Posted By
ലേഖകൻ : Dr. RC Sreekumar
ഇപ്പോൾ കഥയുടെ കാലമാണല്ലോ അതുകൊണ്ട് ഒരു കഥയിലൂടെ തന്നെ തുടങ്ങാം 2012 ആണെന്ന് തോന്നുന്നു, മെഡിക്കൽ കോളേജിൽ ഡ്യൂട്ടിയായിരുന്ന ഒരു ദിവസം വൈകുന്നേരം ഡ്യൂട്ടിക്കിടയിൽ ഒരു കാപ്പി കുടിക്കാനായി കോഫി ഹൗസിൽ എത്തി. കാപ്പി ഓർഡർ നൽകി കാത്തിരിക്കുമ്പോൾ ഒരു ഫോൺകോൾ. എനിക്കറിയാവുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനാണ് വളരെ പരിഭ്രമിച്ചുള്ള ശബ്ദം. അദ്ദേഹത്തിൻറെ സുഹൃത്ത് ഒരു വലിയ ബിസിനസുകാരനാണ്.
അദ്ദേഹത്തിൻറെ മകൻ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് വെള്ളയമ്പലത്ത് നിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരുന്നു. സഹായിക്കണം അത്ര മാത്രമേ പറഞ്ഞുള്ളൂ. പകുതി കുടിച്ച കാപ്പി ഉപേക്ഷിച്ചു ഞങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി ക്വാഷ്വാലിറ്റിയിലെത്തി .
അപ്പോഴേക്കും 19 വയസ്സുള്ള കുട്ടിയെ അവിടെ കൊണ്ടുവന്നിരുന്നു പലർക്കും അറിയാവുന്നതുകൊണ്ട് പേര് പറയുന്നില്ല. ഹൃദയ ശബ്ദം കേൾക്കുന്നില്ല, പൾസ് ഒന്നും കിട്ടുന്നില്ല പോസിറ്റീവ് ആയി തോന്നിയത് കണ്ണിലെ കൃഷ്ണമണി വികസിച്ചിട്ടില്ല എന്നത് മാത്രമാണ്. വേണമെങ്കിൽ മരിച്ചു എന്നു പറഞ്ഞു എല്ലാം അവസാനിപ്പിക്കാം എന്ന അവസ്ഥയാണ്.
പക്ഷേ ഞങ്ങൾ ഒന്ന് ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. ആരോഗ്യവാനായ ഒരു യുവ ഡോക്ടറോട് കാർഡിയാക് മസാജ് എടുക്കാൻ ആവശ്യപ്പെട്ടു. ശ്വാസകോശത്തിലേക്ക് ഞാനൊരു ട്യൂബ് കടത്തി വെച്ച് അതിലൂടെ ഓക്സിജൻ നൽകാൻ തുടങ്ങി. പതിനഞ്ചു മിനിട്ട് കഴിഞ്ഞിട്ടും കാര്യമായ യാതൊരു പുരോഗതിയും ഇല്ല. നിരാശയുടെ നിമിഷങ്ങൾ.
ക്ഷീണിച്ചു തുടങ്ങിയ യുവ ഡോക്ടറെ മാറ്റി ഞാൻ അടുത്ത ആളെ നിയോഗിച്ചു. അദ്ദേഹവും ക്ഷീണിച്ചു തുടങ്ങിയപ്പോൾ 30 മിനിട്ടിന്ന് ശേഷം മൂന്നാമത്തെ ആളെയും ഉപയോഗിച്ച് മസാജ് തുടർന്നു. 20 മിനിറ്റിനുള്ളിൽ ഹൃദയ താളം തിരികെ വന്നില്ലെങ്കിൽ കാർഡിയാക് മസാജ് ഉപേക്ഷിക്കാം എന്നാണ് ശാസ്ത്രം. ആ കുട്ടിയുടെ പ്രായവും എൻറെ ഒരു പ്രതീക്ഷയുമാണ് അത് തുടരാൻ കാരണമായത്.
40 മിനിറ്റോളം കഴിഞ്ഞപ്പോൾ ഹൃദയതാളം തിരികെ വന്നു തുടങ്ങി. എന്നാൽ രണ്ടു കുപ്പി രക്തം നൽകിയിട്ടും രക്തസമ്മർദ്ദം താഴ്ന്നു കൊണ്ടിരുന്നു. പരിശോധനയിൽ വയറിനുള്ളിൽ രക്തവാർച്ച ഉള്ളതായി മനസ്സിലായി. ഓപ്പറേഷൻ തിയേറ്റർ ശരിയാക്കുവാനായി കൂടെയുള്ള ഒരു ഡോക്ടറെ പറഞ്ഞുവിട്ടു. പക്ഷേ അവിടെയുള്ള രണ്ട് മേശകളിലും ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുന്നു, എന്തുചെയ്യും.
ഡ്യൂട്ടിയിലുള്ള അനസ്തെറ്റിസ്റ്റ് വളരെ നല്ല ഒരു മനുഷ്യനാണ്, ഡോക്ടർ മധു. മധുവിനോട് കാര്യങ്ങൾ പറഞ്ഞു ചെറിയ കുട്ടിയാണ് കാത്തിരിക്കാൻ സമയമില്ല എന്തെങ്കിലും തീരുമാനം എടുത്തില്ലെങ്കിൽ നമുക്ക് അവനെ നഷ്ടപ്പെടും.
മധു ധൈര്യത്തോടെ പറഞ്ഞു ‘ശ്രീകുമാർ അവനെ കൊണ്ടു വരൂ, നമുക്ക് രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രോളിയിലിട്ട് ശസ്ത്രക്രിയ നടത്താം എന്ന്’. അത് വളരെ അപകടകരവും ബുദ്ധിമുട്ടുള്ളതുമാണ് കാരണം ഒരു ഓപ്പറേഷൻ ടേബിളിൽ വളരെയധികം സൗകര്യങ്ങളുണ്ട്. അതിൽ ഉയരം കൂട്ടുവാനും കുറയ്ക്കുവാനും സാധിക്കും. അതുപോലെ തന്നെ രോഗിക്ക് ഇടയ്ക്ക് എന്തെങ്കിലും സങ്കീർണ്ണതകൾ ഉണ്ടായിക്കഴിഞ്ഞാൽ സഹായിക്കുന്ന അനേകം കാര്യങ്ങൾ ഒരു ഓപ്പറേഷൻ ടേബിളിനോട് ചേർന്നുണ്ട്.
ഒരു ട്രോളിയിൽ ഇതൊന്നുമില്ല. പക്ഷേ ആലോചിച്ചു നിൽക്കാൻ സമയമില്ല ആ റിസ്ക് എടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ വിജയകരമായ ശസ്ത്രക്രിയ നടത്തി രോഗിയുടെ തകർന്നുപോയ സ്പ്ളീൻ എന്ന അവയവം നീക്കം ചെയ്യുകയും അവൻ പൂർണമായും ജീവിതത്തിലേക്ക് മടങ്ങി വരികയും ചെയ്തു.
ഇന്ന് ബ്രിട്ടനിൽ ഒരു വലിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കാർഡിയാക് മസാജ് നൽകുന്നതിനിടയിൽ അദ്ദേഹത്തിൻറെ നാല് വാരിയെല്ലുകൾ ഒടിഞ്ഞു പോയിരുന്നു. ഡിസ്ചാർജ് ചെയ്തതിന്ശേഷം എന്നെ കാണാൻ വരുമ്പോൾ അദ്ദേഹം പറഞ്ഞിരുന്ന ഏക പരാതി നെഞ്ചിലുള്ള വേദന മാത്രമായിരുന്നു. അപ്പോൾ ഞാൻ അയാളോട് പറഞ്ഞു നിങ്ങളുടെ ജീവനിനുള്ള വിലയാണ് ആ നെഞ്ചുവേദന. നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ നടത്തിയ അധ്വാനത്തിന്റെ തെളിവാണ് ആ വാരിയെല്ലുകളിലെ പൊട്ടലുകളും നിങ്ങളുടെ വേദനയും. അത് കേട്ട് അയാൾ നന്ദിയോടെ പുഞ്ചിരിക്കുമായിരുന്നു.
അന്ന് ആ വാരിയെല്ലുകളെ രക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നു എങ്കിൽ ആ വ്യക്തിയും വാരിയെല്ലുകളൂം ശാന്തികവാടത്തിൽ ഒരുപിടി ചാരമായി അവശേഷിക്കുമായിരുന്നു.ആ വാരിയെല്ലുകൾ തകർത്തുകൊണ്ട് അദ്ദേഹത്തിൻറെ ഹൃദയത്തിൽ അന്ന് ഞങ്ങൾ ഏൽപ്പിച്ച ഓരോ മർദ്ദവും അയാളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ഏറ്റവും വലിയ ഒരു കർമ്മം ആയിരുന്നു.
എന്താണ് ഇത് ഇവിടെ പറയുന്നതിന്റെ ഉദ്ദേശം എന്ന് ആർക്കെങ്കിലും തോന്നാം.
കാർഡിയോ പൾമണറി റേസിറ്റേഷൻ അഥവാ സിപിആർ എന്ന പദം മെഡിക്കൽ രംഗത്ത് വളരെ സുപ്രസിദ്ധമാണ്. പരിശീലനം കഴിഞ്ഞ് ഇറങ്ങുന്ന ഡോക്ടർമാരിലും പാരാമെഡിക്കിലുംമാത്രം തങ്ങി നിന്നിരുന്ന ഈ പ്രവർത്തി എല്ലാ സാധാരണക്കാരിലും എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ആധുനിക വൈദ്യ ലോകം. എന്തെങ്കിലും കാരണത്താൽ പെട്ടെന്ന് ഹൃദയം നിന്നു പോകുമ്പോൾ ഹൃദയത്തിൽ മർദ്ദം ഏൽപ്പിച്ചു കൊണ്ട് അതിനെ തിരിച്ചു കൊണ്ടുവരിക എന്നുള്ളതാണ് ഇതിന്റെ അടിസ്ഥാനതത്വം.
നെഞ്ചിൽ ഏറ്റവും കുറഞ്ഞത് രണ്ട് ഇഞ്ച് അതായത് 5 സെൻറീമീറ്റർ ഉള്ളിലേക്ക്, നെഞ്ചിലെ പ്രധാന അസ്ഥി താഴ്ന്നു എങ്കിൽ മാത്രമേ ഇത് കൊണ്ട് ഗുണം ലഭിക്കുകയുള്ളൂ. നമ്മുടെ ശരീരത്തിൽ ഹൃദയം വളരെ സുരക്ഷിതമായിയാണ് സൂക്ഷിച്ചിരിക്കുന്നത്. സാധാരണഗതിയിൽ പരിക്കുകൾ ഉണ്ടാകാതിരിക്കാനുള്ള ഒരു മുൻകരുതൽ ആണിത്. അതുകൊണ്ടുതന്നെ നമ്മുടെ നെഞ്ചിൽ മുൻ വശത്ത് കാണുന്ന സ്ററർണ്ണം എന്ന അസ്ഥിയാണ് ഹൃദയത്തെ ഏറ്റവും കൂടുതൽ കാത്തുസൂക്ഷിക്കുന്നത് .
ഈ അസ്ഥി5 സെൻറീമീറ്റർ താഴ്ന്നാൽ മാത്രമേ നമ്മൾ ഏൽപ്പിക്കുന്ന സമ്മർദ്ദം ഹൃദയത്തിലേക്ക് എത്തിച്ചേരുകയുള്ളു. ഇത്രയും മർദ്ദം ഏൽപ്പിക്കുമ്പോൾ വാരിയെല്ലുകൾ ഒടിയുക എന്നുള്ളത് സാധാരണമാണ്. വാരിയെല്ലുകൾ ഒടിയാതെ ഉള്ള ഈ പ്രവർത്തി ഗുണം ചെയ്യില്ല എന്നാണ് കണ്ടിരിക്കുന്നത്. വെറും കൈകൊണ്ട് അമർത്തിയാൽ ഫലം കിട്ടില്ല , എന്നുള്ളതുകൊണ്ട് നെഞ്ചിന് മുകളിൽ വെക്കുന്ന രണ്ട് കൈകളിലേക്കും ചെയ്യുന്ന ആളിന്റെ മൊത്തം ഭാരം നിക്ഷേപിക്കാൻ ആണ് നമ്മൾ പരിശീലനം നൽകുന്നത്.
ശാസ്ത്രീയ പഠനങ്ങളെ അടിസ്ഥാനമാക്കി, സിപിആർ കുറഞ്ഞത് 20 മിനിറ്റെങ്കിലും നീണ്ടുനിൽക്കണമെന്ന് ഗവേഷണം വ്യക്തമാക്കുന്നു. ലോകത്ത് ലക്ഷക്കണക്കിന് രോഗികളും സാധാരണ ജനങ്ങളും ഈ പ്രവർത്തി കൊണ്ട് ഗുണം അനുഭവിച്ചവരും അതിനുശേഷം അനേകവർഷങ്ങൾ ജീവിച്ചവരുമാണ്. സിപിആർ നൽകി ജീവൻ രക്ഷിക്കുന്ന ആളുകളിൽ മൂന്നിലൊന്ന് ശതമാനം പേർക്ക് വാരിയെല്ലുകളിൽ പൊട്ടലും അഞ്ചിൽ ഒരു ശതമാനം ആളുകൾക്കും മാറെല്ല് പൊട്ടലും ഉണ്ടാകാറുണ്ട്. ചില പഠനങ്ങൾ തെളിയിക്കുന്നത് ഇതിൽ കൂടുതൽ ശതമാനം ആളുകൾക്ക് പൊട്ടലുകൾ ഉണ്ടാവാറുണ്ട് എന്നാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഒരു വലിയ നേട്ടമാണ് കാർഡിയോ പൾമണറി റീസസിറ്റേഷൻ. എല്ലാ ഡോക്ടർമാരും പാരാമെഡിക്ക്സും ജനങ്ങളും അവശ്യഘട്ടങ്ങളിൽ ഇത് ചെയ്യണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
Dr. RC Sreekumar explains the facts regarding CPR (Cardio Pulmonary Resuscitation)