Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
രോഗനിർണയത്തിനായി എന്തിനാണ് ലാബ് ടെസ്റ്റുകൾ? പലപ്പോഴും ഡോക്ടർമാർ പണമുണ്ടാക്കാൻ വേണ്ടി വെറുതേ നിർദ്ദേശിക്കുന്നതാണ് ലബോറട്ടറി പരിശോധനകളെന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. എന്നാൽ വസ്തുതയെന്താണ്? പല രോഗങ്ങളും എന്താണെന്ന് കൃത്യമായി നിർണയിക്കാൻ ലബോറട്ടറി പരിശോധനകൾ അത്യാവശ്യമാണ്. നേരത്തേ കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദമാക്കാനായേക്കുന്ന രോഗങ്ങൾക്കെല്ലാം ലബോറട്ടറി ടെസ്റ്റുകൾ മാറ്റിവയ്ക്കാനാകില്ല. ടെസ്റ്റിലൂടെ രോഗം കണ്ടെത്താൻ മടിച്ചിരുന്നാൽ ചിലപ്പോൾ രോഗം ഗുരുതരാവസ്ഥയിലെത്തിയ ശേഷമായിരിക്കും തിരിച്ചറിയുക.
ഒന്നിലധികം രോഗങ്ങൾക്ക് പലപ്പോഴും ഒരേ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. പനിതന്നെ നല്ല ഉദാഹരണം. ഏതുതരം രോഗമാണ് രോഗിയെ ബാധിച്ചിരിക്കുന്നതെന്ന് പുറമേയുള്ള സാധാരണ പരിശോധനകളിൽ നിന്ന് ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. അപ്പോഴാണ് രോഗനിർണയത്തിനായി ലാബ് ടെസ്റ്റുകൾ നിർദ്ദേശിക്കുന്നത്. ക്ലിനിക്കൽ പരിശോധനകളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ശരിയാണെന്നു സ്ഥിരീകരിക്കാനോ അല്ലെങ്കിൽ പുതിയ വിവരങ്ങൾ ലഭിക്കാനോ ലാബ് പരിശോധനകൾ അനിവാര്യമാണ്.
ചില മരുന്നുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ രോഗിയിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും ലാബ് ടെസ്റ്റുകൾ ആവശ്യമാണ്. പ്രമേഹമുള്ള രോഗിയെ ഉദാഹരണമായെടുക്കാം. അവർ കഴിക്കുന്ന മരുന്നുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലുണ്ടാക്കുന്ന ഏറ്റക്കുറച്ചിലുകൾ ലാബ് ടെസ്റ്റിലൂടെ മാത്രമേ മനസ്സിലാക്കാനാകൂ. ആ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് മരുന്നുകളിലും അവയുടെ ഡോസിലും മറ്റും വ്യത്യാസം വരുത്തുന്നത്. പ്രമേഹമുള്ളവരോട് മൂന്നുമാസം കൂടുമ്പോൾ എച്ച്ബിഎവൺസി (HbA1C) എന്ന പരിശോധന നടത്താൻ ഡോക്ടർമാർ ആവശ്യപ്പെടാറുണ്ട്. കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തുന്നവർ എന്തിനാണ് വീണ്ടും ഇത്തരമൊരു പരിശോധന നടത്തുന്നതെന്ന് ചിലരെങ്കിലും സംശയിക്കാറുമുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പലതവണ മാറുന്ന ഒന്നാണ്. കഴിക്കുന്ന ആഹാരം, ചെയ്യുന്ന വ്യായാമം തുടങ്ങിയവയെയെല്ലാം ആശ്രയിച്ചിരിക്കുമിത്. അത് കൂടുതലാണോ കുറവാണോ എന്നറിയാനായി നടത്തുന്ന പരിശോധനയാണിത്. അതുപോലെയാണ് പല പരിശോധനകളും.
ശസ്ത്രക്രിയകൾക്കു മുൻപ് രോഗിയുടെ ആരോഗ്യാവസ്ഥ കൃത്യമായി അറിയാൻ ലാബ് ടെസ്റ്റുകൾ കൂടിയേ കഴിയൂ. രക്തത്തിലെ രക്താണുക്കളുടെ എണ്ണം മനസ്സിലാക്കാനുള്ള കംപ്ലീറ്റ് ബ്ലഡ് സെൽ കൗണ്ട് (സിബിസി), രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയാനുള്ള റാൻഡം ബ്ലഡ് ഷുഗർ (ആർബിഎസ്), കരളിന്റെ സ്ഥിതി അറിയാനുള്ള ലിവർ ഫങ്ഷൻ ടെസ്റ്റ് (എൽഎഫ്ടി), വൃക്കയുടെ പ്രവർത്തനം അറിയാനുള്ള റെനൽ ഫങ്ഷൻ ടെസ്റ്റ് (ആർഎഫ്ടി), ശരീരത്തിൽ ഒടിവോ ചതവോ ഉണ്ടെങ്കിൽ അതേപ്പറ്റി വിശദമായി മനസ്സിലാക്കാനുള്ള എക്‌സ്-റേ തുടങ്ങി പല ടെസ്റ്റുകളും ചികിൽസയ്ക്ക് അനിവാര്യമാണ്. പ്രത്യേകിച്ച് അത്യാഹിത സമയങ്ങളിൽ.
രോഗം ആദ്യംതന്നെ കൃത്യമായി നിർണയിക്കപ്പെട്ടില്ലെങ്കിൽ കുറ്റക്കാരാകുന്നതും പരിശോധിക്കുന്ന ഡോക്ടർമാരായിരിക്കും. അത്തരമൊരു റിസ്‌ക് എടുക്കേണ്ട കാര്യം ഡോക്ടർമാർക്കില്ല. അതുകൊണ്ടുതന്നെ സംശയമുള്ള ഏതവസ്ഥയിലും അവർ ലാബ് ടെസ്റ്റുകൾ നിർദ്ദേശിച്ചെന്നിരിക്കും. ടെസ്റ്റ് റിസൽട്ട് നെഗറ്റീവാണെങ്കിൽ അതിനും ഡോക്ടറെ കുറ്റം പറയുന്നവരുണ്ട്. രോഗമില്ലായിരുന്നു, എന്നിട്ടും പരിശോധനയ്ക്കു കുറിച്ചുവെന്നതായിരിക്കും അവരുടെ പരാതി. ഓർക്കുക, രോഗിക്ക് ഒരു പ്രത്യേക രോഗം ഉണ്ടോയെന്ന് അറിയാൻ മാത്രമല്ല, അത് ഇല്ല എന്നു സ്ഥിരീകരിക്കാൻ കൂടിയാണ് ഇത്തരം പരിശോധനകൾ. മഞ്ഞപ്പിത്തം സംശയിക്കുന്ന ഒരാളിൽ ഹെപ്പറ്റൈറ്റിസ് ഉണ്ടോ എന്നറിയാനും പനി ബാധിച്ചയാളുടേത് ഡെങ്കുപ്പനി ആണോ എന്നറിയാനും ടെസ്റ്റിന് നിർദ്ദേശിക്കുമ്പോൾ അതല്ലായെങ്കിൽ ആശ്വസിക്കുകയാണ് വേണ്ടത്. കൃത്യമായ ലാബ് പരിശോധനയിലൂടെ പ്രസ്തുത രോഗം ഇല്ലെന്നു വ്യക്തമായതിൽ. സംശയത്തിന്റെ പുറത്ത് ചികിൽസിച്ചാലും ചികിൽസിക്കാതിരുന്നാലും ദോഷം രോഗിക്കാണ്. അതുകൊണ്ട് പരിശോധനകളിലൂടെ രോഗാവസ്ഥയുടെ കൃത്യമായ നിർണയം തന്നെയാണ് എപ്പോഴും നല്ലത്.
Laboratory and imaging tests are key in aiding diagnosis, monitoring treatment progress, monitoring toxicity, monitoring recovery and confirming cure