്പര്യക്കുറവ് കാണിക്കുകയും ചെയ്യുന്നു. തെറ്റായ ഈ സ്വഭാവം നിർത്താൻ സാധിക്കാതിരിക്കുക, നിർത്തുമ്പോൾ അസ്വസ്ഥതകൾ പ്രകടിപ്പിക്കുക
എന്നിങ്ങനെയുള്ള സ്വഭാവസവിശേഷതകളും കുട്ടികളിൽ കാണപ്പെടുന്നു.
പഠനത്തിൽ പിന്നോക്കാവസ്ഥ
സോഷ്യൽ മീഡിയയിൽ മുഴുകുന്ന കുട്ടികളിൽ ഉറക്കക്കുറവ്,
ആത്മവിശ്വാസക്കുറവ്, വിഷാദരോഗം, സാമൂഹികമായ ഒറ്റപ്പെടൽ, ഏകാഗ്രതയിലുള്ള കുറവ് മുതലായവ കണ്ടുവരുന്നു. ഇതെല്ലാം പഠനത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ ഇന്റർനെറ്റ് അഡിക്ഷൻ ഉള്ളവർക്ക് സൈബർ ഭീഷണി, സെക്‌സ്ടിംഗ് (ലൈംഗികച്ചുവയുള്ള മെസ്സേജുകൾ)
മുതലായവയും നേരിടേണ്ടതായി വന്നേക്കാം.
സ്വഭാവ വൈകല്യങ്ങൾ
പലവിധ വൈകല്യങ്ങൾക്കും, സ്വഭാവദുഷ്യങ്ങൾക്കും സോഷ്യൽ മീഡിയ കാരണമാവാറുണ്ട്. പുകയില, മദ്യം, ലഹരി, തെറ്റായ ലൈംഗിക അവബോധം, സ്വയം മുറിവേൽപ്പിക്കൽ, ആത്മഹത്യ മുതലായ ദുഷിച്ച ശീലങ്ങളും പ്രവണതകളും ഇത്തരം മാധ്യമങ്ങളിലൂടെ കുട്ടികൾ സ്വായത്തമാക്കിയേക്കാം.
മാനസിക രോഗങ്ങൾ
പല മാനസിക രോഗങ്ങൾക്കും അമിതമായ മീഡിയ ഉപയോഗം
വഴിവെച്ചേക്കാം.
എന്താണ് പരിഹാരം?
അമേരിക്കൻ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ് (AAP) കുട്ടികളിലെ സോഷ്യൽ മീഡിയാ ഉപയോഗത്തിന് ചില മാനദണ്ഡങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്.
· 18 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ടി.വി, സ്മാർട്ട്‌ഫോൺ
മുതലായവ കാണിക്കരുത്.
· 18 മുതൽ 24 മാസം വരെയുള്ള കുട്ടികളെ നാം ശ്രദ്ധാപൂർവ്വം
തിരഞ്ഞെടുത്ത പരിപാടികൾ മാത്രം കാണിക്കുക. അതും
മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സാന്നിദ്ധ്യത്തിൽ.
· 2 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം 1 മണിക്കൂറിൽ താഴെ മാത്രമേ സ്‌ക്രീൻ ടൈം പാടുള്ളൂ. അത് പോലും പഠനത്തിനും സാമൂഹികമായ കഴിവുകൾ വളർത്തുന്നതിനും സഹായകമാവുന്ന പരിപാടികൾ മാത്രം.
· ഭക്ഷണ സമയത്ത് ടി.വി, മൊബൈൽ മുതലായവ ഒഴിവാക്കണം.
· ഉറങ്ങാൻ പോവുന്നതിന് ഒരു മണിക്കൂർ മുമ്പ് ടി.വി, മൊബൈൽ
എന്നിവ ഉപയോഗിക്കരുത്.
· കുട്ടികൾ കളിക്കുമ്പോഴും, കുടുംത്തോടൊപ്പം സമയം
ചിലവഴിക്കുമ്പോഴും, ഹോം വർക്ക് ചെയ്യുമ്പോഴും സ്‌ക്രീൻ ഫ്രീ
ആയിരിക്കാൻ ശ്രദ്ധിക്കണം.
· കുടുംബത്തിനകത്ത് മീഡിയ ഉപയോഗിക്കുന്നതിന് പ്രത്യേക
സമയമവും, കാര്യപരിപാടിയും തയ്യാറാക്കണം.
· ഉത്തരവാദിത്തമുള്ള ഡിജിറ്റൽ മീഡിയ ഉപയോഗം പാലിക്കണമെന്ന് ഓരോ കുടുംബവും മക്കളെ നിഷ്‌ക്കർഷിക്കണം. (ഉദാ. വാഹനം ഓടിക്കുമ്പോഴും, റോഡ് മുറിച്ചു കടക്കുമ്പോഴും മൊബൈൽ ഉപയോഗിക്കരുത്.)
· എല്ലാ കുട്ടികൾക്കും അവരുടെ പ്രായത്തിന് അനുസൃതമായ
രീതിയിൽ ആവശ്യത്തിന് ഉറക്കവും, വ്യായാമവും, സ്‌ക്രീൻ ഫ്രീ
ടൈമും കിട്ടുന്നുണ്ടെന്ന് ഓരോ രക്ഷിതാവും ഉറപ്പാക്കിയിരിക്കണം.
· പിന്നെ, വീട്ടിൽ മാതാപിതാക്കളും, രക്ഷിതാക്കളും മേൽപ്പറഞ്ഞ
കാര്യങ്ങളിൽ ഉത്തമ മാതൃക കാണിക്കണമെന്ന് പ്രത്യേകം
പറയേണ്ടതില്ലല്ലോ. നമ്മൾ വെറുതെ ഉപദേശിക്കുന്നതിനേക്കാളേറെ
ചെയ്ത് കാണിക്കുന്നതാണ് കുട്ടികൾക്ക് ഏറെ ബോധ്യപ്പെടുക.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. മറ്റേതൊരു കാര്യത്തെയും പോലെ സോഷ്യൽ മീഡിയയുടെ നല്ല വശവും ചീത്ത വശവും കുട്ടികളെ ബോധ്യപ്പെടുത്തേണ്ടത് നമ്മുടെ കടമയാണ്. അവർ ഓൺലൈനിൽ എന്ത് ചെയ്യുന്നു എന്ന ഒരു ശ്രദ്ധ തീർച്ചയായും ആവശ്യമാണ്. അതിന് പല ആപ്പുകളും ഇപ്പോൾ ലഭ്യവുമാണ്. കൂടാതെ ഇന്റർനെറ്റിലൂടെ എന്തെങ്കിലും ഭീഷണിയോ, പ്രയാസങ്ങളോ നേരിടുന്നുവെങ്കിൽ അത് നമ്മോട് തുറന്ന് പറയാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. അവരുടെ ഒരു സുഹൃത്തിനെ പോലെ കൂടെ നിന്നാൽ മാത്രമേ അവർ നമ്മോട് മനസ്സ് തുറക്കുകയുള്ളൂ.
ഒരു പ്രമുഖ തെറാപ്പിസ്റ്റ് പറഞ്ഞത്” നിങ്ങൾ നിങ്ങളുടെ കൂട്ടിക്ക് ഒരു
സ്മാർട്ട് ഫോൺ വാങ്ങി കൊടുക്കുന്നത്, ആ കുട്ടിക്ക് ഒരു ഗ്രാം കൊക്കൈൻ
വാങ്ങി കൊടുക്കുന്നത് പോലെയാണ്” എന്നാണ്. അതായത് ലഹരി
മരുന്നിന് അടിമയാകുന്നതിന് തുല്യമാണെന്ന്. അത്രത്തോളമുണ്ട്
സോഷ്യൽമീഡിയ കുട്ടികളിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ. ഏറെ സാധ്യതകളുള്ള ഡിജിറ്റൽ മീഡിയയെ ഇന്നത്തെ കാലത്ത് നമുക്ക് പൂർണ്ണമായും തള്ളിക്കളയാൻ പറ്റില്ലെങ്കിലും,വളർന്ന് വരുന്ന കുട്ടികൾക്ക് അതിന്റെ തെറ്റും ശരിയും മനസ്സിലാക്കി കൊടുത്ത് അതിന്റെ ഗുണങ്ങൾ മാത്രം സ്വീകരിക്കുവാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് നമ്മുടെ കടമ. അത് തന്നെയാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളിയും.
Social media and mental health