Posted By
ലേഖിക : ഡോ. ശക്തിപാർവ്വതി ഗോപാലകൃഷ്ണൻ കൺസൾട്ടന്റ് ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി
ഫൈബ്രോയ്ഡ്(Fibroid) അഥവാ ഗർഭാശയമുഴ എന്നത് പ്രത്യക്ഷത്തിൽ അപകടകാരിയല്ലാത്ത ഒരു രോഗാവസ്ഥയാണെന്ന് പറയാമെങ്കിലും പലപ്പോഴും അർബുദമാണെന്നു തെറ്റിദ്ധരിക്കപ്പെടുന്ന ഈ മുഴകൾ ഗർഭാശയത്തിന്റെ ഭിത്തികളിൽ രൂപപ്പെടുകയും ക്രമേണ ഗുരുതരമായ ആരോഗ്യപശ്നങ്ങൾക്കു വഴിതെളിക്കുകയും ചെയ്യാറുണ്ട്.
ഗർഭാശയമുഴകൾ(fibroid) നിരവധി ആരോഗ്യപശ്നങ്ങൾക്കു വഴിതെളിക്കുന്നതായി കണ്ടുവരുന്നു. അടിവയറ്റിലെ വേദന, നടുവേദന, ആർത്തവകാലത്തെ അമിത രക്തസ്രാവം എന്നിവ അവയിൽ പ്രധാനമാണ്. ഇതിന് പുറമേ ഗർഭാശയത്തോടു തൊട്ടുകിടക്കുന്ന മൂത്ര സഞ്ചി, മലാശയം എന്നീ ആന്തരികാവയവങ്ങളിൽ മർദ്ദം ചെലുത്തി തുടർച്ചയായി മൂത്രശങ്ക, മലബന്ധം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കും വഴി തെളിക്കുന്നു. ഈ പ്രശ്നങ്ങളിലോരോന്നും ഭൂരിഭാഗം സ്ത്രീകളുടെയും ദൈനംദിനജീവിതം ദുസ്സഹമാക്കാൻ പോന്നവയാണ്. ഗർഭാശയമുഴയ്ക്ക് പരമ്പരാഗതമായി ചെയ്തുപോരുന്ന ചികിത്സാരീതി ശസ്ത്രക്രിയയാണ്. എന്നാൽ ആധുനിക വൈദ്യശാസ്ത്രരംഗത്തെ നൂതന ചികിത്സാരീതികൾ ശസ്ത്രക്രിയ കൂടാതെ മുഴ നീക്കം ചെയ്യാൻ ഉതകുന്നവയാണ്. ഭൂരിഭാഗം വ്യക്തികളിലും ശസ്ത്രക്രിയയേക്കാൾ സുരക്ഷിതവുമാണിത്.
ഇത്തരം രീതികളിൽ പ്രധാനപ്പെട്ട ഒന്നാണ് യൂട്ടറൈൻ ഫൈബ്രോയ്ഡ്(uterine fibroid) എംബോളൈസേഷൻ അഥവാ യുഎഫ്ഇ(UFE). ഗർഭാശയമുഴകളിലേയ്ക്ക് രക്തം കൊണ്ടുവരുന്ന രക്തധമനികളെ തടസപ്പെടുത്തി ക്രമേണ അവയെ ശോഷിപ്പിക്കുക എന്നതാണ് ഇതിന്റെ രീതി. ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റാണ് ശസ്ത്രക്രിയാവിദഗ്ദ്ധൻ. പ്രസ്തുത ചികിത്സാ സമ്പ്രദായത്തിനു തുടക്കംകുറിച്ചത് 1999ൽ ഡോക്ടർ രവീനയും, ഡോ. ഹെർബെടിയുവും സംയുക്തമായാണ്.
ഇതിനു ശേഷം ലോകമെമ്പാടും രണ്ടു ലക്ഷത്തോളം വനിതകൾ ഈ ചികിത്സാരീതിയുടെ ഗുണഭോക്താക്കളായിട്ടുണ്ടെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഗർഭാശയമുഴകൾ കൊണ്ടുള്ള ആരോഗ്യപശ്നങ്ങൾ നേരിടുന്നതും പ്രസവം നിർത്താനുദ്ദേശിച്ചിട്ടുള്ളതുമായ വനിതകൾക്കാണ് ഈ രീതി ഏറ്റവും പ്രയോജനകരം.
എക്സ്റേയുടെ സഹായത്തോടെ രക്തധമനികളിലേയ്ക്ക് ഒരു നേരിയ ട്യൂബ് (കത്തീറ്റർ) കടത്തി അതിലുടെ പോളി വിനൈൽ ആൽക്കഹോളിന്റെ ചെറിയ തരികൾ കടത്തിവിടുകയാണ് ഈ രീതിയിൽ ചെയ്യുന്നത്. ഇതു ധമനികളിലെ രക്തയോട്ടം തടയുകയും തൽഫലമായി മുഴകളെ സങ്കോചിപ്പിക്കുകയും ചെയ്യുന്നതിനു കാരണമാകുന്നു. ഈ ചികിത്സാരീതിയുടെ ഏറ്റവും പ്രധാന മെച്ചം ഇത് ലോക്കൽ അനസ്തേഷ്യയുടെ മാത്രം സഹായത്തോടെ ചെയ്യാമെന്നതാണ്. മാത്രമല്ല ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുന്നതാകട്ടെ മൂന്നു മുതൽ നാലു ദിവസം മാത്രം. ചികിത്സാനന്തരം 90 ശതമാനത്തോളം സ്ത്രീകൾ ആരോഗ്യപ്രശ്നങ്ങളിൽ നിന്നു മുക്തി നേടി.
ഇവരിൽ വീണ്ടും ഗർഭാശയമുഴകൾ ഉണ്ടാകുന്നത് അത്യന്തം വിരളമാണെന്ന് അടുത്ത കാലത്തു നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ ചികിത്സാമാർഗ്ഗം വളരെ സുരക്ഷിതമാണെങ്കിൽകൂടി ഏതൊരു വൈദ്യചികിത്സരീതിയെയും പോലെ ഇതിലും പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നതും അറിഞ്ഞിരിക്കേണ്ടതാണ്. ചുരുക്കം സ്ത്രീകളിൽ ചികിത്സാനന്തരം വേദന, പനി, കോച്ചിവലിക്കൽ, യോനീസ്രാവം, അണുബാധ എന്നീ പ്രശ്നങ്ങളിൽ ചിലതു കാണാറുണ്ട്.
ചില സ്ത്രീകൾക്ക് ചികിത്സ കഴിഞ്ഞ് രണ്ടാഴ്ചയോളം ക്ഷീണമനുഭവപ്പെടാറുണ്ട്. എന്നാൽ ഭൂരിഭാഗം പേർക്കും മുന്നോ നാലോ ദിവസങ്ങൾക്കുളിൽ തന്നെ ജോലിചെയ്തു തുടങ്ങാൻ സാധിക്കും. എന്നിരുന്നാൽപോലും രണ്ടാഴ്ചയോളം അവധിയെടുക്കുന്നതാണ് അഭികാമ്യമെന്നു വിദഗ്ദ്ധർ പറയുന്നു.
വളരെ ചുരുക്കം പേരിൽ മുഴകൾ സങ്കോചിക്കാത്ത അവസ്ഥയുമുണ്ടാകാറുണ്ട്. ഇവർക്കു മൂന്നിൽ ശസ്ത്രക്രിയ മാത്രമാണ് പോംവഴി. ഗർഭിണികൾക്കും ഗർഭാശയാർബുദമുള്ളവർക്കും ഈ ചികിത്സാരീതി ഒട്ടും അഭികാമ്യമല്ല. കോൺട്രാസ്റ്റ് ഡൈയോട് അലർജിയുള്ളവർ, അനിയന്ത്രിതമായ രക്തസ്രാവമുള്ളവർ, മൂത്രാശയ സംബന്ധമായ രോഗങ്ങളുള്ളവർ എന്നിവരും ഈ രീതി അവലംബിക്കാതിരിക്കുന്നതാണ് നല്ലത്. ഈ ചികിത്സാരീതി കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച് സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്വയം തെളിയിച്ചിട്ടുളളതാണ്. എന്തുകൊണ്ടും ശസ്ത്രക്രിയക്ക് പകരംവയ്ക്കാവുന്ന ഈ രീതിക്ക് കുറഞ്ഞ ആശുപത്രിവാസം, സുഖപ്പെടാൻ കുറവു സമയമെടുക്കൽ എന്നീ മെച്ചങ്ങളുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ഈ നാളുകളിൽ ഈ ചികിത്സാരീതി പ്രസ്തുത ആശയത്തിനു മുതൽക്കൂട്ടാകുമെന്നു പറയുന്നതിൽ തെറ്റില്ല.
Treating Fibroids without Surgery