Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരം നഗരമധ്യത്തിൽ പട്ടിണി സഹിക്കാതെ കുഞ്ഞ് മണ്ണ് വാരിത്തിന്നു എന്ന പേരിൽ ഒരു വാർത്ത നമുക്ക് മുൻപിലെത്തിയത്. പലരും വാർത്ത വലിയ ആഘോഷമാക്കി. എന്നാൽ കുഞ്ഞ് പട്ടിണി മൂലമല്ല മണ്ണ് വാരിത്തിന്നതെന്നും, എത്ര വിലക്കിയാലും കുഞ്ഞ് ആ ശീലം മാറ്റുന്നില്ലെന്നും കുട്ടിയുടെ അമ്മ വിഷയത്തിൽ പ്രതികരിച്ചു. എങ്കിലും ഭർത്താവിന്റെ അമിത മദ്യപാനവും കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും മൂലം ജീവിതസാഹചര്യം മോശമായതിനാൽ ആറ് മക്കളിൽ നാല് പേരെ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൈമാറാൻ അവർ തീരുമാനിക്കുകയായിരുന്നു.
ചെറിയൊരു ഷെഡിൽ കഴിയുന്ന ആ കുടുംബത്തിന് നല്ലൊരു വീടും കൂടുതൽ നല്ല ജീവിതസാഹചര്യവും ലഭിക്കണമെന്ന് നമുക്ക് പൊതുവെ ആഗ്രഹിക്കാം. എന്നാൽ യഥാർത്ഥത്തിൽ അതുകൊണ്ട് മാത്രം പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്‌നമാണോ ഇത്? സംഭവത്തിന്റെ മൂലകാരണത്തിലേയ്ക്ക് വിരൽ ചൂണ്ടുമ്പോൾ അല്ല എന്നൊരുത്തരം നമുക്ക് നിസ്സംശയം പറയാം. നോക്കൂ ഇവിടെ ആറു മക്കളിൽ മൂത്ത കുട്ടിക്ക് ഏഴ് വയസ്സും ഇളയ കുട്ടിക്ക് മൂന്ന് മാസവുമാണ് പ്രായം. ഏഴ് വയസ്സ് മൂന്ന് മാസം എന്നീ രണ്ട് അറ്റങ്ങൾക്കിടയിൽ നാല് കുട്ടികൾ വേറെയും. അംഗങ്ങളുടെ എണ്ണംതന്നെയാണ് ഇത്തരം ദരിദ്ര കുടുംബങ്ങളുടെ ശാപം.
യാതൊരു ഉയർച്ചയും കാണാതെ, അന്ന് കിട്ടുന്നത് അന്നത്തെ അന്നത്തിന് എന്ന രീതിയിൽ ജീവിക്കുന്ന ദരിദ്ര കുടുംബങ്ങൾ ഫാമിലി പ്ലാനിംഗിനെക്കുറിച്ച് ചിന്തിക്കില്ല എന്നത് വാസ്തവമാണ്. അറിവില്ലാത്ത ജനത കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് സ്വാഗതം ചെയ്യും. കുട്ടികളെ ദൈവം തരുന്നതാണ് എന്ന അന്ധവിശ്വാസവും കൂടുതൽ കുട്ടികൾ ഉണ്ടായാൽ കുടുംബത്തിന്റെ വരുമാനം കൂടുമെന്ന അബദ്ധധാരണയുമാണ് ഇതിന്റെ പിന്നിൽ. ഇത്തരം ചിന്തകളെ പാടേ മാറ്റേണ്ടതും, ജനന നിരക്ക് കുറയ്ക്കാനുതകുന്ന മാർഗ്ഗങ്ങൾ അവലംബിക്കാൻ അത്തരക്കാരെ പ്രേരിപ്പിക്കേണ്ടതും നമ്മുടെ സമൂഹവും അതിലെ വിദ്യാസമ്പന്നരായ ജനവിഭാഗവുമാണ്. ജനസംഖ്യാ വർധനവ് ലോകത്തിന് തന്നെ വലിയ തലവേദനയാകുന്ന ഇന്നത്തെ സാഹചര്യത്തിൽ സമൂഹത്തിന്റെ അടിവേര് തൊട്ടാകണം പരിഹാരക്രിയ. ഗർഭനിരോധനത്തിനായി നിരവധി മാർഗ്ഗങ്ങൾ ഇന്ന് നമുക്ക് മുന്നിലുണ്ട്. അവയിൽ അനുയോജ്യമായവ തിരഞ്ഞെടുക്കണം എന്ന് മാത്രം.
ഗർഭനിരോധനമാർഗ്ഗങ്ങൾ
പ്രകൃതിസഹജമായ മാർഗ്ഗങ്ങൾ :
ആർത്തവചക്രത്തിൽ ഗർഭധാരണ സാധ്യത കുറവുള്ള ദിവസങ്ങൾ നോക്കിയുള്ള ബന്ധപ്പെടൽ ഒരു ഗർഭനിരോധന മാർഗ്ഗമാണ്. ആർത്തവത്തിന് 14 ദിവസം മുൻപാണ് അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്ത് വരുന്നത്. ഇത് 24 മണിക്കൂറിനുള്ളിൽ പുരുഷ ബീജവുമായി ചേർന്നാലേ ഗർഭധാരണം നടക്കൂ. 28-30 ദിവസത്തിൽ കൃത്യമായ മാസമുറയുണ്ടാകുന്നവർ ഗർഭധാരണം ഒഴിവാക്കാൻ ആർത്തവം തുടങ്ങി 8 മുതൽ 20 വരെ ദിവസങ്ങളിൽ ബന്ധപ്പെടാതിരിക്കുന്നതാണ് നല്ലത്. മാസമുറ ക്രമം തെറ്റി വരുന്നവരിൽ ഈ രീതി മിക്കപ്പോഴും പരാജയപ്പെടാറുണ്ട്.
പൂർത്തീകരിക്കാത്ത സംഭോഗമാണ് മറ്റൊരു മാർഗ്ഗം. ഇതിന് പുരുഷന് പൂർണമായും സ്വയം നിയന്ത്രണം ഉണ്ടായേ പറ്റൂ. ചിലരിൽ ഈ രീതി മാനസിക പിരിമുറുക്കത്തിന് കാരണമാകാറുണ്ട്. സ്ഖലന സമയത്ത് ബന്ധം തടസ്സപ്പെടുത്തുകയാണ് ഈ രീതിയിൽ അവലംബിക്കുന്നത്. എന്നാൽ പലപ്പോഴും ഈ രീതി പൂർണ വിജയമാകണമെന്നില്ല.
മുലയൂട്ടൽ മാർഗ്ഗമാണ് മറ്റൊരു പ്രധാനപ്പെട്ട ഗർഭനിരോധന മാർഗ്ഗം. ആദ്യത്തെ കുഞ്ഞിന് കൂടുതൽ കാലം നന്നായി മുലയൂട്ടുമ്പോൾ ഹോർമോൺ വ്യതിയാനങ്ങൾ മൂലം അണ്ഡവിസർജനം താമസിക്കും. കുഞ്ഞിന് ആറുമാസം വരെ ഈ രീതി പരീക്ഷിക്കാം. പ്രസവശേഷം ആർത്തവം തുടങ്ങാത്ത സ്ത്രീകളിലേ ഇത് ഫലപ്രദമാകൂ.
കൃത്രിമ മാർഗ്ഗങ്ങൾ :
പുരുഷ ബീജം യോനിയിൽ വീഴാതെ തടയാനുള്ള ഉറ ഗർഭനിരോധന മാർഗ്ഗമായി ഉപയോഗിക്കാം. വളരെ ലളിതമായി അവലംബിക്കാവുന്ന മാർഗ്ഗമാണെങ്കിലും മതപരമായ ആശയങ്ങൾ, തെറ്റായ ധാരണകൾ, വേണ്ടത്ര സംതൃപ്തി ഇല്ലായ്മ എന്നീ കാരണങ്ങളാൽ പലരും ഈ മാർഗ്ഗം ഉപേക്ഷിക്കാറുണ്ട്.
ബീജങ്ങളെ നശിപ്പിക്കുന്ന ലേപനങ്ങൾ, സംഭോഗത്തിന് മുൻപ് യോനിയിൽ പുരട്ടുന്ന മറ്റൊരു രീതിയും നിലവിലുണ്ട്. ഇതോടൊപ്പം യോനിയിൽ വച്ചാൽ അലിയുന്ന ഗുളികകളും, ക്രീമുകളും ഉപയോഗിക്കാറുണ്ട്.
ഗർഭാശയമുഖത്ത് ഒരു തട പോലെ ധരിക്കാവുന്ന ഡയഫ്രമാണ് മറ്റൊരു മാർഗ്ഗം. പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളിലാണ് ഇത് ഫലപ്രദം. ലൈംഗികവേഴ്ചയ്ക്ക് മണിക്കൂറുകൾ മുൻപുതന്നെ ഇത് ധരിക്കാം.
മറ്റൊരു ഗർഭനിരോധന മാർഗ്ഗമാണ് ലൂപ്പ്. ദീർഘകാലം ഉപയോഗിക്കാവുന്ന ഒന്നാണ് ലൂപ്പുകൾ. പൊളിത്തീൻ കൊണ്ട് നിർമ്മിച്ചതും ചെമ്പുകമ്പി ചുറ്റിയതുമായ ലൂപ്പുകളുമുണ്ട്. പ്രസവശേഷം ആറ് ആഴ്ചകൾ കഴിഞ്ഞ് ലൂപ്പ് ഉപയോഗിക്കാം. ഇതിനായി ഒരു ഡോക്ടറുടെ സേവനം ആവശ്യമാണ്.
ഗർഭനിരോധന ഗുളികയാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു ഗർഭനിരോധന മാർഗ്ഗം. ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ തുടങ്ങിയ ഹോർമോണുകൾ ചേർന്ന ഗുളികകളും ഹോർമോണില്ലാത്തതുമായ വിവിധ ഗുളികകൾ വിപണിയിൽ ലഭ്യമാണ്. പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നതിനാൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഗർഭനിരോധന ഗുളികകൾ കഴിക്കാവൂ.
മൂന്ന് മാസത്തിലൊരിക്കലോ രണ്ട് മാസത്തിലൊരിക്കലോ കുത്തിവെക്കാവുന്ന ഹോർമോൺ മരുന്നുകളും ഗർഭനിരോധനത്തിനായി ഇന്ന് ലഭ്യമാണ്. ഈസ്ട്രജനും പ്രൊജസ്‌ട്രോണുമാണ് കുത്തിവെക്കുക. പ്രസവശേഷം ആറുമാസം കഴിഞ്ഞ് കുത്തിവെപ്പെടുക്കാം. കുത്തിവെപ്പ് നിർത്തിയാൽ നാലുമാസത്തിനകം ഗർഭധാരണശേഷി തിരിച്ചുകിട്ടും.
മറ്റൊരു മാർഗം വന്ധ്യംകരണം ആണ്. ഇനി കുട്ടികൾ വേണ്ട എന്നാണ് തീരുമാനമെങ്കിൽ ശാശ്വതമായ ഗർഭനിരോധനമാർഗം വന്ധ്യംകരണം അവലംബിക്കാം. സ്ത്രീകളിലെ വന്ധ്യംകരണ ശസ്ത്രക്രിയയാണ് ട്യൂബക്ടമി. അണ്ഡവാഹിനിക്കുഴലുകളിൽ തടസ്സമുണ്ടാക്കുകയോ ചെറിയ ഭാഗം മുറിച്ചു കളയുകയോ ആണ് ചെയ്യാറ്. ചില കേസുകളിൽ ഈ നാളികൾ കൂടിച്ചേർന്ന് വീണ്ടും ഗർഭം ധരിച്ചുപോകാൻ സാധ്യതയുണ്ട്. ശസ്ത്രക്രിയ ചെയ്തവർക്ക് പിന്നീട് കൂട്ടികൾ വേണമെന്നു തോന്നിയാൽ വീണ്ടും ശസ്ത്രക്രിയ ചെയ്ത് നാളി കൂട്ടിയോജിപ്പിക്കാനാകും. ഇത്തരത്തിൽ പുരുഷൻമാരിൽ ചെയ്യുന്ന വന്ധ്യംകരണ ശസ്ത്രക്രിയയാണ് വാസെക്ടമി.
Contraceptive methods to prevent unwanted pregnancy